Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Published by

കണ്ണൂര്‍: എസ്ഡിപിഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിന്റെ വാദം പോലീസ് തള്ളി. കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിലെ റസീന മന്‍സിലില്‍ റസീനയെന്ന ഭര്‍ത്തൃമതിയായ യുവതി ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് പറഞ്ഞു. സദാചാര പോലീസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പോലീസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞിരുന്നു.

യുവതിയുടെ ഉമ്മയുടെ അഭിപ്രായ പ്രകടനത്തിലും എസ്ഡിപിഐ ഓഫീസിനുള്ളിലെ വിചാരണ വീഡിയോ പുറത്തുവന്ന സംഭവത്തിലും ദുരൂഹത. പ്രേരണാ കുറ്റം ചുമത്തി സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളുമായ എംസി മന്‍സിലില്‍ വി.സി. മുബഷീര്‍, കണിയാന്റെവളപ്പില്‍ കെ.എ. ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു വ്യക്തമായതോടെ പ്രതിരോധത്തിലായ എസ്ഡിപിഐ നേതൃത്വം വളരെ ആസൂത്രിതമായി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കങ്ങളാണ് ഉമ്മയുടെ മൊഴിക്കു പിന്നിലെന്ന് ഉറപ്പായി.

റസീനയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ എസ്ഡിപിഐക്കാരുടെ പങ്ക് വിശദമായി തന്നെയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ആത്മഹത്യക്കുറിപ്പില്‍ പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചതിലാണ് അറസ്റ്റ്. യുവതിയുടെ ആണ്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പിടികൂടിയത് പ്രതികളുടെ കൈയില്‍ നിന്നാണ്. പ്രതികള്‍ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂര്‍ യുവാവിനെ ചോദ്യം ചെയ്തു.

മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്ത് കേസില്‍ പ്രതിയല്ല. ഇയാള്‍ക്കെതിരേ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. റസീനയുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട വിചാരണയില്‍ കൂടുതല്‍പ്പേര്‍ പങ്കെടുത്തിരുന്നോയെന്ന് അന്വേഷിച്ചു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ തലശേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by