ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളം ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ജലവിതരണ പദ്ധതി. ചില സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനങ്ങളുമായി സഹകരിച്ച് 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞു.
1600 കോടി രൂപ വകയിരുത്തുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല സംസ്ഥാനങ്ങൾക്കായിരിക്കും.ഒരു മേഖലയ്‌ക്കായി കേന്ദ്രീകൃതമായി വെള്ളം സൂക്ഷിച്ചശേഷം കർഷകർക്ക് ആവശ്യാനുസരണം വിതരണംചെയ്യുന്നവിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. കൃഷിക്കുവേണ്ടി ഉപയോഗിക്കുമ്പോൾ പലപ്പോഴും വെള്ളം പാഴായിപ്പോകാറുണ്ട്.
അതിന് പരിഹാരമാകാൻ വെള്ളത്തിന്റെ ഉപയോഗത്തിന് കണക്കുവെക്കലാണ് പദ്ധതികളിലൂടെ ഫലത്തിൽ നടപ്പാക്കുന്നത്. വെള്ളത്തിന് ദൗർലഭ്യമുള്ള മേഖലകളിൽ ഇത് പ്രയോജനപ്പെടും. ഭൂഗർഭ ജലത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറയ്‌ക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക