ന്യൂദല്‍ഹി: വിദൂരപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താനായി നിലവില്‍ ഭാരതത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5നെ പരിഷ്‌കരിച്ച് ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കുന്ന മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഭാരതം.
പുതിയ അഗ്നി മിസൈലിന് 7500 കിലോയോളം ഭാരമുള്ള പോര്‍മുന വഹിക്കാനാകും. പേലോഡിന്റെ ഭാരം കൂടുന്നതുകൊണ്ട് തന്നെ മിസൈലിന്റെ പ്രഹര പരിധി കുറച്ച് കുറയും. നിലവില്‍ ഭാരതത്തിന്റെ തന്ത്രപ്രധാന ആയുധങ്ങളിലൊന്നായ അഗ്നി-5 മിസൈലിന് 5000 കിലോമീറ്ററിനപ്പുറം വരെ ആക്രമണം നടത്താന്‍ സാധിക്കും. കൃത്യത, അത്യാധുനിക ഗതിനിര്‍ണയ സംവിധാനം, കാനിസ്റ്ററില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ സാധിക്കും തുടങ്ങിയ സവിശേഷതകളുള്ള മിസൈലാണിത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്നി മിസൈലുകള്‍ വികസിപ്പിച്ചത്. ഡിആര്‍ഡിഒ ആണ് പുതിയ പതിപ്പിന് പിന്നിലും.
കൃത്യമായ സ്ഥലത്ത് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന ആയുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അഗ്നി മിസൈലിന്റെ പുതിയ പതിപ്പൊരുങ്ങുക. ശത്രുക്കളുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, അതിസുരക്ഷാ സംവിധാനങ്ങളുള്‍പ്പെടെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കാനായാണ് പുതിയ മിസൈല്‍ വികസിപ്പിക്കുന്നത്.
ഭാരതത്തിന്റെ ഏറ്റവും അടുത്തുള്ള പാകിസ്ഥാനിലെയും ചൈനയിലെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ തകര്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം. ഭൂമിക്കടിയില്‍ 80 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലേക്ക് തുളഞ്ഞിറങ്ങി അകത്തുകടന്ന് സ്‌ഫോടനം നടത്തുന്ന പോര്‍മുനയാണ് മിസൈലിനുണ്ടാകുക. മിസൈല്‍ കേന്ദ്രങ്ങളും ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ തകര്‍ക്കുക എന്നതാണ് മിസൈലിന്റെ ഉദ്ദേശ്യം.
ലക്ഷ്യത്തിന് ഒരു നിശ്ചിത ഉയരത്തില്‍ വെച്ച് പൊട്ടിത്തെറിക്കുന്ന എയര്‍ബസ്റ്റ് സംവിധാനമുള്ള മിസൈലിന്റെ പോര്‍മുനയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇങ്ങനെ പൊട്ടിത്തെറിക്കുന്ന മിസൈലില്‍ നിന്ന് പുറത്തുവരുന്ന ചെറിയ മൂര്‍ച്ചയേറിയ ശകലങ്ങള്‍ അതിവേഗത്തില്‍ സമീപത്തുള്ള മിലിട്ടറി വാഹനങ്ങള്‍, വ്യോമതാവളങ്ങള്‍, തന്ത്രപ്രധാന സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് കാര്യമായ നാശമുണ്ടാക്കും. പാകിസ്ഥാന്റെ ആണവശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന കിരാന കുന്നുകള്‍ പോലുള്ള കനത്ത ഉറപ്പുള്ള ഭൂഗര്‍ഭ ലക്ഷ്യങ്ങളെ ഒറ്റ ആക്രമണത്തില്‍ നശിപ്പിക്കാന്‍ കഴിവുള്ളതായിരിക്കും മിസൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: