ന്യൂദല്‍ഹി: പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ഒന്നാംഘട്ടത്തിന്റെ വിപുലീകരണത്തിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. 3626.24 കോടി രൂപയാണ് പദ്ധതിച്ചെലവ്. വനാസ്- രാംവാഡി ഇടനാഴിയാണ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വിപുലീകരിക്കുന്നത്. വനാസ് മുതല്‍ ചാന്ദ്നി ചൗക്ക് വരെയും രാംവാഡി മുതല്‍ വാഘോളി/വിഠ്ഠല്‍വാഡി വരെയുമാണ് രണ്ടാംഘട്ടം. ഈ രണ്ട് ഉയരപ്പാതകളും 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും 13 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതുമാണ്. നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിക്കാവശ്യമായ പണം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും മറ്റ് ഏജന്‍സികളും തുല്യമായി പങ്കിടും. ഈ വിപുലീകരണം പ്രധാന ഐടി ഹബ്ബുകള്‍, വാണിജ്യമേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവയ്‌ക്ക് ഗതാഗത സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക