ഹൈദരാബാദ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വിവസ്ത്രയാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചു. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ വടി കൊണ്ട് ക്രൂരമായി പരിക്കേൽപ്പിച്ചു എന്നാണ് റിപ്പോർട്ട്.യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച ശേഷമാണ് പ്രതികൾ തല്ലിച്ചതച്ചത്. യുവതിയുടെ കാമുകനെയും പ്രതികൾ ക്രൂരമായി മർദ്ദിച്ചു.
യുവതി യാചിച്ചിട്ടും പീഡനം തുടർന്നുവെന്നാണ് വിവരം. യുവതിയുടെ തല മൊട്ടയടിച്ച ശേഷമാണ് സംഘം ഇരുവരെയും സ്വതന്ത്രരാക്കിയത്. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാഹിതയായ യുവതി, വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം എന്ന നിലയിലായിരുന്നു ആക്രമണം.
അഞ്ച് ദിവസം മുൻപാണ് യുവതിയും കാമുകനും ക്രൂരമായ പീഡനത്തിന് ഇരയായത്. 10 വർഷം മുൻപ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാൾ വിവാഹേതര ബന്ധം പുലർത്തി. സംഭവത്തിനു പത്തു ദിവസം മുൻപ് ഇരുവരെയും കാണാതാവുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ യുവതിയും കാമുകനും ഗ്രാമത്തിലേക്ക് തിരികെ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും പീഡനത്തിന് ഇരയായത്. യുവാവിനെയും യുവതിയേയും ഗ്രാമവാസികൾ കെട്ടിയിടുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതികളായ 14 പേർ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കൽ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: