Kerala

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

Published by

കോഴിക്കോട്: മനസും ശരീരവും ലക്ഷ്യത്തിലേക്ക് ഏകാഗ്രമാക്കിയതോടെ യോഗയില്‍ അന്താരാഷ്‌ട്ര റിക്കാര്‍ഡ് കരസ്ഥമാക്കി പന്ത്രണ്ടുവയസുകാരി ഉമ ജിഞ്ചു. ഒരുമണിക്കൂര്‍ തുടര്‍ച്ചയായി ബാക്ക്‌വേഡ് ബെന്റ് ആസനമായ ഖണ്ഡഭേരുണ്ടാസനത്തില്‍ നിന്നാണ് ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ് ഈ കൊച്ചുമിടുക്കി കൈവരിച്ചത്. യോഗയില്‍ ആദ്യമാണ് കേരളത്തിലൊരു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേട്ടം.

അന്താരാഷ്‌ട്ര യോഗദിനമായ ഇന്നലെ മാനാഞ്ചിറ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച ‘പ്രജ്ഞാനം ബ്രഹ്മ 2025’ പരിപാടിയില്‍ രാവിലെ 10.12 മുതല്‍ 11.12 വരെയായിരുന്നു റിക്കാര്‍ഡിനായുള്ള യോഗാസനം ഉമ അവതരിപ്പിച്ചത്. 30 മിനിറ്റ് പിന്നിട്ടപ്പോള്‍ റിക്കാര്‍ഡ് കൈവരിച്ചതായി ഗിന്നസ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് 30 മിനിറ്റ് കൂടി ഉമ പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു മണിക്കൂര്‍ ഖണ്ഡഭേരുണ്ടാസനത്തില്‍ നിന്ന് ആദ്യ റിക്കാര്‍ഡാണ് ഈ മിടുക്കി കരസ്ഥമാക്കിയത്.

ദേശീയ, ഏഷ്യന്‍, അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം 15 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെയാണ് ബാക്ക്‌വേഡ് ബെന്റ് വിഭാഗങ്ങളില്‍ ഹോള്‍ഡിങ് സമയം. ഇതില്‍ ഏറെ വിഷമകരമായ ഖണ്ഡഭേരുണ്ടാസനത്തിലാണ് ഒരു മണിക്കൂര്‍ ഹോള്‍ഡ് ചെയ്ത് ഉമ നേട്ടം കൈവരിച്ചത്.

ഏഴു മാസത്തെ കഠിന പരിശീലനമാണ് ഈ നേട്ടത്തിന് ഉമയെ സഹായിച്ചത്. യോഗാചര്യന്‍ പി.കെ. ജിഞ്ചുവിന്റെയും യോഗ അധ്യാപിക ഡി. ഐശ്വര്യയുടെയും മകളാണ് ഉമ. രാമനാട്ടുകര സേവാമന്ദിരം സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by