ശ്രീനഗർ : കശ്മീരിലെ ഭീകരതയെ നിയമാനുസൃത പോരാട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ . കശ്മീർ സ്വയം നിർണ്ണയാവകാശത്തിനായി പോരാടുന്നവരെയാണ് ഇന്ത്യ ഭീകരരെന്ന് വിളിക്കുന്നതെന്നായിരുന്നു അസിം മുനീറിന്റെ വാദം.
‘ ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് യഥാർത്ഥത്തിൽ നിയമാനുസൃതമായ ഒരു പോരാട്ടമാണ് . ആ ഭീകരതയ്‌ക്ക് രാഷ്‌ട്രീയ-നയതന്ത്ര-ധാർമ്മിക പിന്തുണ നൽകുന്നത് ഞങ്ങൾ തുടരും. കശ്മീരി ജനതയുടെ അവകാശങ്ങൾക്കും ദീർഘകാല തർക്ക പരിഹാരത്തിനും വേണ്ടി ഞങ്ങൾ അവരോടൊപ്പം ഉറച്ചുനിൽക്കുന്നു. ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രമേയവും കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളും അനുസരിച്ച്,ഒരു പോരാട്ടമാണത്.
കശ്മീർ പ്രശ്നത്തിന് നീതിയുക്തവും സമാധാനപരവുമായ ഒരു പരിഹാരമില്ലാതെ, പ്രാദേശിക സമാധാനം എല്ലായ്‌പ്പോഴും കൈവരിക്കാനാവില്ല. ദക്ഷിണേഷ്യ എല്ലായ്‌പ്പോഴും അപകടത്തിലായിരിക്കുമെന്നും ലോകം മനസ്സിലാക്കണം. ജമ്മു കശ്മീർ സ്വയം നിർണ്ണയാവകാശത്തിനായി പോരാടുന്നവർക്ക് ഞാൻ ആദരവ് അർപ്പിക്കുന്നു, അവരുടെ സ്ഥിരോത്സാഹം ഒരിക്കലും കുറയില്ല’ അസിം മുനീർ പറഞ്ഞു.
ഇന്ത്യ രണ്ട് തവണ പാകിസ്ഥാനെ ആക്രമിച്ചു , ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാൽ തക്കതായ തിരിച്ചടി നൽകുമെന്നും അസിം മുനീർ പറഞ്ഞു.
പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുവീഴുന്ന സമയത്താണ് അസിം മുനീറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. വസീറിസ്ഥാൻ, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. അന്താരാഷ്‌ട്ര വേദികളിൽ പാകിസ്ഥാൻ ഒറ്റപ്പെടുകയാണ്. ഈ സാഹചര്യത്തിൽ, ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് പൗരന്മാരുടെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ പഴയ തന്ത്രമാണ് “കശ്മീർ കാർഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക