Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Published by

വണ്ണപ്പുറം (തൊടുപുഴ): നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി കരാര്‍ കമ്പനി. വനംവകുപ്പ് നിര്‍ദേശപ്രകാരമെന്ന വിശദീകരണമാണ് ബന്ധപ്പെട്ടവര്‍ നല്കുന്നത്.ഇതോടെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ വലിയ ഏണിവയ്‌ക്കേണ്ട സ്ഥിതിയാണ്.

നെയ്യശ്ശേരി-തോക്കുമ്പന്‍ റോഡിന്റെ അരികിലുള്ളതാണ് വിവാദഭൂമി. റോഡുപണിയാനായി ഈ ഭാഗം താഴ്‌ത്തിയപ്പോള്‍ കുരിശ് നിന്ന സ്ഥലം ഉയരത്തിലായി. ഇവിടേക്ക് കയറാന്‍ കമ്പനി തൊഴിലാളികള്‍ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചെരിച്ചു വെട്ടിയിരുന്നു. എന്നാല്‍ ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതോടെ വിവാദഭൂമിയിലേക്ക് കയറാനുള്ള വഴി ഇല്ലാതായി. ഇവിടം ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടയ്‌ക്ക് മുകളിലായി. ഇതോടെ പ്രാര്‍ത്ഥന നടത്താന്‍ എത്തണമെങ്കില്‍ ഗോവണി വയ്‌ക്കണം. വെള്ളിയാഴ്ച വൈകിട്ടാണ് വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ വഴി ഒഴിവാക്കി ജോലി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 12നാണ് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രകോപനപരമായ പുതിയ സംഭവം.

റോഡ് പണിയാന്‍ മാത്രമാണ് വനംവകുപ്പ് അനുവദിക്കുന്നുള്ളൂ എന്നും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്‌സസ്സ് റോഡ് പണിയാന്‍ അനുവദിക്കുന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കെഎസ്ടിപി നിര്‍ദേശിച്ചാല്‍ കുരിശ് നിന്നിടത്തേക്കും വീടുകളിലേക്കും പ്രവേശന റോഡ് ഉണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. റോഡ് പണിതപ്പോള്‍ കുരിശ് നിന്ന ഭാഗം റോഡില്‍ നിന്ന് ഉയരത്തില്‍ ആയതാണെന്നും പ്രശ്‌നത്തില്‍ വനംവകുപ്പ് ഇടപെട്ടിട്ടില്ലെന്നും കാളിയാര്‍ റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ഡെപ്യുട്ടി കളക്ടര്‍ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തില്‍ റവന്യുവകുപ്പിലെ എല്‍.എ. തഹസില്‍ദാര്‍ ബിബിന്‍ ഭാസ്‌കര്‍, ഡെ. തഹല്‍സീര്‍ദാര്‍ സിജോയി, ഹെഡ് സര്‍വേയര്‍ ബിനുആനന്ദ്, താലൂക്ക് സര്‍വേയര്‍ ജിഷ എന്നിവരും തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു, കരിമണ്ണൂര്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, കാളിയാര്‍ എസ്എച്ച്ഒ ബിജുജോണ്‍ ലൂക്കോസ് എന്നിവരും കാളിയര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടോമിന്‍ അരഞ്ഞാണിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥും സംഘത്തില്‍ ഉണ്ടായിരുന്നു.

റോഡുപണിതപ്പോള്‍ കുരിശടിയിലേയ്‌ക്ക് പ്രവേശിക്കാനായി കരാര്‍ കമ്പനി ജീവനക്കാര്‍ തീര്‍ത്ത നടപ്പുവഴി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഇല്ലാതാക്കിയത് അംഗികരിക്കില്ലെന്നും വഴി ഉടന്‍ പുന:സ്ഥാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ നടപടികളുമായി നീങ്ങുമെന്നും ജാഗ്രതാസമിതി നേതാക്കാളായ മനോജ് മാമല, ഫാ. ജെയിംസ് ഐക്കരമറ്റം, നിസാം പള്ളിമുക്കില്‍, രാജീവ് പുളിക്കല്‍, ഫ്രാങ്ക്ളിന്‍ പാലക്കാട്ട് എന്നിവര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by