India

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

Published by

മധുര: കുണ്ഡ്രം കുമരനുക്ക് എന്ന ആഹ്വാനമുയര്‍ത്തിയ മുരുകഭക്ത മഹാസംഗമത്തില്‍ ഏഴ് ലക്ഷം ഭക്തര്‍ അണിനിരന്നു. അറുപടൈ മുരുകക്കോവിലുകളെ സാക്ഷി നിര്‍ത്തി അഞ്ച് ലക്ഷം ഭക്തര്‍ സ്‌കന്ദഷഷ്ഠി കവചം ചൊല്ലി. തുടര്‍ന്ന് ദീപാരാധനയും ആരതിയും നടന്നു. പാല്‍ക്കാവടിയേന്തിയ നര്‍ത്തക സംഘം വേദിയുണര്‍ത്തി നടനമാടി. മധുരയില്‍ മുരുക ഭക്ത മഹാസംഗമം പുതിയ ചരിത്രമെഴുതി.

തിരുപ്പുറ കുണ്ഡ്രം മുതല്‍ പഴനിമല വരെ എല്ലാ ക്ഷേത്രങ്ങള്‍ക്കും നേരെ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഈ മഹാസംഗമമെന്ന് ഹിന്ദുമുന്നണി സംസ്ഥാന അധ്യക്ഷന്‍ കാഡേശ്വര സുബ്രഹ്മണ്യന്‍ പറഞ്ഞു. സമ്മേളനം സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അത് മുരുക ഭക്തികൊണ്ട് നമ്മള്‍ മറികടന്നു. തമിഴകത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണ് ഈ സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

കുണ്ഡ്രം കുമരനുക്ക് എന്ന ആഹ്വാനത്തോടെ മധുരയില്‍ സംഘടിപ്പിച്ച മുരുക ഭക്ത മഹാസംഗമത്തിനെത്തിയ ഭക്തലക്ഷങ്ങള്‍

പഹല്‍ഗാമില്‍ മതം തെരഞ്ഞ് ഹിന്ദുക്കളെ വധിച്ച പാക് ഭീകരതയ്‌ക്ക് കനത്ത മറുപടി നല്കിയ ഓപ്പറേഷന്‍ സിന്ദൂറിന് സമ്മേളനം നന്ദി പറഞ്ഞു. ഓരോ മാസവും ഷഷ്ഠിയില്‍ എല്ലാ വീടുകളിലും സ്‌കന്ദഷഷ്ഠി കവചം ചൊല്ലണമെന്നും ആഹ്വാനമുയര്‍ന്നു.

തടസങ്ങള്‍ ചവിട്ടുപടിയാക്കിയാണ് മുരുക ഭക്തര്‍ സംഗമിച്ചതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. വെട്രിവേല്‍ മുരുകനുക്ക് ഹര ഹരോ മുഴക്കി ഒരുമിച്ചു ചേര്‍ന്ന ഹിന്ദു സമൂഹം ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, ആര്‍ എസ് എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജന്‍, കുമരഗുരുവരസ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by