ടെല്‍അവീവ്: ഇറാന്റെ മുതിര്‍ന്ന രണ്ട് സൈനിക കമാന്‍ഡര്‍മാരെ മിസൈല്‍ ആക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍. ക്വോമില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ (ഐആര്‍ജിസി) പലസ്തീന്‍ വിഭാഗം മേധാവി സയീദ് ഇസാദിയെയും, ഐആര്‍ജിസി ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയാരിയെയുമാണ് വധിച്ചതെന്ന് ഇസ്രയേല്‍ എക്സിലൂടെ അറിയിച്ചു. ഞങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സയീദ് ഇസാദിയും ബെഹ്നാം ഷഹരിയാരിയും ആണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസാദി ഇറാനിയന്‍ ഭരണകൂടത്തെയും ഹമാസിനെയും ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു.
ഐആര്‍ജിസിയിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഇറാനിയന്‍ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല ഇസാദിക്കായിരുന്നുവെന്ന് ഇസ്രയേല്‍ സേന എക്‌സില്‍ പറഞ്ഞു.
ഐആര്‍ജിസി ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡര്‍ ബെഹ്നാം ഷഹരിയാരിയേയും കൃത്യമായ ആക്രമണത്തിലൂടെ കൊന്നതായും ഇസ്രയേല്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ് ഇസ്രയേല്‍ പറയുന്നത്.
പടിഞ്ഞാറന്‍ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷഹരിയാരിയെ 1000 കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് മിസൈല്‍ അയച്ച് വധിക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: