Kerala

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ദേശീയത, ദേശഭക്തി, ദേശസ്‌നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 19 (1) (എ) അനുവദിക്കുന്ന മൗലിക അവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുമെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ടായിരുന്നു

Published by

കൊച്ചി: രാജ്ഭവനില്‍ ഭാരത മാതാവിനെ പൂജിക്കുന്നതില്‍ അസഹിഷ്ണുതയോടെ നിയമ നടപടിയിലേക്കു വരെ പിണറായി വിജയന്‍ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ് വിധി ചര്‍ച്ചയാകുന്നു. ഭാരതമാതാവിനെ പൂജിക്കുന്നത് അടിസ്ഥാനപരമായി ഒരാളുടെ ദേശീയസ്വത്വത്തോടുള്ള സ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആവിഷ്‌കാരമാണെന്നായിരുന്നു 2024 നവംബര്‍ 13ലെ മദ്രാസ് ഹൈക്കോടതി വിധി. ഭാരതമാതാവിനെ പൂജിക്കുന്നത് ഒരാളുടെ പൈതൃകത്തോടു ചേര്‍ന്നു നില്‍ക്കുന്ന ത്യാഗത്തിന്റെയും മൂല്യത്തിന്റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഭാരത മാതാവ് സ്വാതന്ത്ര്യത്തിന്റെ ശ്രേഷ്ഠതയെയും സഹനത്തെയും സാംസ്‌കാരിക സ്വത്വത്തെയും പ്രതിനിധീകരിക്കുന്നെന്നും ഉത്തരവില്‍ പറയുന്നു.

തമിഴ്‌നാട് വിരുധു നഗര്‍ ജില്ലയിലെ ബിജെപി ഓഫീസ് വളപ്പില്‍ സ്ഥാപിച്ച ഭാരതമാതാവിന്റെ പ്രതിമ ഡിഎംകെ സര്‍ക്കാര്‍ പിടിച്ചെടുത്ത തിനെതിരേ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി. പാണ്ഡുരംഗന്‍ നല്കിയ ഹര്‍ജി അംഗീകരിച്ച് മധുര ബെഞ്ചിലെ ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ഒരാള്‍ക്ക് തന്റെ ദേശീയത, ദേശഭക്തി, ദേശസ്‌നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള അവകാശം ഭരണഘടനയുടെ 19 (1) (എ) അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ പരിധിയില്‍പ്പെടുമെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ട്. ദേശീയപതാകയെ സംബന്ധിക്കുന്ന വകുപ്പാണിതെങ്കിലും പതാകയായാലും പ്രതിമയായാലും ദേശഭക്തിയുടെ ആവിഷ്‌കാരത്തിന് അടിസ്ഥാനം ഒരേ തത്വമാണെന്നും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് വിശദീകരിക്കുന്നു.

ഭാരതമാതാവിനെ ആദരിക്കുന്നതും പൂജിക്കുന്നതും സ്വന്തം ദേശത്തോടുള്ള സ്‌നേഹത്തെ എത്ര മാത്രം പ്രോജ്വലിപ്പിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഭാരതമാതാവിന്റെ പ്രതിമ സ്ഥാപിച്ചത് മാതൃരാജ്യത്തോടുള്ള ഒരാളുടെ ആദരവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഒരാളുടെ സാംസ്‌കാരിക, ദേശീയ സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിമ സ്ഥാപിക്കുന്നതിനെ വ്യത്യസ്ത തലത്തില്‍ കാണണം. ഒരാള്‍ വീട്ടിലോ പൂന്തോട്ടത്തിലെ ഭാരതമാതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് നാടിനോടുള്ള ആദരവ്, ഐക്യം, പ്രതീക്ഷ എന്നിവയെ പ്രതിഫലിപ്പിക്കും, ഉത്തരവില്‍ പറയുന്നു.

ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാപിച്ച ഭാരതാംബയുടെ പ്രതിമ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നു പറഞ്ഞാണ് പോലീസ് പിടിച്ചെടുത്തത്. ഇത് അംഗീകരിക്കാനാകില്ലെന്നു വിധിച്ച ഹൈക്കോടതി പ്രതിമ ബിജെപി ജില്ലാ ഘടകത്തിന് വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്കി. ഭാരതാംബയുടെ മഹത്വം വിശദമാക്കുന്ന കവിതയും ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ അവതരിപ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക