മലപ്പുറം: സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്‌ത യുവജന വിഭാഗം. ധാർമികതയ്‌ക്ക് ക്ഷതമേൽപ്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ് (സമസ്‌ത കേരള സുന്നി യുവജന സംഘം) നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. രക്ഷിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
വിദ്യാലയങ്ങളിൽ ഒരുപാട് കായികാധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടിയെന്നും പൂക്കോട്ടൂർ വിമർശിക്കുന്നുണ്ട്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനുപകരം ആഭാസങ്ങളെ നിർബന്ധിക്കരുതെന്ന് പറഞ്ഞു എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാസർ ഫൈസി കൂടത്തായി വിമർശനവുമായെത്തിയത്.
അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണത്രേ സൂംബ. വലിയ കുട്ടികൾ പോലും ഇങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണ്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും നാസർ ഫൈസി കൂടത്തായി കുറിച്ചു.
ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് മുന്നോടിയായി സാധാരണയായി വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളുമായി ചർച്ചകൾ നടത്താറുണ്ടെന്നും എന്നാൽ ഈ പദ്ധതിക്ക് മുന്നോടിയുമായി അത്തരം ചർച്ചകൾ നടന്നില്ലെന്നും അതുകൊണ്ടാകാം അധ്യാപകരുടെ അടുത്ത് നിന്നുമടക്കം വിമർശങ്ങൾ ഉയരുന്നതെന്ന് എം.എസ്.എഫ് നേതാവ് പി.കെ. നവാസ് പറഞ്ഞു.
സ്‌കൂളുകളിലെ മാനസിക സമ്മർദം കുറയ്‌ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അദ്ധ്യയന വർഷം മുതൽ സ്‌കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു.
കുട്ടികൾ ഉന്മേഷത്തോടെ സ്‌കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങൾക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
സ്‌കൂളുകളിൽ കുട്ടികളെ സൂംബ ഡാൻസ് പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകി. നോ ടു ഡ്രഗ്‌സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. പല സ്‌കൂളുകളിലും പിടിഎ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക