ടെഹ്റാന്‍ : ഏറെ ചിന്തകള്‍ക്ക് ഒടുവില്‍ ട്രംപ് അത് ചെയ്തു. കയ്യില്‍ കരുതിവെച്ച അപൂര്‍വ്വായുധം ഇറാന് നേരെ പ്രയോഗിച്ചു. 13600 കിലോ ഭാരമുള്ള, 2000 കിലോയില്‍ അധികം സ്ഫോടകവസ്തുക്കള്‍ നിറച്ച പോര്‍മുനകളുള്ള ജിബിയു 57 എന്ന ഏറ്റവും നൂതനമായ ബങ്കര്‍ ബസ്റ്റര്‍ ബോംബ് (ഭൂഗര്‍ഭ അറയെ തുളച്ച് തകര്‍ക്കുന്ന ബോംബ്) ഇറാനിലെ രഹസ്യ ആണവകേന്ദ്രമായ ഫര്‍ദോവില്‍ ഇട്ടു.
എന്തിനാണ് ഫര്‍ദോ ആണവകേന്ദ്രത്തിന് മീതെ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടത്?
യുഎസിന്റെ തന്നെ ഏറ്റവും ആധുനികമായ ബി2 ബോംബര്‍ യുദ്ധവിമാനങ്ങളാണ് ഈ ജിബിയു 57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫര്‍ദോയില്‍ വര്‍ഷിച്ചത്. എത്ര ബോംബുകള്‍ ഇട്ടു എന്നറിയില്ല. എന്തായാലും മലനിരകളില്‍ക്കുള്ളില്‍ 300 അടി താഴെ സ്ഥിതി ചെയ്യുന്ന ഫര്‍ദോ ആണവ കേന്ദ്രത്തില്‍ ആണവ ആയുധം നിര്‍മ്മിക്കാനുതകുന്ന യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നു എന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. യുഎസ് നിര്‍മ്മിച്ച ഏറ്റവും ആധുനികമായ ബസ്റ്റര്‍ ബോംബാണ് ജിബിയു57. ഇതിന് 200 അടി വരെ താഴെയുള്ള ദൃഡീകരിച്ച കോണ്‍ക്രീറ്റ് അറകള്‍ വരെ തുളച്ചുകയറാന്‍ സാധിക്കും. ഏകദേശം 20 നിലകളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ ബങ്കര്‍ ബോംബ് ഇട്ടാല്‍ അത് നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം തുളച്ച് തറയില്‍ എത്തും. ബങ്കര്‍ ബസ്റ്റര്‍ ബോംബിന് 200 അടിവരെ താഴെക്ക് തുളച്ചു കയറി വന്‍സ്ഫോടനം സൃഷ്ടിക്കാന്‍ സാധിക്കും. ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പുറന്തോട് കരുത്തുറ്റ സങ്കരലോഹത്താല്‍ നിര്‍മ്മിച്ചതിനാല്‍ എത്ര വലിയ ഊഷ്മാവിലും ഉരുകില്ല.
ബോംബിട്ട ശേഷം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ച സന്ദേശം:
ഈ ബോംബിന്റെ ഉയരം എത്രയെന്നോ? 25 അടി. ഇതിനെ മോപ് എന്നും വിളിക്കും. മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (വലിയ തോതില്‍ തുളച്ചുകയറുന്ന ബോംബ്) എന്ന അര്‍ത്ഥത്തിലാണ് മോപ് എന്ന പേര്.ഇത്രയും ഭാരവും നീളവുമുള്ള ജിബിയു 57 എന്ന ബോംബിനെ വഹിക്കാന്‍ ശേഷിയുള്ള ഒരേയൊരു യുദ്ധവിമാനമാണ് ബി2.
മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബിട്ടു
ഇറാന്റെ ആണവായുധം നിര്‍മ്മിക്കുന്നു എന്ന കരുതുന്ന മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ശനിയാഴ്ച ബോംബിട്ടുരുന്നു. അമേരിക്കയുടെ പോര്‍വിമാനമായ ബി2 ആണ് ഇവിടെ ബോംബുകള്‍ വര്‍ഷിച്ചത്. ഫര്‍ദോ, നതാന്‍സ്, ഇസ് ഫഹാന്‍ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് യുഎസ് ബോംബിട്ടത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലാണ് ബി2 എന്ന സ്റ്റെല്‍ത് യുദ്ധജെറ്റുകള്‍ സ്ഥിതി ചെയ്യുന്ന വൈറ്റ് മാന്‍ എയര്‍ഫോഴ്സ് ബേസ് നിലകൊള്ളുന്നത്. ഇവിടെ 19 ബി2 യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഇവിടെ നിന്നാണ് ഈ വിമാനം പറന്നുപൊങ്ങി ഇറാന്‍ ലക്ഷ്യമാക്കി നീങ്ങിയത്. ഒരു ബി2 യുദ്ധജെറ്റിന്റെ വില 200 കോടി ഡോളര്‍(17316 കോടി രൂപ) ആണ്.
ഇസ്രയേല്‍ അമേരിക്കയോട് ചോദിച്ച സഹായം ട്രംപ് നല്‍കി, ഇനി ഇറാനിലെ ഭരണമാറ്റം എളുപ്പമായി
ഇസ്രയേലിന്റെ കയ്യില്‍ ഇത്രയും ശക്തിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബില്ലാത്തതിനാല്‍ ഫര്‍ദോ എന്ന ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം അത്യവശ്യമായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇറാന് മേല്‍ ആക്രമണം നടത്തണോ എന്ന് തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ട്രംപ് ഒടുവില്‍ ശനിയാഴ്ച തന്നെ ഇസ്രയേലിനെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇസ്രയേലിന് ഇറാനെ കീഴടക്കി, ഇറാനില്‍ ഭരണമാറ്റം നട്പപ്പാക്കുക എന്ന തീരുമാനം എളുപ്പമായി.
ശനിയാഴ്ച ഇറാനില്‍ ഒരു പ്രദേശത്ത് 5.1 റിച്ചര്‍ സ്കെയില്‍ ശക്തിയുള്ള ഭൂകമ്പം ഉണ്ടായി. ഇത് ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ സ്ഫോടനം മൂലമാണെന്ന് കരുതുന്നു. ഏത് വിധേനെയും ഇറാന് ആണവ ആയുധം ലഭിക്കരുത് എന്നതിനാലാണ് ഈ ആക്രമണമെന്നും ഇനിയെങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ (ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കുന്ന കരാര്‍) ഒപ്പുവെയ്‌ക്കാന്‍ ഇറാന്‍ തയ്യാറാവണമെന്നും യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങള്‍ ഇറാന്റെ വ്യോമപരിധിക്ക് പുറത്താണ് ഇപ്പോള്‍ ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് എടുത്തത് കഠിനമായ തീരുമാനം
സ്വന്തം രാജ്യത്തിനകത്ത് നിന്നും സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര‍്ട്ടിയുടെ സെനറ്റര്‍മാരുടെയും എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെയാണ് ട്രംപ് ഇറാനെ ആക്രമിക്കാന്‍ തീരുമാനമെടുത്തത്. ഒരു രാജ്യവും ചെയ്യാത്ത സഹായമാണ് ഇസ്രയേലിന് ഇറാനെതിരായ യുദ്ധത്തില്‍ ചെയ്ത് നല്‍കിയതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനില്‍ ആണവായുധം ഇല്ലെന്ന് ട്രംപ് സര്‍ക്കാരിന്റെ തന്നെ നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് ഇറാനില്‍ ആണവായുധം ഇല്ലെന്ന് ട്രംപിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ തുള്‍സി ഗബ്ബാര്‍ഡിനെ ട്രംപ് തന്നെ നിഷേധിക്കുകയും ഇറാന്‍ ആണവായുധം നിര്‍മ്മിച്ചു എന്ന് മറുവാദം ഉയര്‍ത്തുകയും ചെയ്തിരുന്നു.
അമേരിക്ക ഈ യുദ്ധത്തില്‍ ഇടപെട്ടാല്‍ അമേരിക്കയെ ആക്രമിക്കും എന്ന് ആയത്തൊള്ള ഖമേനി ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും ഇറാനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയയ്‌ക്കേണ്ട എന്ന് തന്നെയാണ് ട്രംപിന്റെ തീരുമാനം എന്നറിയുന്നു. ഇസ്രയേലിന് ഇറാന്റെ മലനിരകള്‍ തുളച്ച് അതിനുള്ളിലെ ആണവകേന്ദ്രം തകര്‍ക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍ ആ സഹായം മാത്രം ട്രംപ് ചെയ്തുകൊടുത്തു എന്നേയുള്ളൂ.
കരുത്തിലൂടെ മാത്രം സമാധാനം
കരുത്തിലൂടെ മാത്രമാണ് സമാധാനമുണ്ടാകൂ എന്ന താനും ട്രംപും കൂടെക്കൂടെ പറയുമായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഈ യുദ്ധത്തില്‍ അമേരിക്ക നല്‍കിയത് അവശ്യമായ സഹായമാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ബോംബിടുന്നതിന് മുന്‍പ് ഇറാന്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു
ബോംബാക്രമണം നടത്തുന്നു എന്നത് സംബന്ധിച്ച് ട്രംപ് നേരത്തെ സന്ദേശം നല്‍കിയതിനാല്‍ നേരത്തെ തന്നെ ആണവകേന്ദ്രങ്ങളില്‍ നിന്നും ജീവനക്കാരെ ഇറാന്‍ ഒഴിപ്പിച്ചിരുന്നു. നതാന്‍സ്, ഇസ്ഫഹാന്‍, ഫര്‍ദൊ എന്നീ ആണവകേന്ദ്രങ്ങളാണ് തകര്‍ത്തത്. ഈ മൂന്ന് കേന്ദ്രങ്ങളിലെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: