മട്ടാഞ്ചേരി: രാജ്യത്ത് ലഹരി ഉപഭോഗ മാഫിയയുടെ തലസ്ഥാനമായി കേരളം മാറുന്നു. ദേശീയ തലത്തില്‍ ലഹരി മാഫിയ തലസ്ഥാനമായി അറിയപ്പെട്ടിരുന്ന പഞ്ചാബിനെ മറികടന്നാണ് കേരളം ലഹരി മാഫിയാ കേന്ദ്രമായി മാറുന്നത്. രാജ്യത്ത് ലഹരി ഉപഭോക്തൃ പട്ടികയില്‍ ഒരു ലക്ഷം ജനതയില്‍ 78 പേര്‍ മയക്കുമരുന്ന് ഉപഭോക്താക്കളുള്ള കേരളമാണ് ഒന്നാമത്. 30 പേരുള്ള പഞ്ചാബാണ് രണ്ടാമത്. ദേശീയ തലത്തിലിത് 40ലും താഴെയാണ്. ഡിജെ പാര്‍ട്ടികളും രാത്രികാല പരിപാടികളുടെ ഹോട്ടല്‍ ശൃംഖലയും സിനിമ മേഖലയും ഉന്നത കലാലയങ്ങളും മുതല്‍ സ്‌കുളുകള്‍ വരെ ലഹരി മാഫിയകളുടെ വിഹാരകേന്ദ്രങ്ങളായി മാറുകയാണന്നാണ് കണക്കുകള്‍. ലഹരി കടത്തുന്നതിലും വില്‍പനയിലും വിദേശ പൗരന്മാരും സിനിമാതാരങ്ങളും രാഷ്‌ട്രീയ ബന്ധക്കാരും യുവതികളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിലെ ലഹരി മാഫിയകളെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുന്നത്.
2016 മുതല്‍ 2024 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ കേരളത്തെ ലഹരി ഉപഭോഗപട്ടികയില്‍ നമ്പര്‍ വണ്‍ ആക്കി കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനകം കേരളത്തില്‍ ലഹരി കേസുകളില്‍ അഞ്ചിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. യഥാര്‍ത്ഥ സ്ഥിതികളുടെ നേര്‍ വിവരണക്കണക്കില്‍ 40-50 ശതമാനം മാത്രമാണിതെന്നാണ് നര്‍ക്കോട്ടിക്ക് വൃത്തങ്ങള്‍ അനൗദ്യോഗികമായി ചുണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ 472 പോലീസ് സ്റ്റേഷന്‍ പരിധികളിലായി 1377 ലഹരി – മയക്ക് മരുന്നു വില്‍പന കേന്ദ്രങ്ങളുണ്ടെന്നാണ് പോലീസ് സര്‍വ്വേ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. ഇതില്‍ 235 കേന്ദ്രങ്ങളുമായി തലസ്ഥാന ജില്ലയായ തിരുവനന്തപുരം ഒന്നാമതാണ്. കോര്‍പറേഷന്‍ കേന്ദ്രങ്ങളായ എറണാകുളവും കോഴിക്കോടും മുന്‍ നിരയിലുണ്ട്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 60 ശതമാനവും ലഹരി മാഫിയകളുടെ വലയത്തിലാണെന്ന നിരീക്ഷണങ്ങളും വിദ്യാഭ്യാസ മേഖലയെയും രക്ഷകര്‍ത്താക്കളെയും ഭയാശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: