ന്യൂദല്‍ഹി: ബിഎംഎസ് 70-ാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം ജൂലൈ 23ന് ദല്‍ഹിയില്‍ നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ അറിയിച്ചു. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥിയാകും. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖര്‍, ബിഎംഎസ് ദേശീയ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുക്കും.
ബിഎംഎസ് ദല്‍ഹി സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 110 യൂണിയനുകളില്‍ നിന്നുള്ള പതിനായിരത്തോളം അംഗങ്ങളും തൊഴിലാളികളും സമ്മേളനത്തിനെത്തും. 2024 ജൂലെ 23ന് ഭോപ്പാലില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഒരു വര്‍ഷം നീണ്ട ആഘോഷപരിപാടികളുടെ തുടക്കം കുറിച്ചത്.
70 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ കേന്ദ്ര ട്രേഡ് യൂണിയനായി ബിഎംഎസ് തുടരുകയാണെന്ന് രവീന്ദ്ര ഹിംതെ അറിയിച്ചു. 6300 ലധികം ട്രേഡ് യൂണിയനുകളാണ് ബിഎംഎസുമായി ബന്ധപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ സജീവമായി ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന ബിഎംഎസ് എന്നും അവര്‍ക്ക് ഒപ്പമാണ്. ജി 20 സമ്മേളനത്തിന്റെ ഭാഗമായുള്ള എല്‍ 20ന്റെ അധ്യക്ഷപദം അലങ്കരിച്ചത് ബിഎംഎസ് ആയിരുന്നുവെന്നും ഹിംതെ കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി അനുപം, ദല്‍ഹി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ദീപേന്ദ്ര ചാഹര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക