Article

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Published by

ടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണല്ലോ. ജൂണ്‍ 26ന് സംഘത്തിന്റെ പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ ഗൃഹപ്രവേശമായിരുന്നു. ക്ഷേത്രീയ പ്രചാരക് യാദവ് റാവുജി ജോഷിയടക്കമുള്ള ഉന്നതര്‍ ചടങ്ങിനുണ്ടായിരുന്നു. പി.നാരായണനാണ് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ബിബിസി റിപ്പോര്‍ട്ട് യാദവ് റാവുജിയെ അറിയിച്ചത്. അദ്ദേഹം എല്ലാവരേയും വിളിച്ചു ചേര്‍ത്ത് വിവരങ്ങള്‍ പറയുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രചാരകന്മാര്‍ പിടി കൊടുക്കരുതെന്നായിരുന്നു നിര്‍ദേശം. സംഘചാലകന്മാര്‍ വീട്ടില്‍ത്തന്നെ ഉണ്ടാകണമെന്നും തീരുമാനിച്ചു. ഉച്ച ഭക്ഷണം നേത്തെ കഴിച്ച് എല്ലാവരും അതത് സ്ഥലത്തു പോയി. ഞാന്‍ കൊടുങ്ങല്ലൂര്‍ താലൂക് പ്രചാരകായിരുന്നു. എന്റെ സെന്റര്‍ ഞാന്‍ തളിക്കുളത്താക്കി. പി.പി. മുകുന്ദേട്ടനായിരുന്നു തൃശ്ശിവപേരൂര്‍ ജില്ലാ പ്രചാരക്.

ജൂലായ് 17 ന് തൃപ്രയാര്‍ ക്ഷേത്ര സത്രത്തില്‍ മുകുന്ദേട്ടന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം താലൂക് സംഘചാലകായിരുന്ന രുദ്രവാര്യര്‍, ജില്ലാ ബൗദ്ധിക് പ്രമുഖായിരുന്ന ചെറുതുരുത്തി രാഘവന്‍ മാസ്റ്റര്‍, വടക്കാഞ്ചേരി പ്രചാരകായിരുന്ന പത്മനാഭന്‍, ഗുരുവായൂര്‍ മുരളി തുടങ്ങിയവര്‍ ഒന്നിച്ചു കൂടി. രാത്രി 11 മണിക്കും പുറത്തിറങ്ങിയ ഞങ്ങളെ വലപ്പാട് എസ്.ഐ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. മുകുന്ദേട്ടനേയും രുദ്രവാര്യരേയും മിസ തടവുകാരാക്കി തൃശൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ബാക്കിയുള്ളവരെ കോടതിയില്‍ കൊണ്ടുപോയി ചാവക്കാട് ജയിലിലുമാക്കി. അഡ്വ. വീരേന്ദ്ര മേനോന്റെ ഇടപെടലില്‍ ഞങ്ങള്‍ക്ക് നാലാം ദിവസം ജാമ്യം കിട്ടി.

ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 നായിരുന്നു സമരം. ഡിസംബര്‍ 28 ന് ഞാനും ഏഴ് ചെറുപ്പക്കാരും കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മാര്‍ക്കറ്റില്‍ സമരം ചെയ്തു. മുദ്രാവാക്യം വിളിച്ചുകൊണ്ട് ബസില്‍ കയറി കൊടുങ്ങല്ലൂര്‍ മൈതാനത്ത് ഇറങ്ങി. നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി പ്രസംഗിക്കുന്നതിനിടയില്‍ പോലീസ് വളഞ്ഞു. ഭീകരമായ ലാത്തിച്ചാര്‍ജ്ജ്. തല പൊട്ടി രക്തം ഒഴുകി. നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വീണ്ടും മര്‍ദ്ദനം. അന്നുതന്നെ കോടതിയില്‍ കൊണ്ടുപോയി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാാലക്കുട സബ് ജയിലില്‍. 14 ദിവസം കഴിഞ്ഞ് കോടതിയിലെത്തിച്ചപ്പോള്‍ വീണ്ടും 21 ദിവസത്തേക്ക് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ കോടതിക്ക് വെളിയില്‍ വച്ച് തൃശൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. 7 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. കാലില്‍ ഉരുട്ടല്‍ തുടങ്ങിയ കൊടിയ പീഡനങ്ങള്‍. മര്‍ദ്ദനമേറ്റിളകിയ രണ്ട് പല്ല് ജയിലില്‍ നിന്ന് ആശുപത്രിയില്‍ പോയാണ് ഇളക്കി മാറ്റിയത്. എട്ടാം ദിവസം മിസ തടവുകാരനാക്കി തൃശിവപേരൂര്‍ സെന്‍ട്രല്‍ ജയിലില്‍. പ്രാന്തകാര്യവാഹ് അനന്തേട്ടന്‍ (അഡ്വ. ടി.വി. അനന്തന്‍), രാധാകൃഷ്ണ ഭട്ട്, ജി.ജി. മഹാദേവന്‍ തുടങ്ങി നിരവധി പ്രുഖ കാര്യകര്‍ത്താക്കള്‍ തൃശൂര്‍ ജയിലിലുണ്ടായിരുന്നു. പിന്നീട് പരമേശ്വര്‍ജിയും എത്തി. ദത്താത്രേയ റാവുവും ഒ. രാജഗോപാലും തിരുവനന്തപുരം ജയിലില്‍ നിന്നും എത്തി. എന്നെ തൃശൂര്‍ ഗവ. ആശുപത്രിയില്‍ കുറേ ദിവസം പോലീസ് സെല്ലില്‍ അഡ്മിറ്റ് ചെയ്തു. വളരെ രസാവഹമായ മറ്റൊരു കാര്യം, ഞങ്ങളുടെ നേരെ നടന്ന ലാത്തിച്ചാര്‍ജ്ജും മര്‍ദ്ദനവും കണ്ട് വിഷമിച്ച, അന്നത്തെ തൃശൂര്‍ ജില്ലാ ജനസംഘം അദ്ധ്യക്ഷന്‍ കെ. നാരായണ സ്വാമി (ബോര്‍ണിയോ സാമി) കളക്ടറോട് പരാതി പറയാന്‍ പോയി, മിസ അനുസരിച്ച് ജയിലിലായി. ജയിലില്‍ വച്ച് നല്ല ശിബിരം. വായനയും എഴുത്തും, ബൗദ്ധിക്കും, ചര്‍ച്ചയും എല്ലാമെല്ലാം. വിപരീത പരിസ്ഥിതിയെ അനുകൂലമാക്കാന്‍ സാധിച്ചു. ജയിലിലും മാതൃക പ്രാന്തകാര്യവാഹ് അനന്തേട്ടന്‍ തന്നെയായിരുന്നു.

(ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റാണ് ഖേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by