ബെംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ ഒരു കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. മീന്യത്തിനടുത്തുള്ള ഗജാനൂർ മഹാദേശ്വര ഗുഡി ബയാലു പ്രദേശത്തിന് സമീപമുള്ള വന്യജീവി സങ്കേതത്തിലെ ഹൂഗ്യം ശ്രേണിയിലാണ് ഇവയുടെ ജഡങ്ങൾ കണ്ടെത്തിയത്. മൃഗങ്ങൾക്ക് വിഷം നൽകിയിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്.
കടുവകളുടെ ഈ അസ്വാഭാവിക മരണം വനം വകുപ്പ് ഉദ്യോഗസ്ഥരിലും സംരക്ഷകരിലും കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. പാതി തിന്ന ഒരു പശുവിന്റെ ജഡം കടുവകളുടെ സമീപത്ത് നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഈ സംശയത്തിലേക്കെത്തിയത്.
സംഭവത്തെ തുടർന്ന് വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. അതേമയം പോസ്റ്റുമോർട്ടവും ഫോറൻസിക് വിശകലനവും നടത്തിയാൽ മരണകാരണം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: