മലക്കപ്പാറ: കേരള-തമിഴ്നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശിയായ നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ കുടുങ്ങി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വാൽപ്പാറയിലെ തോട്ടംതൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയുടെ മകൾ റോഷ്നിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാലു വയസുകാരിയെ വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ പുലി പിടിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ രണ്ടുകുട്ടികളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നു. എസ്റ്റേറ്റ് ലയനത്തിൽ നിന്നും 300 മീറ്റർ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മറ്റു തൊഴിലാളികളാണ് പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞിരുന്നു. പിന്നാലെ തോട്ടത്തിൽ മുഴുവനും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക