കറാച്ചി : പാകിസ്ഥാൻ ആർമിയിലെ മേജർ റാങ്ക് ഓഫീസർ മോയീസ് അബ്ബാസ് ദക്ഷിണ വസീറിസ്ഥാനിൽ കൊല്ലപ്പെട്ടു. 2019 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന പൈലറ്റ്, വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയതായി അവകാശപ്പെട്ട പാകിസ്ഥാൻ ഉദ്യോഗസ്ഥനാണ് മോയീസ് അബ്ബാസ്.
മോയീസ് അബ്ബാസ് മരിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം തിങ്കളാഴ്ച തെക്കൻ വസീറിസ്ഥാനിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യുമായുള്ള ഏറ്റുമുട്ടലിൽ മേജർ മോയിസ് അബ്ബാസ് കൊല്ലപ്പെട്ടുവെന്നാണ്. ഇവിടെ വെച്ചാണ് ടിടിപി തീവ്രവാദികൾ പാകിസ്ഥാൻ സൈനികരെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ മറ്റ് രണ്ട് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2019 ഫെബ്രുവരിയിൽ ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ പിടികൂടിയ ആദ്യത്തെ പാകിസ്ഥാൻ ഉദ്യോഗസ്ഥൻ മോയീസ് അബ്ബാസാണെന്ന് അവകാശപ്പെട്ടിരുന്നു. തുടർന്ന് ഇയാളുടെ പേര് വാർത്തകളിൽ ഇടം നേടി. പിന്നീട് മോയീസ് അബ്ബാസ് നിരവധി അഭിമുഖങ്ങൾ നൽകി. അഭിമുഖത്തിൽ അഭിനന്ദൻ വർധമാനെ താൻ ഏത് സാഹചര്യത്തിലാണ് കണ്ടുമുട്ടിയതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
പാകിസ്ഥാൻ യുദ്ധവിമാനങ്ങളുടെ കടന്നുകയറ്റത്തിനെതിരെ പ്രതികരിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന യുദ്ധവിമാനം പാകിസ്ഥാൻ അതിർത്തിയിൽ തകർന്നുവീണത്. വിംഗ് കമാൻഡറെ പിടികൂടിയ ശേഷം പാകിസ്ഥാൻ സൈന്യം അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: