Vicharam

പോരാട്ട വിജയത്തിന്റെ ഗാഥ

Published by

അമ്പതാണ്ട് മുമ്പ് ഇതേ ദിവസമാണ് സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം കുറിച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 25ന് അര്‍ദ്ധരാത്രിയോടെ ഭാരതമാകമാനം ഒരു ജയിലറയായി മാറി. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം രാത്രിയ്‌ക്കു രാത്രി അറസ്റ്റ് ചെയ്യപ്പെട്ടു. പാര്‍ലമെന്റുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ അടല്‍ ബിഹാരി വാജ്‌പേയ്, അദ്വാനിജി തുടങ്ങിയവരെല്ലാം അറസ്റ്റിലായി. മൊറാര്‍ജി ദേശായി, ജഗ്ജീവന്‍ റാം തുടങ്ങി കോണ്‍ഗ്രസ്സിലെതന്നെ മുതിര്‍ന്ന നേതാക്കളേയും ഇതര സംഘടനാ നേതാക്കളെയും രാത്രി തന്നെ അവരവരുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.

പൗരാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടു. ഏത് പാതിരാത്രിയിലും ആരെയും വീട്ടില്‍ കയറി അറസ്റ്റ് ചെയ്യാം. അവരെവിടെ, എന്ത് സംഭവിച്ചു എന്ന് ബന്ധുക്കളോട് പോലും പറയേണ്ടതില്ല. പല പത്രമാഫീസുകളും അടച്ചുപൂട്ടി മുദ്ര വച്ചു. മറ്റുള്ളവ കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമായി. അതുമൂലം സത്യങ്ങളൊന്നും ജനമറിഞ്ഞില്ല.
ന്യായമായ കാര്യങ്ങള്‍ക്ക് പോലും പ്രകടനം നടത്താന്‍ അനുവാദമുണ്ടായിരുന്നില്ല. തൊഴിലാളികളുടെ ബോണസ് 20ല്‍ നിന്ന് എട്ട് ശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍പ്പോലും പ്രതിഷേധമുണ്ടായില്ല. അന്നത്തെ കേന്ദ്ര നിയമവകുപ്പു മന്ത്രി കോടതിയില്‍ പറഞ്ഞത് ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി കൊന്നാല്‍ പോലും അടിയന്തരാവസ്ഥയിലെ നിയമമനുസരിച്ച് ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല എന്നായിരുന്നു.

ആര്‍എസ്എസ് നിരോധനം

ആര്‍എസ്എസ് പ്രവര്‍ത്തനം നിര്‍ബാധം നടന്നാല്‍ തങ്ങളുടെ ഉദ്ദേശ്യം നടപ്പാകില്ലെന്ന ബോധ്യമുണ്ടായിരുന്നതിനാല്‍ സംഘത്തെ നിരോധിക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു. 1973 ല്‍ തന്നെ സംഘത്തെ നിരോധിക്കാന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ ആ ഗൂഢാലോചന പുറത്തുവന്നു. സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ ജനാധിപത്യപരമായ പ്രചാരണ പരിപാടികളും നീക്കങ്ങളും കാരണം അന്നവര്‍ക്കത് നടപ്പാക്കാന്‍ സാധിച്ചില്ല. എന്നാല്‍ അടിയന്തരാവസ്ഥയുടെ കരാള നിയമമനുസരിച്ചു ജൂലായ് നാലിന് സംഘത്തെ നിരോധിച്ചതായി പ്രഖ്യാപനമുണ്ടായി.

ജൂണ്‍ 26ന്, എറണാകുളത്ത് പണിതീര്‍ത്ത ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ഗൃഹപ്രവേശനമായിരുന്നു. എല്ലാ ജില്ലാ, വിഭാഗ്, സംസ്ഥാനതല പ്രവര്‍ത്തകരും വിവിധക്ഷേത്ര സംഘടനാ പ്രവര്‍ത്തകരും അന്ന് അവിടെ ഉപസ്ഥിതരായിരുന്നു. ദക്ഷിണ ക്ഷേത്രപ്രചാരക് യാദവ റാവു ജോഷിയും പങ്കെടുത്തു. അതിരാവിലെ ഗണപതി ഹോമവും മറ്റു പൂജാകാര്യങ്ങളും കഴിഞ്ഞശേഷമാണ് പത്രവാര്‍ത്തകളില്‍ നിന്ന് അടിയന്തരാവസ്ഥ പ്രഖ്യാപന വിവരമറിഞ്ഞത്.

ഉടന്‍ തന്നെ കാര്യകര്‍ത്താക്കള്‍ ഒന്നിച്ചുകൂടി അന്ന് നടത്താന്‍ നിശ്ചയിച്ച യോഗം നിര്‍ത്തിവെച്ച് അടിയന്തരാവസ്ഥയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാവുന്ന നീക്കങ്ങളെക്കുറിച്ചും നമ്മുടെ ഭാഗത്തുനിന്ന് നടക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സര്‍ക്കാരിന്റെ നീക്കം നിശ്ചയമായും സംഘനിരോധനമായിരിക്കുമെന്നും ദീര്‍ഘമായ ഒരു പോരാട്ടത്തിന് നമ്മള്‍ തയാറാകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപ്രചാരകരെല്ലാം കാര്യാലയങ്ങള്‍ ഒഴിവാക്കി ഏതെങ്കിലും സ്വയംസേവകരുടെ വീട്ടില്‍ താമസമാക്കി. ഭാവിയില്‍ കിട്ടുന്ന നിര്‍ദ്ദേശമനുസരിച്ച് ഒളിവില്‍ പ്രവര്‍ത്തിക്കണമെന്നും സംഘചാലകന്മാരും കാര്യവാഹകന്മാരും അറസ്റ്റു ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനു വിധേയരായി നിയമാനുസൃതമായ മാര്‍ഗങ്ങള്‍ നോക്കണമെന്നും നിര്‍ദ്ദേശിച്ചു. ഉടന്‍തന്നെ എല്ലാവരും പിരിഞ്ഞുപോയി സ്വയംസേവകരെ സജ്ജരാക്കാനായിരുന്നു ആഹ്വാനം.
സംഘത്തെ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത് ജൂലായ് നാലിനായായിരുന്നെങ്കിലും ജൂണ്‍ 30ന് തന്നെ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസിനെ അറസ്റ്റു ചെയ്തു. പല സംസ്ഥാനങ്ങളിലും യാത്രയിലായിരുന്ന സംഘത്തിന്റെ അഖില ഭാരതീയ അധികാരികള്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടായ ഉടന്‍തന്നെ എല്ലാ പരിപാടികളും നിര്‍ത്തിവെച്ച് നാഗ്പൂരില്‍ രഹസ്യമായി ഒത്തുകൂടി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എല്ലാവരിലും എത്തിക്കാനുള്ള വ്യവസ്ഥകള്‍ ചെയ്തു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ ദീര്‍ഘമായ സഹനസമരത്തിന് തയാറാകണമെന്നും അത് സമാധാനപരമായിരിക്കണമെന്നുമായിരുന്നു തീരുമാനം. പ്രക്ഷോഭം സംഘനിരോധനം നീക്കാനാകരുത്. മറിച്ച് ഭരണഘടനാനുസൃതമായ പൗരസ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും പുനഃസ്ഥാപിക്കാനായിരിക്കണം. അതിനായി എല്ലാ ജനാധിപത്യ ശക്തികളേയും പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളേയും ഏകോപിപ്പിക്കണം. ഒരു പൊതു നേതൃത്വം വേണം. അത് ലോക സംഘര്‍ഷ സമിതി എന്ന പേരിലായിരിക്കും എന്നും തീരുമാനിച്ചു.

ഫലത്തില്‍ പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം സംഘപ്രവര്‍ത്തകരുടേതായി. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം തുടക്കത്തില്‍തന്നെ ജയിലിലായതിനാല്‍ അഖില ഭാരതീയാടിസ്ഥാനത്തില്‍ ബന്ധപ്പെടാനും ഒരുമിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ അവര്‍ക്കില്ലാതെ പോയി. പൊതുവെ നേതാക്കള്‍ താമസിക്കുന്നത് ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസിലോ ആയതിനാല്‍ ഒളിവിലെ പ്രവര്‍ത്തനം വിഷമകരമായിരുന്നു. ചില രാഷ്‌ട്രീയ പാര്‍ട്ടിയിലെ ജയിലിലടയ്‌ക്കപ്പെട്ട പ്രമുഖ നേതാക്കള്‍ മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നു. പാര്‍ട്ടി മാറി അടിയന്തരാവസ്ഥയ്‌ക്ക് അനകൂല നിലപാട് സ്വീകരിച്ചു. മറ്റു ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ കേരളത്തിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടന്‍ തന്നെ ചില പ്രകടനങ്ങള്‍ നടത്തി ജയിലിലായതോടെ സമരവീര്യം കെട്ടടങ്ങി. മറ്റു പല സംഘടനാ നേതാക്കളും സ്വരക്ഷ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ലോക സംഘര്‍ഷ സമിതി അദ്ധ്യക്ഷനായിരുന്ന ജയപ്രകാശ് നാരായണന്‍ തുടക്കത്തില്‍ തന്നെ തടവിലാക്കപ്പെട്ടതിനാല്‍ സംഘടനാ കോണ്‍ഗ്രസ് നേതാവായിരുന്ന രവീന്ദ്രവര്‍മ്മ അധ്യക്ഷനായും നാനാജി ദേശ്മുഖ് കാര്യദര്‍ശിയായും പ്രവര്‍ത്തനം തുടര്‍ന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നാനാജി ദേശ്മുഖ് തടവിലായി. ദത്തോപാന്ത് ഠേംഗ്ഡി ആ ചുമതല ഏറ്റെടുത്തു. കേരളത്തില്‍ സര്‍വോദയ നേതാവായിരുന്ന എം.പി. മന്മഥന്‍ ആയിരുന്നു ലോക സംഘര്‍ഷ സമിതിയുടെ അധ്യക്ഷന്‍. കെ. രാമന്‍ പിള്ള കാര്യദര്‍ശിയും.

നിരോധിക്കപ്പെട്ടതിനാല്‍ സംഘം പിരിച്ചുവിട്ടതായി സര്‍കാര്യവാഹ് പ്രഖ്യാപിച്ചു. എന്നാല്‍ സ്വയംസേവകര്‍ നിത്യേന ഒത്തുചേരുന്ന പ്രക്രിയ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിനനുസരിച്ച് ഓരോ സ്ഥലത്തും തുടര്‍ന്നു. സംഘകാര്യകര്‍ത്താക്കള്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള വീടുകള്‍ സജ്ജമാക്കുക എന്ന കാര്യം പ്രവര്‍ത്തകര്‍ അനായാസം നിര്‍വഹിച്ചു. പ്രചാരകരും കാര്യകര്‍ത്താക്കളും യാത്രാവേളകളില്‍ പ്രവര്‍ത്തകരുടെയോ ബന്ധുക്കളുടെയോ വീടുകളില്‍ തന്നെയാണ് താമസിക്കാറുണ്ടായിരുന്നതെന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. മുതിര്‍ന്ന ധാരാളം പ്രവര്‍ത്തകര്‍ ആതിഥ്യം നല്‍കാന്‍ സന്തോഷത്തോടെ മുന്നോട്ടു വന്നു. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ വീട്ടമ്മമാരും അവരെ സ്വീകരിച്ചു. ഒളിവില്‍ അഭയം നല്കിയ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അതുമൂലം ഒട്ടനവധി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒരമ്മ സ്വന്തം മകനെ പോലീസിന് വിട്ടുകൊടുത്ത് ഒളിവില്‍ കഴിഞ്ഞ പ്രചാരകനെ രക്ഷിച്ച അനുഭവം പ്രേരണാദായകമായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരെയെല്ലാം ജയിലിലടയ്‌ക്കണം എന്നു തീരുമാനിച്ചിട്ടും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പോലും അവരുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇന്ദിരാഗാന്ധി കുറ്റപ്പെടുത്തിയപ്പോള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് ”ആര്‍എസ്എസുകാര്‍ പലരും വീടുകളില്‍ സഹോദരന്മാരും അമ്മാവന്മാരുമായി താമസിക്കുമ്പോള്‍ കണ്ടെത്തി അറസ്റ്റു ചെയ്യുക വിഷമമാണ് എന്നായിരുന്നു.

കുരുക്ഷേത്രവും സുദര്‍ശനവും

പത്രമാരണ നിയമത്താല്‍ തടഞ്ഞ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സംവിധാനം ആവശ്യമായിരുന്നു. അതിനായി ഹരിയേട്ടന്റെ (ആര്‍.ഹരി) മേല്‍നോട്ടത്തില്‍ കുരുക്ഷേത്രം എന്ന പേരില്‍ വാര്‍ത്താ പത്രിക പ്രസിദ്ധീകരിച്ചു തുടങ്ങി. എല്ലാ സംസ്ഥാനങ്ങളിലും അതത് ഭാഷകളില്‍ ഒളിവില്‍ ഇത്തരം പത്രികകള്‍ പ്രസിദ്ധീകരിച്ചു. ആദ്യം എറണാകുളത്ത് നിന്ന് എല്ലാ സ്ഥലത്തും എത്തിക്കുകയായിരുന്നെങ്കിലും കുറച്ചു നാളിനകം ജില്ലകളില്‍ തന്നെ അച്ചടിക്കാന്‍ സംവിധാനമുണ്ടായി. ഓരോ ജില്ലയില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിക്കാനും സംഗ്രഹിച്ച് ഒരേ രീതിയില്‍ പ്രസിദ്ധീകരിക്കാനുമുള്ള ഏര്‍പ്പാടുകള്‍ വ്യവസ്ഥാപിതമായി നടന്നു. പത്രിക അച്ചടിക്കുന്നത് പ്രസ്സുടമകള്‍ക്കും വെല്ലുവിളിയായിരുന്നു. എന്നാല്‍ ജനാധിപത്യ വിശ്വാസികളും ദേശസ്‌നേഹികളുമായ പല പ്രസ്സുടമകളും സാഹസികമായി ഈ കാര്യം ചെയ്യാന്‍ മുന്നോട്ടുവന്നു. കൃത്യമായി പണം കിട്ടുമെന്നതിനാല്‍ കോണ്‍ഗ്രസുകാരായ പല പ്രസ്സുടമകളും കുരുക്ഷേത്രം അച്ചടിച്ചു തരാന്‍ സന്നദ്ധരായി.

കുരുക്ഷേത്രത്തിന്റെ വിതരണവും സാഹസികമായിത്തന്നെ സ്വയംസേവകര്‍ നിര്‍വഹിച്ചു. ഒരാള്‍ പിടിക്കപ്പെട്ടാല്‍പോലും ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തവണ്ണമുള്ള വിതരണ വ്യവസ്ഥയായിരുന്നു. സംഘവുമായി ബന്ധമില്ലാത്ത വീട്ടു മുറ്റത്തും പോലീസ് വണ്ടികളിലും സ്റ്റേഷനിലും സിനിമാ ശാലകളിലും റെയില്‍വേ സ്റ്റേഷനിലും എല്ലാം കുരുക്ഷേത്ര വിതരണം ചെയ്യപ്പെട്ടു. സാഹിത്യകാരന്മാര്‍, ചിന്തകര്‍, സാമൂഹ്യ സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തികളെയെല്ലാം സമ്പര്‍ക്കം ചെയ്യാനുള്ള ചുമതല എം.എ. സാറിനും(എം.എ. കൃഷ്ണന്‍) പി. മാധവ്ജിക്കുമായിരുന്നു. അവരുടെ സമ്പര്‍ക്കത്തിന്റെ ഫലമായി നിരവധി പ്രമുഖ വ്യക്തികള്‍ പിന്നീട് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. അക്കിത്തം, വി.എം. കൊറാത്ത്, വിഷ്ണു നാരായണന്‍ നമ്പൂതിരി, വിഷ്ണു ഭാരതീയന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ ചിലരാണ്.

കുരുക്ഷേത്രവും, സ്വയംസേവര്‍ക്ക് ആത്മവിശ്വാസവും ദിശയും നല്‍കാനുള്ള സുദര്‍ശനവും മറ്റും അച്ചടിക്കാനും ജയിലിലുള്ള സ്വയംസേവകര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അവശ്യ സഹായങ്ങള്‍ ചെയ്യാനും കാര്യമായ സാമ്പത്തിക സമാഹരണം ആവശ്യമായിരുന്നു. അതിനായി മാസം തോറും ഒരു നിശ്ചിത തുക നല്‍കാന്‍ തയാറുള്ളവരെ കണ്ടെത്തി ശേഖരിക്കാന്‍ പ്രത്യേകം കാര്യകര്‍ത്താക്കളെ ചുമതലപ്പെടുത്തി. തുക ബാങ്കുകളില്‍ സൂക്ഷിക്കാന്‍ സാധ്യമല്ലായിരുന്നു. പണം സൂക്ഷിക്കാനും വിതരണം ചെയ്യാനും വിശ്വസ്തരായ യുവതികളെ ഏല്‍പ്പിക്കേണ്ടിയിരുന്നു. ഒട്ടനവധി വീട്ടമ്മമാരും വ്യാപാരികളും ഈ ചുമതല ഏറ്റെടുത്ത് സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ചു. സംഘവുമായി നേരിട്ട് ബന്ധ മില്ലാത്തൊരു വ്യാപാരി ഈ കാര്യം നോക്കിയിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ് അദ്ദേഹത്തിന്റെ കൈവശം ബാക്കിയുണ്ടായിരുന്ന പണം തിരിച്ചു വാങ്ങാന്‍ ഹരിയേട്ടന്‍ ചെന്നപ്പോള്‍ കിട്ടേണ്ടതിനെക്കാള്‍ കൂടുതലുള്ള ഒരു തുകയാണ് അദ്ദേഹം നല്കിയത്. കിട്ടേണ്ട തുക ഇത്ര മാത്രമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ”എന്റേയും നിങ്ങളുടെയും പണം ഞാന്‍ വേറെ വെച്ചിട്ടില്ല. എല്ലാം ബാങ്കില്‍ ഇട്ടു. അതിനാല്‍ നിങ്ങളുടെ തുകയുടെ പലിശ നിങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നായിരുന്നു. ഹരിയേട്ടന്‍ കണക്കനുസരിച്ചുള്ള പണം മാത്രം സ്വീകരിച്ച് ബാക്കി പണം ഗുരുദക്ഷിണയായി ധ്വജത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആ ഗുരുദക്ഷിണാ പരിപാടിയോടെ അദ്ദേഹം വര്‍ഷംതോറും ഗുരുദക്ഷിണ അര്‍പ്പിക്കുന്ന വ്യക്തിയായി മാറി.

പുറമേ നടക്കുന്ന കാര്യങ്ങള്‍ ജയിലിലുള്ള സഹോദരന്മാരെ അറിയിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അനവധി സഹോദരിമാര്‍ തയാറായി. അവര്‍ സധൈര്യം ജയില്‍ സന്ദര്‍ശിച്ച് സമര്‍ത്ഥമായി വിവരങ്ങള്‍ കൈമാറി.

സര്‍ക്കാര്‍ വ്യാജ പ്രചാരണത്തിന്

സര്‍ക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. കാര്യാലയങ്ങള്‍ കൈയേറി റാണാ പ്രതാപ്, ശിവാജി, ഝാന്‍സി റാണി തുടങ്ങിയ ചിത്രങ്ങള്‍ പിടിച്ചെടുത്തു. സ്വയംസേവകര്‍ പരിശീലനത്തിനുപയോഗിച്ചിരുന്ന തടി ഉപയോഗിച്ചുള്ള ചുരികയും മറ്റും ഒരുമിച്ചുവെച്ച് ഫോട്ടോ എടുത്ത് എല്ലാ പത്രങ്ങള്‍ക്കും നല്കി. ആര്‍എസ്എസുകാര്‍ രാജ്യവ്യാപക അട്ടിമറിക്കു തയ്യാറാകുന്നതിന്റെ തെളിവാണതെന്ന് പ്രചരിപ്പിച്ചു.

അടിയന്തരാവസ്ഥ നാടിന്റെ നന്മയ്‌ക്ക്, തീവണ്ടികള്‍ സമയത്തോടുന്നു, അനുശാസനപര്‍വ്വം തുടങ്ങി അടിയന്തരാവസ്ഥയുടെ നേട്ടങ്ങള്‍ ഘോഷിക്കുന്ന പ്രചാരണങ്ങള്‍ ആകാശവാണിയിലും പത്രങ്ങളിലും പ്രചരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഇരുപതിന പരിപാടികള്‍, മകന്‍ സഞ്ജയ് ഗാന്ധിയുടെ അഞ്ചിനപരിപാടികള്‍ എന്നിവയ്‌ക്ക് വ്യാപകമായ പ്രചാരണം നല്‍കി. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന മുദ്രാവാക്യം വ്യാപകമായി പ്രചരിപ്പിച്ചു.

സംഘത്തിന്റെ അഖിലഭാരതീയ ചുമതലക്കാരായ മാധവറാവു മുളേ, പ്രൊഫ. രാജേന്ദ്ര സിങ്, ഭാവുറാവുദേവറസ്, ഹോ.വേ. ശേഷാദ്രി, ദത്തോപാന്ത് ഠേംഗ്ഡി എന്നിവരെല്ലാം നിരന്തരം യാത്ര ചെയ്ത് സ്വയംസേവകര്‍ക്ക് മാര്‍ഗദര്‍ശനവും പ്രേരണയും നല്‍കിക്കൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥയുടെ അവസാനം വരെ ഇവരാരും പിടിക്കപ്പെട്ടില്ലെന്നത് അഭിമാനകരമാണ്.

കേദാര്‍നാഥ് സാഹ്‌നി, ഡോ. സുബ്രഹ്മണ്യ സ്വാമി, ബാബാസാഹേബ് ആപ്‌തേ തുടങ്ങിയവര്‍ വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്ത് ഭാരതത്തില്‍ നടക്കുന്ന ഏകാധിപത്യ ഭരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ഇതോടെ വിദേശയാത്രയില്‍ അവിടുത്തെ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടുന്ന അവസ്ഥ ഇവിടുത്തെ ഭരണാധികാരികള്‍ക്കുണ്ടായി. അമേരിക്കയില്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി (എഛകട) എന്ന സംഘടനയുടെ കീഴില്‍ ഭാരതത്തിലെ ഏകാധിപത്യത്തിനെതിരെ ശക്തമായ പ്രചാരണം നടന്നിരുന്നു.

അടിയന്തരാവസ്ഥ ജനങ്ങള്‍ പൂര്‍ണമായും സ്വീകരിച്ചു എന്ന ധാരണ തെറ്റാണെന്ന് ക്രമേണ സര്‍ക്കാരിനും ബോധ്യപ്പെട്ടു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളില്‍ ദേശവ്യാപകമായി അടിയന്തരാവസ്ഥയ്‌ക്കെതിരായ പോസ്റ്ററുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. മിക്കവാറും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അടിയന്തരാവസ്ഥാ വിരുദ്ധ പ്രകടനങ്ങളും അറസ്റ്റുവരിക്കലും നടന്നു. ജനങ്ങളില്‍ ഏകാധിപത്യ ഭരണത്തിനെതിരായ മനോഭാവം ഒരളവുവരെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഒ.വി. വിജയനെ പോലുള്ളവരുടെ വ്യംഗ്യാര്‍ത്ഥത്തിലുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ സന്നദ്ധരായി. കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകന്‍ ‘അടിയന്തരാവസ്ഥ നാടിന്റെ നന്മയ്‌ക്ക് എന്ന കള്ളപ്രചാരണം നാടിനാപത്ത്’ എന്നു പ്രസംഗിക്കാന്‍ ധൈര്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വന്നു.

നാളെ: സമാനതകളില്ലാത്ത സത്യഗ്രഹം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക