പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ നടന്നത് വൻ അട്ടിമറിയെന്ന് ഡിഐജി റിപ്പോർട്ട്. പത്തനംതിട്ട എസ്പി വിനോദിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട, ആറന്മുള എസ് എച്ച് ഒ മാർക്കും പത്തനംതിട്ട ഡിവൈഎസ്പിക്കും വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. രണ്ടു ദിവസങ്ങൾക്ക് മുൻപ്, കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനെ വനിതാ-ശിശു വികസന ഡയറക്ടറേറ്റ് സസ്‌പെൻഡ് ചെയ്തിരുന്നു.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കാണുന്നതിനായി കുറ്റവാളികൾക്ക് സിഡബ്ല്യുസി ഓഫീസിൽ ചെയർമാൻ രാജീവ് കൂടിക്കാഴ്ച ഒരുക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിനുള്ളിൽ കേസ് രഹസ്യമായി ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സൂചന നൽകുന്ന ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടാണ് വിവാദത്തിന് കാരണം. മറ്റൊരു പോക്സോ കേസിൽ അതിജീവിതയുടെ വിവരം വെളിപ്പെടുത്തിയതിനും രാജീവിനെതിരെ ആരോപണമുണ്ട്.
16 വയസ്സുകാരിയെ അഭിഭാഷകൻ, പെൺകുട്ടിയുടെ ബന്ധുവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയെങ്കിലും, മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ പേരിൽ പോലീസിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക