ന്യൂഡൽഹി ; ജമ്മു കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. ഈ കോടതി എടുക്കുന്ന ഏതൊരു തീരുമാനവും നിയമവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അതിന്റെ അധികാരപരിധി നിരസിക്കുകയും ചെയ്തു. 1960 ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം കിഷൻഗംഗ, റാറ്റിൽ അണക്കെട്ടുകളിൽ തീരുമാനമെടുക്കാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് പറഞ്ഞാണ് ആർബിട്രേഷൻ കോടതി അനുബന്ധ വിധി പുറപ്പെടുവിച്ചത്.
1960-ലെ സിന്ധു നദീജല ഉടമ്പടി ലംഘിച്ചാണ് ഇത് രൂപീകരിച്ചതെന്നതിനാൽ ഈ കോടതി നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. “ഇന്ത്യ ഒരിക്കലും അതിന്റെ നിലനിൽപ്പിനെയോ അതിന്റെ മുൻ തീരുമാനങ്ങളെയോ അംഗീകരിച്ചിട്ടില്ല. ഈ കോടതിയെ ഞങ്ങൾ ഒരിക്കലും നിയമപരമായി അംഗീകരിച്ചിട്ടില്ല. ഈ കോടതി എടുക്കുന്ന ഏതൊരു തീരുമാനവും നിയമവിരുദ്ധമാണ്” ഇന്ത്യ നിലപാട് വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട ഒരു ബാധ്യതയും ഇന്ത്യ സ്വീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഒരു കോടതിക്കും, പ്രത്യേകിച്ച് അത്തരമൊരു നിയമവിരുദ്ധ കോടതിക്ക്, ഇന്ത്യയുടെ പരമാധികാര അവകാശങ്ങൾ പുനഃപരിശോധിക്കാൻ അവകാശമില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.”പാകിസ്ഥാനെ ഭീകരതയുടെ കേന്ദ്രമായി തിരിച്ചറിഞ്ഞിട്ടുണ്ട്, ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നടപടികളിലേക്ക് തിരിയുന്നു. പാകിസ്ഥാൻ സ്വയം ഇരയായി കാണിക്കാൻ ശ്രമിക്കുന്ന അതേ തന്ത്രത്തിന്റെ ഭാഗമാണ് ആർബിട്രേഷൻ കോടതി പോലുള്ള നാടകം,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: