ദിവസങ്ങള്‍ നീണ്ട പോലീസ് മര്‍ദ്ദനത്തില്‍ ശരീരമാസകലമുണ്ടായ ചതവുകളും മുറിവുകളും തീര്‍ത്ത വേദന അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അനുഭവിക്കുന്നുണ്ട് സി. ശിവദാസ്. ജനാധിപത്യ മൂല്യങ്ങള്‍ക്കും പൗരാവകാശങ്ങളുടെ വീണ്ടെടുക്കലിനും വേണ്ടി പോരാടിയതിന്റെ പേരിലായിരുന്നു ഈ മനുഷ്യന്റെ ശരീരത്തില്‍ പോലീസുകാരുടെ ക്രൂരതാണ്ഡവം. യൗവനത്തിലെ ആ പീഡനങ്ങളുടെ ബാക്കിപത്രമായി ശിവദാസ് ഇപ്പോള്‍ നിത്യവും കഴിക്കുന്നത് 22 ഓളം ഗുളികകള്‍.
പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച്, ഒരു രാജ്യത്തെ മുഴുവന്‍ തടവറയിലാക്കിക്കൊണ്ട് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ നീണ്ടുനിന്നത് 21 മാസം. ഇതില്‍ 16 മാസക്കാലം ജയിലിലിടയ്‌ക്കപ്പെട്ട പോരാളിയാണ് കോഴിക്കോട് കൊളത്തൂര്‍ സ്വദേശിയായ ചെറുതൊടിക്കാട്ടില്‍ ശിവദാസ്. ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിക്കുന്നതിനിടെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നയിച്ച അദ്ദേഹം അന്ന് പോലീസുകാരില്‍ നിന്നേറ്റ ക്രൂര മര്‍ദ്ദനത്തിന്റെ ഫലമായി ഇന്നും ശാരീരിക വൈഷമ്യങ്ങള്‍ അനുഭവിക്കുന്നു. അന്ന് പോലീസ് നടപ്പാക്കിയ കുപ്രസിദ്ധ മര്‍ദ്ദനമുറകള്‍ ഏറ്റവുമധികം നേരിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. ലോകസംഘര്‍ഷ സമിതി എന്ന പേരില്‍ ജനാധിപത്യ ധ്വംസനത്തിനെതിരെ സമാധാനപരമായി പ്രക്ഷോഭം നടത്തിയതിന്റെ പേരിലായിരുന്നു ക്രൂരമായ പോലീസ് പീഡനവും ജയില്‍ ശിക്ഷയും.
നടുവൊടി, ഗരുഡന്‍തൂക്കം, ഡബിള്‍ ആക്ഷന്‍, പട്ടിപ്പൂട്ട്, ചവിട്ടിക്കൂട്ടല്‍ തുടങ്ങിയ പേരുകളിലറിയപ്പെട്ട മര്‍ദ്ദനമുറകളില്‍ പലതും ശിവദാസന്റെ ശരീരത്തിലും പ്രയോഗിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം പല സ്ഥലത്തും ചികിത്സ നടത്തിയെങ്കിലും ആ മര്‍ദ്ദനങ്ങളുടെ ഫലമായുള്ള ശാരീരിക വൈഷമ്യങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നു. ആര്‍എസ്എസ്സിന്റെ മാവേലിക്കര താലൂക്ക് പ്രചാകനായിരിക്കെയാണ് അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ ശിവദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചത്. ഒരാഴ്ചയോളം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തുകയും മിസ പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടയ്‌ക്കുകയും ചെയ്തത്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഘസമര്‍പ്പിത ജീവിതത്തിലേക്കും അതിനിടയില്‍ രാജ്യവ്യാപകമായി നടന്ന രണ്ടാം സ്വാതന്ത്ര്യസമരത്തിലെ പോരാട്ടസ്മരണകളിലേക്കും തിരിഞ്ഞു നോക്കുകയാണ് സി. ശിവദാസ്.
സ്വയംസേവകന്‍
പതിമൂന്നാം വയസില്‍ സ്വയംസേവകനായി. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ചു. കുന്നമംഗലം സ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഘവുമായി ബന്ധപ്പെടുന്നത്. രാമചന്ദ്രമേനോന്‍ എന്ന അദ്ധ്യാപകന്‍ ഒരു ദിവസം ക്ലാസിലെത്തിയത് കൈത്തണ്ടയില്‍ പട്ടുനൂല്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു ചെണ്ട് കെട്ടിയായിരുന്നു. ‘മാഷേ കൈയിലെന്താണ്, പൂവിരിഞ്ഞപോലെ…?’ എന്ന ശിവദാസിന്റെ ചോദ്യത്തിന് ‘എന്താ നിനക്ക് വേണോ?’ എന്ന് മാഷിന്റെ മറുചോദ്യം. ‘വേണം’ എന്ന് മറുപടി. ഒരു സ്ഥലം പറഞ്ഞുകൊടുത്ത്, അവിടെ വെള്ളിയാഴ്ച എത്താന്‍ മാഷ് പറഞ്ഞു.
അതുപ്രകാരം എത്തിയപ്പോള്‍ അവിടെ കുറേ കുട്ടികളും മുതിര്‍ന്നവരും. എല്ലാവര്‍ക്കും കിട്ടി പൂവിരിയിക്കുന്ന വര്‍ണച്ചെണ്ടുകള്‍. അത് രാഖിയാണെന്നും സാംസ്‌കാരിക ഭാരതത്തിന്റെ ഐക്യപ്രതീകമാണെന്നുമൊക്കെ മനസിലാക്കുന്നത് പിന്നീടാണെങ്കിലും ശിവദാസ് അന്നു മുതല്‍ ആര്‍എസ്എസ് കുന്നമംഗലം ശാഖയുടെ ഭാഗമായി. കൊയിലാണ്ടിക്കാരനായ രാമചന്ദ്രന്‍ മാഷ് പിന്നീട് ആ താലൂക്കിന്റെ സംഘചാലകനായി. പഠനത്തോടൊപ്പം സംഘപ്രവര്‍ത്തനവും തുടര്‍ന്ന ശിവദാസ് 1965-ല്‍ ഗണേഷ് ബീഡി കമ്പനിയില്‍ ജോലി ലഭിച്ച് കണ്ണൂരിലേക്ക് പോയി. കണ്ണൂര്‍ തളാപ്പിലുള്ള ആര്‍എസ്എസിന്റെ ജില്ലാ കാര്യാലയത്തിലായിരുന്നു താമസം. അവിടെ ശാഖയുടെ മുഖ്യശിക്ഷകായി, പിന്നീട് മണ്ഡല്‍ കാര്യവാഹുമായി. ഇതിനിടയില്‍ ഒന്നും രണ്ടും വര്‍ഷ സംഘശിക്ഷാ വര്‍ഗുകളില്‍ (സംഘ കാര്യകര്‍ത്താക്കള്‍ക്കുള്ള പരിശീലന ശിബിരം) പങ്കെടുത്തു. പയ്യന്നൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോഴാണ് മൂന്നാം വര്‍ഷ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തത്. വര്‍ഗ് കഴിഞ്ഞെത്തിയ ഉടന്‍ തന്നെ പ്രചാരകായി.
കണ്ണൂരിലായിരുന്നപ്പോള്‍ ജനസംഘത്തിന്റെ ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജനസംഘത്തിന്റെ കണ്ണൂരിലെ ആദ്യ ഓഫീസിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് ആദ്യമായി ജനസംഘത്തിന്റെ ഒരു പ്രകടനം കണ്ണൂരില്‍ നടത്തിയതും അദ്ദേഹം ഓര്‍ത്തു. ശിവദാസടക്കം ആറ് പേരായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തത്. കെ.ജി. മാരാര്‍, ഒ. ചന്ദ്രന്‍, ഒ. രാജന്‍, പി.വി. കൃഷ്ണന്‍ നായര്‍, ഭരതന്‍ കക്കാട് എന്നിവരായിരുന്നു ബാക്കിയുള്ളവര്‍.

അടിയന്തരാവസ്ഥയുടെ ക്രൂരമുഖം
1974ലാണ് ശിവദാസ് സംഘത്തിന്റെ മാവേലിക്കര താലൂക്ക് പ്രചാരകനാകുന്നത്. 1975 ജൂണ്‍ 25ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ എറണാകുളത്തെ ആര്‍എസ്എസ്സിന്റെ സംസ്ഥാന കാര്യാലയമായ മാധവനിവാസിലായിരുന്നു. അടുത്തദിവസം നടക്കുന്ന പുതിയ കാര്യാലയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയതായിരുന്നു. കേരളത്തിലെ സംഘത്തിന്റെ പ്രചാരകന്മാരും പ്രധാന കാര്യകര്‍ത്താക്കളുമൊക്കെ തലേദിവസം തന്നെ അവിടെ എത്തിയിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം പ്രചാരകനും ജനസംഘത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ പി. നാരായണനാണ് (നാരായണ്‍ജി) എല്ലാവരെയും അറിയിച്ചത്. ബിബിസി വാര്‍ത്തയിലൂടെയാണ് അദ്ദേഹം ഈ വിവരം അറിഞ്ഞത്. അന്ന് അവിടെയുണ്ടായിരുന്ന ദക്ഷിണ ക്ഷേത്രീയ പ്രചാരകായിരുന്ന യാദവറാവു ജോഷി എല്ലാവരെയും വിളിച്ചുകൂട്ടി. എല്ലാവരും ഉടന്‍ തന്നെ അവരവരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക് മടങ്ങണമെന്നും കാര്യാലയങ്ങളിലുള്ള എല്ലാ ഫയലുകളും മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ശിവദാസും തിരിച്ച് മാവേലിക്കരയിലെത്തി. ഏതാനും ദിവസങ്ങള്‍ക്കകം സംഘത്തെ നിരോധിച്ചു. പിന്നീട് ഒളിവിലായിരുന്നു സംഘപ്രവര്‍ത്തനം. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിനായി രൂപം കൊണ്ട ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബറില്‍ സത്യഗ്രഹ സമരങ്ങള്‍ ആരംഭിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു ഈ സമരങ്ങളില്‍ പങ്കെടുത്തവരില്‍ മിക്കവരും. ആലപ്പുഴയില്‍ നിശ്ചയിക്കപ്പെട്ട സത്യഗ്രഹ സമരത്തില്‍ പ്രസംഗിക്കാനുള്ള ചുമതല ശിവദാസിനായിരുന്നു. പങ്കെടുത്ത 11 പേരില്‍ ശിവദാസിനെ ഒഴികെ 10 പേരെയും മര്‍ദ്ദിച്ചവശരാക്കി ഡിഐആര്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശിവദാസിനെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരം ലഭിക്കാതിരുന്നപ്പോള്‍ മര്‍ദ്ദനമുറകള്‍ തീവ്രമായി. ചുമരിന്റെ മൂലയില്‍ ചേര്‍ത്തു നിര്‍ത്തി മുഖത്ത് ആഞ്ഞടിക്കുമ്പോള്‍ ആ അടിക്ക് പുറമെ തല രണ്ട് ചുമരുകളിലും ചെന്നിടിക്കും. ഇതാണ് ‘ഡബിള്‍ ആക്ഷന്‍’. പലതരത്തിലുള്ള മര്‍ദ്ദനമേറ്റ് ശരീരമനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. പിന്നീട് സൗത്ത് സ്റ്റേഷനില്‍ നിന്ന് നോര്‍ത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആറടി പൊക്കമുള്ള ആര്‍. ഹരി
ശിവദാസിന്റെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതിനാലും മറ്റാരും കൂടെയില്ലാത്തതിനാലും അദ്ദേഹം എവിടെയാണുള്ളതെന്ന് സംഘത്തിലുള്ള ആര്‍ക്കും അറിയില്ലായിരുന്നു. നോര്‍ത്ത് സ്റ്റേഷനിലെ ലോക്കപ്പില്‍ ഒരു മോഷണക്കേസ് പ്രതി ഉണ്ടായിരുന്നു. അയാളെ ജാമ്യത്തിലെടുക്കാന്‍ സഹോദരന്‍ വരുന്നുണ്ടെന്നും അന്നു തന്നെ പുറത്തിറങ്ങുമെന്നും ആലപ്പുഴയില്‍ ആര്‍ക്കെങ്കിലും വിവരം എത്തിക്കാനുണ്ടെങ്കില്‍ താന്‍ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇത് വിവരം ചോര്‍ത്താനുള്ള പോലീസുകാരുടെ തന്ത്രമാണെന്ന് കരുതി ഒന്നും മിണ്ടിയില്ല. ക്ഷീണം കൊണ്ട് മയങ്ങിയപ്പോള്‍ പാതിയുറക്കത്തില്‍ ഒരു സ്വപ്‌നം കണ്ടു. മോഷണക്കേസ് പ്രതിയോട് ധൈര്യമായി പറഞ്ഞോളു എന്ന് ഒരു വൃദ്ധ വന്ന് പറയുന്നതു പോലെ തോന്നി. നിത്യം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തൊഴാറുള്ള തിനാല്‍ ഭഗവതി തന്ന സൂചനയാണിതെന്ന് മനസ്സ് പറഞ്ഞു. തുടര്‍ന്ന് മോഷണക്കേസ് പ്രതിയോട് ഒരു കാര്യം മാത്രം പറഞ്ഞു, ആലപ്പുഴയിലെ സ്വര്‍ണപ്പണിക്കാരനായ മണിയപ്പനോട് താന്‍ അവിടെ പണിയാന്‍ ഏല്‍പിച്ച മോതിരം ഇപ്പോള്‍ വേണ്ടെന്നും കുറേനാള്‍ കഴിഞ്ഞ് വന്ന് വാങ്ങിക്കൊള്ളാമെന്നും പറയണമെന്ന്. അയാള്‍ അത് സമ്മതിച്ചു. അതിന് ഫലമുണ്ടായി. ശിവദാസിനെ അനധികൃതമായി തടവില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് മാവേലിക്കര താലൂക്ക് സംഘചാലക് അഡ്വ. സി.ആര്‍. രാഘവന്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. അതിന്റെ ഫലമായി ശിവദാസിനെ പോലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ വച്ച് ഒരു പോലീസുകാരന്‍ അദ്ദേഹത്തെ കുളിപ്പിച്ചു ഭക്ഷണം നല്‍കി. (‘ക്ലിപ്പിടല്‍’ എന്ന കഴുത്തിന് ക്ലിപ്പിട്ട് ഞെരിക്കുന്ന മര്‍ദ്ദനമുറ നടത്തിയതിനാല്‍ തൊണ്ട പഴുത്ത് ഭക്ഷണം ഇറങ്ങാത്ത അവസ്ഥയായിരുന്നു. നൂല്‍പുട്ട് പാലില്‍ മുക്കി പേസ്റ്റ് പോലെയാക്കിയാണ്കഴിപ്പിച്ചത്). നയപരമായ സംസാരമായിരുന്നു പിന്നീട്. വിവരങ്ങളൊക്കെ പറഞ്ഞാല്‍ പോലീസില്‍ ജോലി തരാം, വിവാഹം കഴിപ്പിച്ചു തരാം തുടങ്ങിയ പ്രലോഭനങ്ങള്‍ നല്‍കി. കുരുക്ഷേത്ര എവിടെ പ്രിന്റ് ചെയ്യുന്നു, എങ്ങനെ വിതരണം ചെയ്യുന്നു, ഭാസ്‌കര്‍ റാവു എവിടെ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇതൊന്നും അറിയില്ലെന്ന് ഉത്തരം നല്‍കി. ആര്‍. ഹരിയെ അറിയുമോ എന്ന ചോദ്യത്തിന് മാത്രം അറിയാം എന്ന് മറുപടി നല്‍കി. അദ്ദേഹം കാണാന്‍ എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ആറടി പൊക്കമുള്ള ആജാനബാഹുവാണെന്ന് ഉത്തരം നല്‍കി! തന്റെ മറുപടികളിലെ കടകവിരുദ്ധത അവര്‍ക്ക് മനസിലായിട്ടുണ്ടാകുമെന്ന് ശിവദാസ് പറയുന്നു. പിന്നീട് ശിവദാസിനെ മാവേലിക്കരയില്‍ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തി. മിസ നിയമപ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
തിരുവനന്തപുരം ജയിലില്‍
അവശനായി, ശരീരമാകെ മുറിവുകളുമായും ജയിലില്‍ എത്തിച്ച ശിവദാസിനെ ഈ അവസ്ഥയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. ‘അടിയന്തരാവസ്ഥയാണ്, വേണമെങ്കില്‍ നിങ്ങളെയും അറസ്റ്റ് ചെയ്യാന്‍ പറ്റും’ എന്നായിരുന്നു സൂപ്രണ്ടിനോട് എസ്ഐയുടെ മറുപടി.
ജയിലില്‍ ആയുര്‍വേദ ചികിത്സ ലഭിച്ചു. ഒ. രാജഗോപാല്‍, യു. ദത്താത്രേയ റാവു, പിന്നീട് പ്രാന്ത സംഘചാലകായ എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും ആലപ്പുഴയിലെ പന്ത്രണ്ടോളം സംഘപ്രവര്‍ത്തകരും തിരുവനന്തപുരം ജയിലിലുണ്ടായിരുന്നു. സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയെ ജയിലില്‍ വച്ച് കാണാറുണ്ടായിരുന്നു എന്ന് ശിവദാസ് പറഞ്ഞു. എസ്.ആര്‍.പി. ചെറുപ്പകാലത്ത് സംഘ ശാഖയില്‍ പോയിരുന്ന കാര്യം അറിഞ്ഞപ്പോള്‍, എന്തുകൊണ്ട് സംഘത്തില്‍ നിന്നകന്നുപോയി എന്ന് ചോദിച്ചു. കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്എഫില്‍ (ഇപ്പോഴത്തെ എസ്എഫ്ഐ) ചേര്‍ന്നു, അങ്ങനെയങ്ങനെ ഇങ്ങനെയായി’ എന്നായിരുന്നു ഉത്തരം.
മര്‍ദ്ദനങ്ങള്‍ ബാക്കിവച്ചത്
1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെയാണ് പുറത്തിറങ്ങിയത്. പോലീസ് മര്‍ദ്ദനത്തിന്റെ അനന്തരഫലങ്ങള്‍ ശരീരം കാണിച്ചു തുടങ്ങിയപ്പോള്‍ കോട്ടയം കറുകച്ചാലിലെ ഗോപിനാഥക്കുറുപ്പ് എന്ന ആയുര്‍വേദ വൈദ്യരുടെ അടുത്ത് ചികിത്സയ്‌ക്കായി പോയി. നട്ടെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. കുറേനാളത്തെ ചികിത്സയ്‌ക്കു ശേഷം ഭേദമായി. എന്നാല്‍ പതിനഞ്ച് വര്‍ഷത്തിനു ശേഷം പെട്ടെന്ന് ഒരു ദിവസം ശരീരം ഒന്നാകെ വളഞ്ഞുപോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. നടക്കാനും കഴിയില്ല. പ്രാന്ത പ്രചാരകനായിരുന്ന എസ്.സേതുമാധവന്‍ (സേതുവേട്ടന്‍) ഏര്‍പ്പാട് ചെയ്തതനുസരിച്ച് എഴുപുന്നയിലെ ഒരു വൈദ്യന്റെ അടുക്കലെത്തി. നട്ടെല്ലിനുണ്ടായ പൊട്ടല്‍ വീണ്ടും പ്രശ്നമുണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി മൂന്നുദിവസം ഉഴിച്ചില്‍ നടത്തിയ ശേഷം വൈദ്യര്‍ നടത്തിയ ചില ചികിത്സകള്‍ക്കൊടുവില്‍ വളവ് നിവര്‍ന്നു. നടക്കാമെന്നായി. നട്ടെല്ലിന്റെ പ്രശ്നം പൂര്‍ണമായും മാറില്ലെന്നതിനാല്‍ ഇപ്പോഴും മരുന്നുകളും ചികിത്സയും തുടരുന്നു. നിരവധി തവണ ഇടിയും ചവിട്ടും ഏറ്റതിനാല്‍ ഹൃദയത്തിനും മൂക്കിനുമൊക്കെ പ്രശ്നങ്ങളുണ്ട്.
അടിയന്തരാവസ്ഥാനന്തരം
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ശിവദാസ് കുറച്ചുകാലം സംഘത്തിന്റെ മഞ്ചേരി താലൂക്ക് പ്രചാരകനായി. 1979ല്‍ ഭാസ്‌കര്‍ റാവുജിയുടെ നിര്‍ദ്ദേശപ്രകാരം ബിഎംഎസ്സിന്റെ വയനാട് ജില്ല സെക്രട്ടറിയായി. 1982-ല്‍ വിവാഹിതനായി. കോഴിക്കോട് കൊളത്തൂരിലെ ജാനകിയാണ് ഭാര്യ. 36-ാം വയസില്‍ ഭാസ്‌കര്‍റാവുജിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹം. തുടര്‍ന്നും ബിഎംഎസില്‍ ഫുള്‍ടൈമറായി പ്രവര്‍ത്തിച്ചു, 1989 വരെ. ഭാര്യയുടെ സ്വദേശമായ കൊളത്തൂരില്‍ താമസമാക്കിയ ശിവദാസ് ആയുര്‍വേദ മരുന്നുകട തുടങ്ങി. 2019 വരെ അത് തുടര്‍ന്നു. ഇതിനിടയില്‍ സംഘത്തിന്റെ കോഴിക്കോട് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ ജാനകിക്കും ഇളയ മകന്‍ മഹേന്ദ്രപ്രസാദിനുമൊപ്പമാണ് താമസം. ഒപ്പം മകന്റെ ഭാര്യയും പേരമക്കളും. മൂത്തമകന്‍ ദുര്‍ഗാപ്രസാദ് കുടുംബസമേതം മഞ്ചേരിയിലാണ് താമസം. മക്കള്‍ ഇരുവരും സ്വയംസേവകരാണ്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം രാഷ്‌ട്രസേവനത്തിനായി പൂര്‍ണസമയം സമര്‍പ്പിച്ച ജീവിതമാണ് ശിവദാസിന്റേത്. വിശ്വസിച്ച ആദര്‍ശത്തില്‍ അടിയുറച്ചുള്ള ജീവിതയാത്രയില്‍ ശരീരം ഏറ്റുവാങ്ങിയ വേദനകളെല്ലാം പുഞ്ചിരിയിലൊതുക്കുകയാണദ്ദേഹം, രാജ്യം അപകടത്തിലായ നിര്‍ണായകഘട്ടത്തില്‍ രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി പൊരുതാനായതിന്റെ സംതൃപ്തിയുടേതാണ് ആ പുഞ്ചിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: