India

ചരിത്രനിമിഷം; ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക്, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

Published by

ഫ്ലോറിഡ ∙ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യം വിജയകരം. ഇന്ത്യൻ സമയം വൈകിട്ട് നാലോടെ ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും.

41 വര്‍ഷത്തിന് ശേഷം അന്താരാഷ്‌ട്രബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനായി ശുഭാന്‍ഷു ശുക്ല മാറും. 14 ദിവസം ബഹിരാകാശനിലയത്തില്‍ തങ്ങി 60 പ്രധാനപരീക്ഷണങ്ങള്‍ സംഘം നടത്തും. ഗഗന്‍യാന്‍ ഉള്‍പ്പെടെ ഭാവിയിലെ ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക കുതിച്ചുചാട്ടത്തിന് വഴിവെയ്‌ക്കുന്നുവെന്നതാണ് ദൗത്യത്തിന്റെ പ്രാധാന്യം.

28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികർ. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 കുതിച്ചുയർന്നതു യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയി‍ൽ നിന്നായിരുന്നു. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.

ആക്‌സിയം ഫോര്‍ ദൗത്യം ഇസ്രോയ്‌ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. ബഹിരാകാശ യാത്രയ്‌ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്‌ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക