തിരുവനന്തപുരം: നമ്പര്‍ വണ്‍ ആരോഗ്യകേരളം ലജ്ജിച്ച് തലതാഴ്‌ത്തുന്നു. ശസ്ത്രക്രിയയ്‌ക്ക് ഉപകരണമില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര പ്രതിസന്ധി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കല്‍ തുറന്നടിച്ചു. എന്നെ പിരിച്ചുവിട്ടോട്ടെ, ആരോഗ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാം, എന്നായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ നമ്പര്‍ വണ്‍ ആരോഗ്യകേരളമെന്ന പിണറായി സര്‍ക്കാരിന്റെ വാദം വീണ്ടും പൊളിഞ്ഞു.
”ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു. മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. എനിക്ക് ലജ്ജയും നിരാശയുമുണ്ട്” എന്ന് ഫെസ്ബുക്കില്‍ കുറിച്ചാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവി രംഗത്തെത്തിയത്. ഏപ്രിലില്‍ ഉപകരണങ്ങള്‍ക്കായി ഡോ. ഹാരിസ് കത്ത് നല്കി. എന്നാല്‍ ജൂണിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്കിയത്. ഉപകരണങ്ങളെത്താന്‍ വീണ്ടും മാസങ്ങളെടുക്കും. ഇതോടെ ശസ്ത്രക്രിയ നിര്‍ത്തി വയ്‌ക്കേണ്ടിവന്നു. ഇതാണ് ഡോക്ടറെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വിളിച്ച് പരിഹാരം കാണാമെന്ന് വ്യക്തമാക്കിയതോടെ ഹാരിസ് പോസ്റ്റ് പിന്‍വലിച്ചു. കൂടാതെ ന്യായീകരണവുമായി ഡിഎംഇ ഡോ. വിശ്വനാഥന്‍ രംഗത്തെത്തി. ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്നും ഇന്നലെയും മൂന്നെണ്ണം നടന്നുവെന്നും ന്യായീകരിച്ചു. പിന്നാലെ ഹാരിസ് വീണ്ടും പ്രതികരിച്ചു.
ഡിഎംഇയുടേത് വെള്ളപൂശല്‍ മാത്രമാണെന്നും ശസ്ത്രക്രിയ മുടങ്ങിയെന്നും ഹാരിസ് ആവര്‍ത്തിച്ചു. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫിസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെയെന്നും സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും ഹാരിസ് നിലപാടില്‍ ഉറച്ചുനിന്നു.
ഡോക്ടറുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായതോടെ സമഗ്ര അന്വേഷണം നടത്തുമെന്നും ആരോപണം സര്‍ക്കാരിന് മുന്നില്‍ പരാതിയായി എത്തിയിട്ടില്ലെന്നും പരിശോധിക്കുമെന്നും പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തലയൂരി.
സിപിഎം നേതാവ് കരമന ഹരിയുടെ ബന്ധുകൂടിയായ ഹാരിസിന്റെ വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിന്റെ അവകാശവാദങ്ങള്‍ ഒന്നടങ്കം പൊളിക്കുകയാണ്.
ഫെയ്‌സ് ബുക്ക് കുറിപ്പില്‍ നിന്ന്
കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ തയാറാണ്, പക്ഷെ അനങ്ങാപ്പാറപോലെയുള്ള ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. പലരോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതുകൊണ്ടാണ് കുറെയെങ്കിലും ശസ്ത്രക്രിയയും ചികിത്സയും നടത്തുന്നത്. മാസങ്ങളോളം സര്‍ജറിക്കായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടിവരുന്നു. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്‌ക്കായി വരുന്നവര്‍, കൂട്ടിരിക്കാന്‍ ആരും ഇല്ലാത്തവര്‍.. വഴിയില്‍ ഭിക്ഷയെടുത്ത് വരുന്നവര്‍… നിങ്ങളുടെ വേദനയും അലച്ചിലും അറിയാം. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ചിട്ടും പരിഹാരം ഇല്ല. രാഷ്‌ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചിട്ടും നടപടിയില്ല. അതുകൊണ്ടാണ് തുറന്നുപറയുന്നത്. രാജിവയ്‌ക്കാനാലോചിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക