തിരുവനന്തപുരം : ലോക സമാധാനത്തിന് യോഗ സംഭാവന നൽകുന്നുവെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെ
ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മുഴുവൻ നന്മ പകരാൻ സാധിക്കുന്നതാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യന്റെയും മാനസികമായിട്ടുള്ള നിയന്ത്രണങ്ങളും ശാരീരിക ക്ഷമതയും ലോകത്തിന്റെ സമാധാനത്തിന് സംഭാവന നൽകുന്നതായി അദ്ദേഹം പറഞ്ഞു. യോഗ ശരീരത്തെ മാത്രമല്ല, മനസ്സ്, ആത്മാവ് എന്നിവയെയും നിയന്ത്രിക്കുന്നു. ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ എന്ന ഈ വർഷത്തെ യോഗാ ദിന പ്രമേയം ലോകത്തിലെ സർവ്വ ചരാചരങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സന്ദേശമാണ് നൽകുന്നതെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.
വസുധൈവ കുടുംബകം എന്ന സന്ദേശം ലോകത്തിനുള്ള ഭാരതത്തിന്റെ സംഭാവനയാണ്. എല്ലാ രാജ്യങ്ങളും അത് ഏറ്റെടുത്തിരിക്കുന്നുവെന്നും, എല്ലാ വ്യക്തികളിലേക്കും ഈ സന്ദേശം എത്തുന്നു എന്നത് അഭിമാനകരമാണെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. യോഗ എല്ലാവരും
ജീവിതചര്യയുടെ ഭാഗമാക്കണമെന്നും കേന്ദ്ര സഹമന്ത്രി അഭ്യർത്ഥിച്ചു.
തുടർന്ന് നടന്ന യോഗാ പ്രദർശനത്തിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു. കോവളം ഐഎച്ച്എംസിടിയിലെ ജീവനക്കാരും വിദ്യാർത്ഥികളും, കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികളും ഉൾപ്പടെ മുന്നൂറോളം പേർ യോഗ പ്രദർശനത്തിൽ പങ്കാളികളായി. യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രധാന മന്ത്രിയുടെ സന്ദേശത്തിന്റെ തത്സമയ സംപ്രേക്ഷണവും വേദിയിൽ നടന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ ടി അനന്തരാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന യോഗാ ദിനാചരണ ചടങ്ങിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: