കൊച്ചി: മലയാളികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകള്‍ സമ്മാനിച്ച മൈതാനമാണ് മഹാരാജാസ് കോളജ് ഗ്രൗണ്ട്. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച് ദേശീയ ഫുട്ബോള്‍ ചാംപ്യന്മാരായത് ഈ മൈതാനത്താണ്. പിന്നെയും ഒരു വട്ടംകൂടി കേരളം ഇതേ ഗ്രൗണ്ടില്‍ ആ കിരീടം ചൂടി. കൊച്ചിയുടെ സ്വന്തമായിരുന്ന നെഹ്റു ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റും ഇവിടെയാണ് അരങ്ങേറിയത്. നെഹ്റു കപ്പ് രാജ്യാന്തര ഫുട്ബോളും ദേശീയ ഗെയിംസും ദേശീയ അത്ലറ്റിക്സും ദേശീയ-സംസ്ഥാന സ്കൂള്‍ കായിക മേളകളും പലതവണ ഇവിടെ വിരുന്നെത്തിയിട്ടുണ്ട്. എഴുപതുകളില്‍ ദേശീയ ഹോക്കി മല്‍സരങ്ങള്‍ക്കും ഇവിടം വേദിയായിരുന്നു. അന്നു പുല്‍ത്തകിടിയിലായിരുന്നു മല്‍സരങ്ങള്‍. സിന്തറ്റിക് ഹോക്കി ടര്‍ഫിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഈ ഗ്രൗണ്ട്് ഉന്നത നിലവാരമുള്ള സ്പോര്‍ട്സ് ഹബ്ബാകാനുള്ള ചുവട് വച്ചിരിക്കുകയാണ്. ഫുട്ബോള്‍ മൈതാനവും അത്ലറ്റിക് ട്രാക്കും ഹോക്കി ടര്‍ഫും അടങ്ങുന്നൊരു സ്പോര്‍ട്സ് ഹബ്ബ്.
പരിശീലന ടര്‍ഫ് ആണ് ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടങ്ങളടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഇവിടെ നിലവില്‍ പരിമിതികളുണ്ട്. അത്തരം സംവിധാനം കേരളത്തില്‍ നിലവിലുള്ളതു കൊല്ലത്താണ്. ദേശീയ ഗെയിംസിനോടനുബന്ധിച്ചു പണിത ഹോക്കി സ്റ്റേഡിയമാണത്. ആ നിലയിലുള്ള സംവിധാനത്തിലേക്കു കണ്ണു പായിച്ച് ഇവിടെ ഒരുങ്ങിയിരിക്കുന്നത് അത്യാധുനിക സിന്തറ്റിക് ടര്‍ഫ് തന്നെയാണെന്ന് നിസംശയം പറയാം. ഹോക്കി പ്രേമികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കളിസ്ഥലം യാഥാര്‍ഥ്യമാവുകയാണ്. പരിശീലന ക്യാംപുകള്‍ക്കും സൗകര്യപ്രദമാണ്. ഫുട്ബോള്മൈതാനത്തിനും അത്ലറ്റിക് ട്രാക്കിനും ദോഷം വരാത്ത രീതിയില്‍, അതേ കോമ്പൗണ്ടില്‍ത്തന്നെയാണ് ഹോക്കി ടര്‍ഫും. നിരവധി പേരുടെ കാത്തിരിപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് ഇത്തരമൊരു സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നത്. 2003ലാണ് പ്ലാന്‍ തയ്യാറാക്കിയതെങ്കിലും പല വെല്ലുവിളികളും നേരിട്ടതായി സിന്തറ്റിക്ക് ട്രാക്ക് സെക്രട്ടറിയും മഹാരാജാസ് കോളജിലെ റിട്ടയേര്‍ഡ് എച്ച്ഒഡിയുമായ പി.സ്റ്റെലന്‍ പറയുന്നു. ആറ് വര്‍ഷമായി അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഹോക്കി ടര്‍ഫ് ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
2021ല്‍ കായിക യുവജനകാര്യവകുപ്പ് ഇതിനായി 6.3 കോടി രൂപ അനുവദിച്ചു. അത്യാധുനിക സിന്തറ്റിക്ക് ഉപരിതലം, വൈകുന്നേരത്തെ മത്സരങ്ങള്‍ക്കുള്ള ഉയര്‍ന്ന നിലവാരമുള്ള ലൈറ്റിങ്, കാണികള്‍ക്കുള്ള ഇരിപ്പിടം, നൂതന ഡ്രെയിനേജ് സംവിധാനം ഇതൊക്കെയാണ് ഇവിടത്തെ സവിശേഷതകള്‍. ടര്‍ഫ് നനയ്ക്കാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായി. ടര്‍ഫിന്റെ ഉപയോഗത്തിനു മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കാകും മുന്‍ഗണന. അടുത്തിടെ സമാപിച്ച 28-ാമത് ദേശീയ സീനിയര്‍ ഫെഡറേഷന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു മഹാരാജാസ് കോളജ് ഗ്രൗണ്ട് വേദിയായിരുന്നു. അത്ലറ്റിക്സിനൊപ്പം വിവിധ ഗെയിംസുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്സ് മാതൃകയില്‍ സംഘടിപ്പിച്ചപ്പോള്‍ പ്രധാന വേദിയായത് മഹാരാജാസ് കോളജ് ഗ്രൗണ്ട് ആയിരുന്നു.
ദേശീയ ഗെയിംസ് ഉള്‍പ്പെടെ വിവിധ ദേശീയ, അന്തര്‍ദേശീയ ഹോക്കി മത്സരങ്ങള്‍ക്ക് ഇവിടെയുള്ള ടര്‍ഫ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിനു പുറമെ കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍, ഇന്റര്‍-സ്കൂള്‍, ഇന്റര്‍-കൊളീജിയറ്റ് ടൂര്‍ണമെന്റുകള്‍, ഹോക്കി പരിശീലന ക്യാമ്പുകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. കേരളത്തില്‍ ഹോക്കി വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, അത്ലിറ്റുകള്‍ക്ക് ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യമൊരുക്കുന്നതിനും സമൂഹ ഇടപെടല്‍ വളര്‍ത്തുന്നതിനായി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഇവിടെ മുന്തിയ പരിഗണന നല്കുന്നു. ഏകദേശം 9 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ടര്‍ഫ്, ഫ്ലഡ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈകാതെ തുറക്കും.
സ്വാഭാവിക പുല്‍ത്തകിടിക്കു പകരമുള്ള സിന്തറ്റിക്ക് ടര്‍ഫ് കൂടുതല്‍ ഈടുനില്‍ക്കുന്നതും കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതുമാണ്. പോളിപ്രൊഫൈലിന്‍, പോളിയൂറിന് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് 1970കളിലാണ് ആദ്യത്തെ സിന്തറ്റിക് ഹോക്കി ടര്‍ഫുകള്‍ വികസിപ്പിച്ചെടുത്തത്. ഏത് കാലാവസ്ഥയ്ക്കും അനുകൂലം. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനില്‍ (ഐഎച്ച്്എഫ്്) നിന്നുള്ള വിദഗ്ധ സംഘം അടുത്തിടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. ഹോക്കി ടര്‍ഫിലേക്കുള്ള പ്രവേശനം ഹോസ്പിറ്റല്‍ റോഡിലാണ്. നിലം ഉയര്‍ത്തിയ ശേഷമാണ് ടര്‍ഫ് നിര്‍മ്മിച്ചത്. നിലവില്‍ ടര്ഫിലെത്താന് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തുകൂടെ നടക്കണമെന്നത് ക്ലേശകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: