India

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

Published by

ന്യൂഡല്‍ഹി : തുർക്കിയെ ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സൈപ്രസ് സന്ദർശിച്ച് മടങ്ങിയിരുന്നു. സന്ദർശന വേളയിൽ ആയുധ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നതായി റിപ്പോർട്ടുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂരിൽ കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത ആയുധങ്ങളാണ് നാഗാസ്ത്രയും സ്‌കൈ സ്‌ട്രൈക്കറും.

ലോയിറ്ററിങ് മ്യൂണിഷന്‍ വിഭാഗത്തില്‍ വരുന്ന ഡ്രോണുകളാണ് ഇവ രണ്ടും. ലക്ഷ്യം നിര്‍ണയിക്കാന്‍ വട്ടമിട്ട് പറന്ന് കൃത്യമായി ആക്രമിക്കുന്ന ഡ്രോണുകളാണ് ഇവ. ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ തോയ്ബയുടെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ആയുധങ്ങളാണ് ഇവ രണ്ടും. ഇവയുടെ കൃത്യതയിലും പ്രകടനമികവിലും ആകൃഷ്ടരായാണ് സൈപ്രസ് മുന്നോട്ടുവന്നിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ ഇന്ത്യയിലേക്കയച്ച ​​ഡ്രോണുകൾ തുർക്കി സമ്മാനിച്ചവയായിരുന്നു. ഇതിന് പിന്നാലെയാണ് നാ​ഗാസ്ത്ര സൈപ്രസിന് നൽകാൻ ഇന്ത്യയും തയ്യാറെടുക്കുന്നത്. കശ്മീരിന്റെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്ന തുർക്കിക്കുള്ള സന്ദേശം കൂടിയാണ് മോദിയുടെ സന്ദർശനവും ആയുധ കൈമാറ്റവും.

തുര്‍ക്കിയുമായി ദീര്‍ഘകാലമായി സംഘര്‍ഷത്തിലാണ് സൈപ്രസ്. 1974-ൽ സൈപ്രസിന്റെ വടക്കന്‍ പ്രദേശങ്ങള്‍ തുര്‍ക്കിയുടെ പിന്തുണയോടെ തുര്‍ക്കി വംശജര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ തുർക്കിയുമായുള്ള ബന്ധം ഉലഞ്ഞു. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് ഇന്ത്യന്‍ ഡ്രോണുകളില്‍ സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. തുർക്കിയോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് സെെപ്രസും അർമേനിയയും. അർമേനിയയുടെ പക്കൽ ഇന്ത്യ തദ്ദേശിയമായി നിർമിച്ച പിനാക മിസൈൽ സിസ്റ്റമുണ്ട്.

ഇന്ത്യന്‍ ആയുധങ്ങള്‍ ചെലവ് കുറഞ്ഞതായതിനാല്‍ സൈപ്രസിനേ സംബന്ധിച്ച് ആകര്‍ഷകവുമാണ്. നാഗാസ്ത്ര, സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ക്ക് പരമ്പരാഗത ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്. മാത്രമല്ല, 1000 കിലോ മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമിക്കാനും സാധിക്കും.

നേരത്തെ സൈപ്രസിന് ഇന്ത്യ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ഇത്തവണ ആയുധ കച്ചവടത്തിലേക്ക് പോകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്കുയരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by