ആലുവ: കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി. ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണയാണ് ക്ഷേത്രം മുങ്ങുന്നത്. ഇക്കഴിഞ്ഞ 16 നാണ് ഇതിനു മുൻപ് ക്ഷേത്രം വെള്ളത്തിനടിയിലായത്. ക്ഷേത്ര ഐതിഹ്യപ്രകാരം ക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങുന്നത് തേവരുടെ ആറാട്ടാണ്.
കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നത്. പെരിയാറിന്റെ കരയിലുള്ള വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറന്നതിനൊപ്പം എറണാകുളം ജില്ലയിൽ പെയ്യുന്ന കനത്ത മഴയും ജലനിരപ്പ് ഉയരാൻ കാരണമായി. എറണാകുളം ജില്ലയിൽ യെലോ അലർട്ടാണ്. മലയോര പ്രദേശങ്ങളിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്.
കേരളത്തിൽ രണ്ടുദിവസം കൂടെ മഴ ശക്തമാകും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
അതിശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക