ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കുന്നു. ഇസ്രയേലും ഇറാനും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണിത്. മേഖലയില്‍ കഴിഞ്ഞയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയതോടെ വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും പശ്ചിമേഷ്യയിലെ പ്രധാന വ്യോമപാതകള്‍ ഒഴിവാക്കി.
കൂടുതല്‍ ഇന്ധനച്ചെലവും സഞ്ചാരസമയവുമുള്‍പ്പെടെ വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും നിലവില്‍ കാസ്പിയന്‍ കടലിന് മീതെയോ ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെയോ വ്യോമപാതയിലൂടെയുമാണ് വിമാനങ്ങള്‍ സഞ്ചരിക്കുന്നത്.
ജൂണ്‍ 13ന് ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിനുപിന്നാലെ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷപ്രദേശത്തു നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍ മാത്രമാണ് പല രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക