Kerala

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന് ഭവിന്‍ ചോദിച്ചപ്പോള്‍ തല്‍പര്യമില്ലെന്ന് യുവതി പറഞ്ഞു

Published by

തൃശൂര്‍:പുതുക്കാട് അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യം ജനിച്ച കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതിയുടെ മൊഴി. രണ്ടാമത്തെ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാമുകന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഫോറന്‍സിക് സര്‍ജന്‍ പൊലീസ് സ്റ്റേഷനിലെത്തി അസ്ഥികള്‍ കുട്ടികളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.അസ്ഥികള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കയച്ചു.

സംഭവത്തില്‍ അസ്ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഭവിന്‍ (25), കാമുകി അനീഷ (22) എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് മരിച്ചത്. പ്രസവിച്ച് നാലുദിവസങ്ങള്‍ക്കുള്ളിലാണ് കുഴിച്ചിട്ടതെന്നാണ് പൊലീസ് അറിയിച്ചത്. രണ്ടാമത്തെ കുഞ്ഞും മരിച്ചാണ് ജനിച്ചതെന്ന അനീഷയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറി. 2021 നവംബര്‍ 6 ആറിനാണ് ആദ്യ പ്രസവം. യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ പ്രസവത്തില്‍ കുട്ടി അപ്പോള്‍ തന്നെ മരിച്ചുവെന്നും തുടര്‍ന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നുമാണ് അനീഷ മൊഴി നല്‍കിയത്.

ഇക്കാര്യം കാമുകനെ അറിയിച്ചപ്പോള്‍ ദോഷം തീരാന്‍ കര്‍മം ചെയ്യാനായി അസ്ഥി എടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇത് പ്രകാരം അനീഷ കുഞ്ഞിന്റെ അസ്ഥി ഭവിനെ ഏല്‍പ്പിച്ചു.രണ്ടു വര്‍ഷത്തിന് ശേഷം അനീഷ വീണ്ടും ഗര്‍ഭിണിയായി.2024 ഏപ്രിലിലായിരുന്നു വീട്ടിലെ മുറിയില്‍ രണ്ടാമത്തെ പ്രസവം.പ്രസവിച്ചയുടന്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമെന്ന ആശങ്കയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന.ഈ മൃതദേഹവും കുഴിച്ചിട്ടു. പിന്നീട് ഈ കുഞ്ഞിന്റെ അസ്ഥിയും എടുത്ത് ദോഷ പരിഹാര കര്‍മങ്ങള്‍ക്കായി ഭവിനെ ഏല്‍പ്പിച്ചു. അസ്ഥിക്കഷണങ്ങളെല്ലാം ഒരു സഞ്ചിയിലാക്കിയാണ് യുവാവ് വീട്ടില്‍ സൂക്ഷിച്ചത്.

മദ്യപാനിയായ ഭവിനുമായി അടുത്ത കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു.ഇയാളുമായി വിവാഹബന്ധം അനീഷയ്‌ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ അനീഷ മറ്റൊരു ഫോണ്‍ കണക്ഷന്‍ എടുത്ത് മറ്റൊരാളുമായി ബന്ധം സ്ഥാപിച്ച് ഇയാളെ വിവാഹം കഴിക്കാനുളള തയാറെടുപ്പിലായിരുന്നു.എന്നാല്‍ അനീഷയുമായി വഴക്കുണ്ടാക്കിയ ഭവിന്‍ തന്നോടൊപ്പം ജീവിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ രാത്രി ബന്ധം തുടരുമോയെന്ന് ഭവിന്‍ ചോദിച്ചപ്പോള്‍ തല്‍പര്യമില്ലെന്ന് യുവതി പറഞ്ഞു. അപ്പോള്‍ ഈ വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിട്ടും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് മദ്യലഹരിയില്‍ ഭവിന്‍ അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

അതേസമയം,യുവതി ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ വീട്ടുകാര്‍ പറയുന്നത്. ഗര്‍ഭിണിയായിരുന്നത് മറയ്‌ക്കാന്‍ വളരെ അയഞ്ഞ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്. ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവന്ന അനീഷ അയല്‍വാസികളുമായും വീട്ടുകാരുമായെല്ലാം അകലം പാലിച്ചിരുന്നുവെന്നുമാണ് വിവരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by