തിരുവനന്തപുരം: മന്ത്രി വി ശിവന്‍ കുട്ടി രാജ്ഭവനിലെ ചടങ്ങില്‍ നിന്നിറങ്ങി പോയി തന്നോട് അനാദരവ് കാട്ടി എന്ന ഗവര്‍ണുടെ കത്തിന് മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വി.ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നല്‍കിയത്.
ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ മന്ത്രി ഉദ്ദേശിച്ചിരുന്നില്ല. ഭരണഘടനാ ബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെയേ പെരുമാറാന്‍ കഴിയൂവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളില്‍ ദേശീയ ചിഹ്നവും പതാകയും മാത്രമേ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.
വി ശിവന്‍കുട്ടി പങ്കെടുത്ത രാജ്ഭവനിലെ ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതില്‍ എതിര്‍പ്പറിയിച്ച് മന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.ഗവര്‍ണറോട് പറയാതെ മന്ത്രി പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: