ഗുരുവും ഗുരുഭക്തിയും ആര്‍ഷ ഭാരതത്തിന്റെ മുഖമുദ്രകളാണ്. ഗുരുവിനു ഈശ്വരതുല്യമായ സ്ഥാനമാണ് ഈ പുണ്യ പുരാതന ഭൂമിയില്‍ കല്പിച്ചിട്ടുള്ളത്. വിദ്യയെപ്പോഴും ഗുരമുഖത്തു നിന്നു തന്നെ പഠിക്കേണ്ടതാണെന്നാണ് ഭാരതീയ വിശ്വാസം. കാലം മാറി, വിദ്യാഭ്യാസരീതികളും പാടെ മാറിപ്പോയി. ഇന്നിപ്പോള്‍ പലരും ഗുരുവിന്റെ സഹായമില്ലാതെ സ്വയം മുന്നേറാമെന്ന ധാരണയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഗുരുത്വമെന്തെന്നറിയാതെയുള്ള പ്രയാണത്തിലാണവര്‍. ഗുരുവിന്റെ വാക്കുകള്‍, ദേവവാണികളായി കരുതി ശിരസാവഹിക്കുവാന്‍ ഒരു യഥാര്‍ത്ഥ ശിഷ്യന് മടിയേതുമില്ല. ഗുരുക്കന്മാരെ നിന്ദിക്കുന്നവരും അവരോട് കള്ളം പറയുന്നവരും എത്ര കേമനായിരുന്നാലും ജീവിതത്തില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുക തന്നെ ചെയ്യും.
അറിവിന്റെ വാതാലയങ്ങള്‍ തുറന്നു അകക്കണ്ണിനു വെളിച്ചമേകുന്ന ഗുരു, ഈശ്വരന്റെ പ്രതിരൂപം തന്നെയാകുന്നു. ഗുരു ഭക്തിയുള്ളവന് ഈ ലോകം ജ്ഞാനത്താല്‍ പ്രകാശപൂര്‍ണ്ണമായി ഭവിക്കുന്നു. ദൈവശാപത്തിനു പരിഹാരം കാണാമെന്നാല്‍ ഗുരു ശാപത്തിനു ഗുരു പ്രസാദമല്ലാതെ മറ്റു പരിഹാരങ്ങളൊന്നുമില്ല. ആചാര്യനു മാതാപിതാക്കളേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്നറിയണം. സ്ഥൂല ശരീരത്തിന്റെ കാരണഭൂതന്മാര്‍ മാതാപിതാക്കളാണെങ്കിലും, സത്യവും ശ്രേഷ്ഠവുമായജ്ഞാനം ഗുരുവില്‍ നിന്നാണ് പകര്‍ന്നു കിട്ടുന്നത്. ആര്‍ഷ ഭാരതത്തില്‍ വിദ്യാഭ്യാസം ഗുരുകുല സമ്പ്രദായത്തില്‍ ആയിരുന്നതിനാല്‍ സദാസമയവും ഗുരുവിനെ സേവിക്കുവാനും, ഗുരുവിന്റെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുവാനും ശിഷ്യന്മാര്‍ക്ക് അവസരമുണ്ടായിരുന്നു.
ദ്വാപരയുഗാവസാന കാലത്ത് തക്ഷശിലയില്‍ ധൗമ്യനെന്നു പേരായ ഒരു മഹര്‍ഷിവര്യന്‍ അനേകം ശിഷ്യന്മാരോടൊത്തു തന്റെ ആശ്രമത്തില്‍ വസിച്ചിരുന്നു. അവരിലൊരാളായിരുന്നു ഉപമന്യു. ഒരിക്കല്‍ മഹര്‍ഷി തന്റെ ഈ ശിഷ്യന്റെ ഗുരുഭക്തി പരീക്ഷിക്കുവാന്‍ നിശ്ചയിക്കുകയും അതിന്‍ പ്രകാരം പശുക്കളെ മേക്കുവാന്‍ അവനെ നിയോഗിക്കുകയും ചെയ്തു. തന്നെ ഗുരു ഏല്‍പ്പിച്ച ജോലി അയാള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു പോന്നു. രാവിലെ മുതല്‍ കാട്ടില്‍ പശുക്കളെ മേച്ചു നടന്ന് സൂര്യാസ്തമനത്തോടെ അവന്‍ ഗുരു സമക്ഷത്തിലെത്തി നമസ്‌കരിക്കുക പതിവായിരുന്നു.
ആ ദിവസങ്ങളിലൊന്നും ആശ്രമത്തില്‍ നിന്ന് ഗുരു അവന് ആഹാരം നല്‍കിയിരുന്നില്ല. എന്നിരുന്നാലും അവന് യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല അതിന്റെ കാരണമറിയുവാന്‍ ഗുരു ആഗ്രഹിച്ചു.
പശുവിനെ മേക്കുന്നതിനിടയില്‍ താന്‍ പകല്‍ സമയത്ത് ഗ്രാമങ്ങളില്‍ ഭിക്ഷാടനം നടത്തി വിശപ്പു ശമിപ്പിച്ചിരുന്നുയെന്ന് അവന്‍ ഗുരുവിനെ അറിയിച്ചു. എന്നാല്‍ യാതൊന്നു ലഭിക്കുന്നുവോ അത് ഗുരുവിനു സമര്‍പ്പിച്ച ശേഷമേ കഴിക്കുവാന്‍ പാടുള്ളു എന്ന് ഗുരു അവനോടുപദേശിച്ചു. പിറ്റേന്ന് മുതല്‍ യാചിച്ചു കിട്ടിയഭിക്ഷാന്നം അവന്‍ പൂര്‍ണമായും ഗുരുവിനു സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ നിന്നും ചെറിയൊരോഹരി പോലും ഗുരു അവനായി ബാക്കി വച്ചിരുന്നില്ല.
ദിവസങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ ഗുരു അവനില്‍ ക്ഷീണമൊന്നും കാണാതെ വീണ്ടും ഉപജീവനമെന്തെന്ന് ആരായുന്നു. താന്‍ രണ്ടാമതും ഭിക്ഷയാചിച്ചിരുന്നു എന്നവന്‍ നിര്‍ദോഷമായി പ്രതിവദിച്ചപ്പോള്‍, ഗുരു അവനെ ശാസിക്കുകയും മറ്റുള്ളവര്‍ക്കു കിട്ടേണ്ടിയിരുന്ന വിഹിതത്തെ നീ രണ്ടാമതു ചെന്ന് വാങ്ങുന്നത് പാപമാണെന്നും സൂചിപ്പിച്ചു. അതോടെ അവനാ ഉദ്യമത്തില്‍ നിന്നും പിന്‍തിരിഞ്ഞു.
പിന്നെയും പല ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്റെ ശിഷ്യന് ക്ഷീണമോ തളര്‍ച്ചയൊ അനുഭവപ്പെടുന്നില്ലെന്നുകണ്ട് മഹര്‍ഷി ആശ്ചര്യ ത്തോടെ അതിന്റെ കാരണം തിരക്കുന്നു. പശുക്കളുടെ പാലാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്ന് അവന്‍ വെളിപ്പെടുത്തുന്നു. ഗുരുവിന്റെ അനുമതി കൂടാതെ പശുവിന്‍ പാല്‍ കുടിക്കുവാന്‍ പാടുള്ളതല്ലായെന്നും അത് ശരിയായ പ്രവര്‍ത്തിയല്ലായെന്നും അദ്ദേഹം അവനെ താകീത് ചെയ്യുന്നു. ദിവസങ്ങള്‍ക്കു ശേഷവും അവന്‍ നല്ല ഉത്സാഹവാനായി കാണപ്പെട്ടപ്പോള്‍ ഗുരു സംശയത്തോടെ വീണ്ടും അതു ചോദ്യം ചെയ്യുന്നു. പശുക്കുട്ടികള്‍ പാല്‍ കുടിക്കുമ്പോള്‍ പുറത്തു ചാടുന്ന പാല്‍ പതയാണ് തന്റെ ആഹാരമെന്ന് ഉപമന്യു വിനീതനായി അറിയിക്കുന്നു. ആ പ്രവര്‍ത്തിയും ശരിയല്ലെന്ന് ഗുരു അവനെ വിലക്കുന്നു.
നിസ്സഹായനായ അവന്‍ അടുത്ത ദിവസം കാലികളെയും കൊണ്ട് നടക്കുമ്പോള്‍ വിശപ്പടക്കുവാന്‍മാര്‍ഗ്ഗമൊന്നും കാണാതെ ഒരു കാട്ടുചെടിയുടെ ഇല പറിച്ചു തിന്നു. വിശപ്പു കൊണ്ട് കണ്ണു കാണാതിരുന്ന അവന്‍ ഭക്ഷിച്ച ഇലകള്‍ അര്‍ക്കപത്രങ്ങളായിരുന്നതിനാല്‍ ദേഹം ചുടുകയും കണ്ണിന്റെ കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടുകയും ചെയ്തു. ദിക്കറിയാതെ നടന്നവന്‍ ഒരു പൊട്ടക്കിണറ്റില്‍ പതിച്ചു. പതിവുപോലെ പശുക്കളുമായി ശിഷ്യന്‍ എത്താതിരുന്നപ്പോള്‍ ഗുരുവിനു പല സംശയങ്ങളും തലപൊക്കി. അദ്ദേഹം തന്റെ മറ്റന്തേവാസികളോടൊപ്പം ഉപമന്യുവിനെ അന്വേഷിച്ച് കാട്ടിലേക്കു വരുന്നു. െപാട്ടക്കിണറ്റില്‍ കിടക്കുന്ന അവനെ കണ്ട് ദുഃഖത്തോടെ സംഭവിച്ചതിന്റെ നിജസ്ഥിതി ചോദിക്കുന്നു. കാഴ്ച നഷ്ടപ്പെട്ട അവനില്‍ കനിവു തോന്നിയ ഗുരു, അശ്വിനി ദേവതമാരെ പ്രാര്‍ത്ഥിക്കുവാനരുളിചെയ്തു. ഗുരൂപദേശപ്രകാരം അവന്‍ അശ്വിനികളെ മനസാ പൂജിച്ചു പ്രാര്‍ത്ഥിച്ചു. അവന്റെ മാനസ പൂജയില്‍ സംതൃപ്തരായ നാസത്യന്മാര്‍ പ്രത്യക്ഷപ്പെടുകയും കഴിക്കുവാനായി ഒരു ‘ഔഷധ അപ്പം’ നല്‍കുകയും ചെയ്തു.
എന്നാല്‍ തന്റെ ഗുരുവിനു നിവേദിക്കാതെ ഇതു കഴിക്കുവാന്‍ സാധിക്കുകയില്ലായെന്ന് അവന്‍ ശാഠ്യം പിടിച്ചു. കണ്ണുകള്‍ക്ക് കാഴ്ച ലഭിക്കുവാനാണെങ്കില്‍ പോലും ഗുരുവചനം താന്‍ തെറ്റിക്കുകയില്ലായെന്ന് കൈ കൂപ്പിക്കൊണ്ടാ വിനീത ശിഷ്യന്‍ പറഞ്ഞതു കേട്ടപ്പോള്‍ ദേവന്മാര്‍ അവനെ അശ്വസിപ്പിച്ചു. ഇതുപോലൊരു സന്ദര്‍ഭത്തില്‍ നിന്റെ ഗുരുവും അദ്ദേഹത്തിന്റെ സ്വന്തം ഗുരുവിനു നിവേദിക്കാതെയാണ് കഴിച്ചത്. അതുകൊണ്ട് ഇതു കഴിക്കുന്നതില്‍ പാപമൊന്നുമില്ല. വന്നു ഭവിച്ച ആപത്തില്‍ നിന്നും രക്ഷപ്പെടുവാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നു ദേവന്മാര്‍ വീണ്ടും വീണ്ടും ഉപമന്യുവിനെ ഉപദേശിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല.
അവന്റെ ഗുരുഭക്തിയില്‍ സന്തുഷ്ടരായ ദേവന്മാര്‍ കണ്ണിനു കാഴ്ച നല്‍കി അനുഗ്രഹിക്കുന്നു. ഉപമന്യു ദേവന്മാരെ നമസ്‌കരിച്ച ശേഷം ഗുരുസമക്ഷത്തിലെത്തുന്നു. ശിഷ്യന്റെ ഗുരുഭക്തിയില്‍ പ്രസന്ന ചിത്തനായി എല്ലാ ശ്രേയസ്സുകളും എല്ലാ വേദങ്ങളും, ധര്‍മ്മ ശാസ്ത്രങ്ങളും അവനില്‍ പ്രകാശിക്കട്ടെയെന്ന് ഗുരു അനുഗ്രഹിക്കുന്നു. ഗുരുഭക്തികൊണ്ട് ഉപമന്യു സകല വിദ്യകളും പ്രാപ്തമാക്കി, സൗഭാഗ്യവാനായി ഗൃഹസ്താശ്രമത്തിലേക്ക് പ്രവേശിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും തന്റെ ഗുരുവായ സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചിരുന്ന കാലത്ത് ഗുരുവിന്റെ ആജ്ഞകള്‍ അനുസരിക്കുവാന്‍ ബദ്ധശ്രദ്ധനായിരുന്നു.
എന്നാലിന്നത്തെ തലമുറയില്‍പെട്ട ചിലരെങ്കിലും ഗുരുജനങ്ങളോട് പലപ്പോഴും മര്യാദയില്ലാതെ പെരുമാറുന്ന ഒരു കാഴ്ചയാണ് കാണേണ്ടി വരുന്നത്. മുതിര്‍ന്നവരുടെ ജീവിതാനുഭവം മനസിലാക്കാനോ അവരുടെ വിലപ്പെട്ട വാക്കുകള്‍ ശ്രദ്ധിക്കുവാനോ ഈ കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു താല്പര്യമില്ല. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് സംസ്‌കാരചിത്തരയാ പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയില്ലാ യെന്നതാണ് യാഥാര്‍ഥ്യം.
പഠനം, പണ സമ്പാദാനത്തിനാണെന്ന ചിന്തയാണ് അവരെ നയിക്കുന്നത്.ഗുരുത്വ മില്ലായ്മ പലവിധ പ്രശ്‌നങ്ങളിലേക്കുള്ള വഴി വെട്ടുകയാണെന്ന് അവര്‍ അറിയുന്നേയില്ല. ജീവിതമൂല്യങ്ങള്‍ക്ക് പലപ്പോഴും പലരും വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ലായെന്നത് ഖേദകരമായ ഒരു വസ്തുതയാകുന്നു. ഗുരുഭക്തിയിലധിഷ്ഠിതമായിരുന്നു ആര്‍ഷഭാരതത്തിലെ വിദ്യാഭ്യാസരീതികള്‍. ഗുരു വചനം അലംഘനീയമായിരുന്നു അന്ന്. ലോകത്തിനു ഭാരതം നല്‍കുന്ന വിലപ്പെട്ടൊരു സന്ദേശം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക