ബിസിനസ് ക്‌ളാസിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത വനിതാ ഡോക്‌ടർക്ക് വിസമ്മതിച്ചിട്ടും ചെമ്മീൻ വിളമ്പിയതിന് വിമാനക്കമ്പനിക്കെതിരെ കേസ്. യാത്രയ്‌ക്കിടെ മാരകമായ അലർജി അനുഭവപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ എയർലൈൻസിനെതിരെ (SIA) അമേരിക്കയിൽ നിന്നുള്ള ഡോക്ടർ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂയോർക്കിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. തനിക്ക് ചെമ്മീൻ അലർജിയുണ്ടെന്ന് ഡോക്‌ടർ ക്രൂ അംഗങ്ങളോട് പറഞ്ഞതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
എന്നിട്ടും, ജീവനക്കാർ അവർക്ക് ചെമ്മീൻ അടങ്ങിയ ഭക്ഷണപ്പൊതി നൽകുകയായിരുന്നു.2024 ഒക്ടോബർ 8 ന് എസ്‌ഐഎ വിമാനം എസ്‌ക്യു 026 ൽ കയറിയ ശേഷം, ഡോ. ഡോറീൻ ബെനറി ക്യാബിൻ ക്രൂ അംഗത്തോട് തന്റെ അലർജി പ്രശ്നത്തെക്കുറിച്ച് പറഞ്ഞതായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജൂൺ 17 ന് ഫയൽ ചെയ്ത കേസിൽ പറയുന്നു. അലർജി പ്രശ്നം അറിയിച്ച ശേഷവും ചെമ്മീൻ അടങ്ങിയ ഭക്ഷണം വിളമ്പി എന്നാണ് പരാതി.
ഭക്ഷണത്തിൽ ചെമ്മീൻ അടങ്ങിയിരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല എന്ന് ഡോക്‌ടർ.ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചപ്പോൾ മുതൽ അസ്വസ്ഥത തുടങ്ങി. ക്യാബിൻ ക്രൂ അംഗത്തെ ചോദ്യം ചെയ്തപ്പോൾ, അബദ്ധം പറ്റിയെന്ന് അവർ സമ്മതിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്തു എന്ന് മാധ്യമ റിപോർട്ടുകൾ രേഖപ്പെടുത്തി.ഇത് ഗുരുതരമായ അലർജി പ്രശ്നത്തിന് കാരണമാവുകയും, ഫ്രാൻസിലെ പാരീസിലേക്ക് അടിയന്തരമായി തിരിച്ചുപോകേണ്ടി വരികയുമുണ്ടായി. ഇവിടെ ഡോക്ടർക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചു.കേസുമായി ബന്ധപ്പെട്ട് സിംഗപ്പൂർ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവന വരാനിരിക്കുന്നു.
സമാനസംഭവത്തിൽ, പീപ്പിൾ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്കിൽ നിന്നുള്ള മറ്റൊരു സ്ത്രീ അടുത്തിടെ സ്കാൻഡിനേവിയൻ എയർലൈൻസിനെതിരെ 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 86.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തന്റെ മേൽ കത്തുന്ന ചൂടുള്ള കാപ്പി ഒഴിച്ചതായായിരുന്നു അവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക