കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം
ഭാരതീയര്‍ക്ക് സ്വാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മഹത്തായൊരു സനാതന ക്ഷേത്രം കൂടി കെനിയയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നീണ്ട 65 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മച്ചാകോസ് കൗണ്ടിയിലെ ഹിന്ദു-സിഖ് വിഭാഗക്കാരുടെ സ്വപ്നം സഫലമായത്.
ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ കോട്ടയം വാഴൂര്‍ സ്വദേശി സതീഷ് നായരും. 2025 ഏപ്രില്‍ 6 ന് രാമനവമി ദിനത്തില്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നംഗ്യ സി. ഖാംപയും ഹിന്ദു കൗണ്‍സില്‍ ഓഫ് കെനിയയുടെ ചെയര്‍പേഴ്‌സണ്‍ സുജാത കോട്ടംരാജു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെനിയയിലെ ഹിന്ദു-സിഖ് സമൂഹങ്ങള്‍ക്ക് സാംസ്‌കാരികവും ആത്മീയവുമായ ഉണര്‍വേകുന്ന സുപ്രധാന കേന്ദ്രമായിരിക്കും ഈ ക്ഷേത്രം. കെനിയയിലെ 83-ാമത്തെ ക്ഷേത്രമാണിത്.
സനാതന ധര്‍മ്മമെന്ന കാലാതിവര്‍ത്തിയായ തത്വത്തില്‍ രൂഢമൂലമായ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രാധാ കൃഷ്ണനാണ്. ശ്രീരാമ കുടുംബം, ശ്രീദുര്‍ഗ, ശ്രീ ഹനുമാന്‍, ശ്രീ ഗണപതി, ഘനശ്യാം മഹാരാജ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. തൊട്ടുചേര്‍ന്ന് ചെറിയൊരു ശിവാലയവും സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന് വെളിയില്‍ സിഖ് ഗുരുക്കന്മാരെ ആരാധിക്കാനുമുള്ള സംവിധാനവുമുണ്ട്.
ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര. പഞ്ചാബ്. ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് സമുദായങ്ങള്‍ കെനിയയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്.
ബ്രിട്ടീഷ് കോളനിയായിരുന്ന കെനിയക്ക് 1963 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മച്ചാകോസ് ടൗണായിരുന്നു തലസ്ഥാനം. ഹിന്ദു സമൂഹം ധാരാളമുണ്ടായിരുന്നു. കോളനിവാഴ്ചക്കാലത്തുതന്നെ അവര്‍ക്കായി ഏഴ് ഏക്കര്‍ ഭൂമി ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. 1958 ല്‍ ഒരു പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മിച്ചു. തലസ്ഥാനം നെയ്‌റോബിയിലേക്ക് മാറ്റിയപ്പോള്‍ കുറേപ്പേര്‍ താമസം മാറി. സര്‍ക്കാര്‍ മൂന്ന് ഏക്കറോളം ഭൂമി പിടിച്ചെടുത്തു. ശേഷിച്ച നാലേക്കറില്‍ സനാതന ധര്‍മ സങ്കല്‍പത്തില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം സനാതന വിശ്വാസികളില്‍ ശക്തമായി. 2022 നവംബറില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. കഴിഞ്ഞ രാമനവമി ദിനത്തില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. നെയ്‌റോബിയിലുള്ള പല ക്ഷേത്രങ്ങളിലേയും തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ നാല് ദിവസത്തെ വൈദികാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും ശേഷമായിരുന്നു ഉദ്ഘാടനം. നെയ്‌റോബിയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലെ പുരോഹിതന്‍ പുനിത് മഹാരാജിന്റെ മുഖ്യ കാര്‍മികത്വത്തില്‍ 9 പുരോഹിതരാണ് പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചത്. 1500 ഓളം ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തില്‍ നിന്നുള്ള വിശാല്‍കുമാര്‍ മെഹ്തയാണ് മുഴുവന്‍ സമയ പൂജാരി. രാവിലെ 6 മുതല്‍ 12.30 വരേയും വൈകിട്ട് 5 മുതല്‍ 7.30 വരേയുമാണ് ദര്‍ശന സമയം.
മച്ചാകോസ് കൗണ്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാണ്. കുറേ വര്‍ഷങ്ങളായി ഇവിടെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്‌റോബി ദീന്‍ ദയാല്‍ ഹൗസില്‍ നിന്നുള്ള ആര്‍എസ്എസ് പ്രചാരകരുടെ സാന്നിധ്യവും ഉദ്ഘാടന വേളയിലുണ്ടായിരുന്നു. അന്നേ ദിവസം ശാഖയും ഇവിടെ സംഘടിപ്പിച്ചു. കെനിയയിലെ ആദ്യത്തെ ആര്‍എസ്എസ് ശാഖ ആരംഭിച്ചത് മൊംബാസയിലാണ്.
സതീഷ് നായരാണ് ക്ഷേത്ര കമ്മിറ്റിയുടെ ചെയര്‍മാന്‍. ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗഭാക്കായത് പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെനിയയിലെ ഹിന്ദു, സിഖ് സമൂഹങ്ങള്‍ക്ക് സാംസ്‌കാരികവും ഭക്തിസാന്ദ്രവുമായ അനുഭവം പ്രദാനം ചെയ്യുന്ന കേന്ദ്രമായിട്ടാണ് സനാതന ക്ഷേത്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വരും തലമുറയിലും ഐക്യം, പാരമ്പര്യം, ആത്മീയോന്നതി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക