Literature

വായന; സാന്ത്വനവും സന്ദീപനവും

Published by

ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയൊല്ലാ-
ചന്തത്തിലര്‍ത്ഥംഗ്രഹിച്ചേ മതിയാകൂ
അന്ധനായുള്ളവന്‍ ദീപംകരത്തിങ്ക-
ലേന്തിനടന്നാല്‍ വഴിയറിഞ്ഞീടുമോ?
പുസ്തക വായനയുടെ തത്ത്വത്തെ സൂചിപ്പിക്കുന്ന ഒരു നീതിസാര പദ്യമാണിത്. വായനയുടെ മഹിമയെ വാഴ്‌ത്തിപ്പാടിയ കവികളും ചിന്തകരും ഏറെ. വായനയുടെ കേവലാര്‍ത്ഥം ‘വായ് അനക്കുക’ എന്ന ബാഹ്യശാരീരിക പ്രക്രിയയെ സൂചിപ്പിക്കുന്നതാണ്. ആ അര്‍ത്ഥത്തില്‍ ഏതു പാമരനും നല്ല വായനക്കാരന്‍ തന്നെ. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ അതൊരു മാനസിക- ബൗദ്ധിക പ്രവര്‍ത്തനമാണ്. അതിനാലാണ് പലരും അതില്‍ വിമുഖരാകുന്നത്.

വാചനം എന്ന സംസ്‌കൃത പദത്തില്‍ നിന്നുണ്ടായ മലയാള വാക്കാണ് വായന. ‘വചിക്കുക’ അഥവാ പറയുക, വാക്യങ്ങള്‍ക്കു മീതെ സഞ്ചരിക്കുക എന്നിവയെല്ലാം അതിന്റെ വിവക്ഷകളില്‍പ്പെടുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം വായന എന്നതു പൂര്‍ണാര്‍ത്ഥപ്രയുക്തമാകുന്നില്ല. ‘വായന എന്നത് വാക്കുകള്‍ക്ക് മുകളിലൂടെയുള്ള നടത്തമല്ല, അവയുടെ ആത്മാവിനെ ഗ്രഹിക്കലാണ്’ എന്നാണ് പൗലോഫ്രെയര്‍ എന്ന ചിന്തകന്‍ പറഞ്ഞത്.

‘വായന മനുഷ്യനെ പൂര്‍ണനാക്കുന്നു’ എന്ന് ഫ്രാന്‍സിസ്‌ബേക്കണും അസഹിഷ്ണുതയ്‌ക്കും അക്ഷമയ്‌ക്കുമുള്ള മരുന്നാണ് വായന’ എന്ന് ഏണസ്റ്റ് ഹെമിങ്‌വേയുമൊക്കെ വാഴ്‌ത്തിയിട്ടുണ്ടല്ലോ.

‘വായിച്ചാലും വളരും വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും’
എന്നു കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ഇന്ന് പ്രചുരപ്രചരിതം. അത്യന്തം സത്യാത്മകമായ ഒരു വസ്തുതതയാണിത്. എങ്കിലും വായിച്ചാലും. വളയാം വായിച്ചില്ലേലും വിളയാം എന്നതിനും ധാരാളം ദുഷ്ട്ടാന്തങ്ങളുണ്ട്. വായിച്ചാലും വളയാമെന്നതിനെ സാധൂകരിക്കുന്ന ഒരു വചനം പണ്ടേതന്നെ സംസ്‌കൃത ഭാഷയിലുണ്ട്.

‘സാക്ഷരോവിപരീതത്വേ
രാക്ഷസോഭവതികേവലം’ എന്നതാണത്. സാക്ഷരന്‍ തലതിരിഞ്ഞ് രാക്ഷസനായി എന്നതാണിതിന്റെ പൊരുള്‍; ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയും പോലെ. ഇതിന്റെ തെളിവുകളാണ് വ്യാപകമാകുന്ന ഭീകരപ്രവര്‍ത്തനം, വര്‍ഗീയത, അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, സ്ത്രീപീഡനം, നീതിലംഘനം തുടങ്ങിയവയില്‍ ഉന്നതവിദ്യാസമ്പന്നരും, പുസ്തകവായനക്കാരുമൊക്കെ ഉള്‍പ്പെടുന്നു എന്നത്.

വായിച്ചില്ലേലും വിളയാമെന്നതിന് ഉദാഹരണങ്ങളാണ് നിരക്ഷരനായ ശ്രീരാമകൃഷ്ണ പരമഹംസന്റെയും, മനുഷ്യ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരായ പല മഹത്തുക്കളുടെയും ജീവിതം. എന്നാല്‍ ഇന്ന് അത്തരക്കാര്‍ വിരളമായിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ വായിക്കാത്തവരില്‍ ചിലര്‍ മഹാന്മാരായിട്ടുണ്ട്. വായിച്ചവരില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉള്‍പ്പെടെ പലരും ദുഷ്ടന്മാരുമായിട്ടുണ്ട്. അതിനാല്‍ വായന ഒരു തികഞ്ഞ മഹത്വദായക പ്രക്രിയയാണെന്ന് തീര്‍ത്തു പറയുവാന്‍ വയ്യ. എങ്കിലും മനുഷ്യന് ഇന്നോളമുണ്ടായിട്ടുള്ള നേട്ടങ്ങളെല്ലാം അഗ്നിയെ എന്നപോലെ അക്ഷരത്തേയും ആശ്രയിച്ചിരിക്കുന്നു.

വായന എങ്ങനെയാവണം? ഉത്തരങ്ങള്‍ ലഭിക്കാനല്ല, പുതിയ ചോദ്യങ്ങള്‍ ചോദിക്കാനാവണം വായന. മനുഷ്യന് ജീവിതം വിജയമാക്കാന്‍ അത് അത്യന്താപേക്ഷിതമാണ്. ഏറെ പ്രധാനമെന്നതുപോലെ വളരെ കൗതുകകരവുമാണ് വായനയുടെ അവസ്ഥ. അന്ധര്‍ക്കു വായിക്കാനാവില്ല, എന്നാല്‍ വായിക്കാത്തവര്‍ അന്ധരുമാകുന്നു. കണ്ണുണ്ടെങ്കിലും അന്ധനാണ് നിരക്ഷരന്‍. വെളിച്ചമുണ്ടെങ്കിലെ വായിക്കാനാകു, വായിച്ചാലെ വെളിച്ചമുണ്ടാകു.

വായന മഹിമയെ സൂചിപ്പിക്കുന്ന കഥകള്‍ വിശ്വസാഹിത്യത്തില്‍ ധാരാളം. ഷേക്സ്പിയറുടെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ പ്രധാന കഥാപാതമായ പ്രോസ്‌റോപ്രഭു പുസ്തക പാരായണത്തിലൂടെ മഹാനായത് ഉദാഹരണം. ആന്റണ്‍ ചെഖോവിന്റെ ‘പന്തയം’ എന്ന കഥയും സ്മരണീയം. വലിയ തുകയ്‌ക്ക് പന്തയം വെച്ച് ദീര്‍ഘമായ ജയില്‍ വാസം വരിച്ചയാള്‍ തടവില്‍ കിടക്കുമ്പോള്‍ സദ്ഗ്രന്ഥങ്ങള്‍ വായിച്ചു നേടിയ ഉന്നത മനഃസ്ഥിതിമൂലം അവസാനം പന്തയത്തുക ഉപേക്ഷിക്കുന്ന കഥ അറിവിനു മുമ്പില്‍ ഏതു സമ്പത്തും നിസ്സാരമെന്ന് ധ്വനിപ്പിക്കുന്നു.

ആഹാരം അത്യാവശ്യമെങ്കിലും എല്ലാ ഭക്ഷണവും ഗുണപ്രദമല്ല എന്നതു പോലെയാണ് വായനയുടെ അവസ്ഥ. ദുഷ്ഗ്രന്ഥങ്ങളുടെ പാരായണം നമ്മെ മിഥ്യാഭ്രമങ്ങളിലേക്കും വ്യാമോഹങ്ങളിലേയ്‌ക്കുമൊക്കെ കൂട്ടിക്കൊണ്ടു പോയി നശിപ്പിക്കാമെന്നതിന്റെ തെളിവാണ് ഡോണ്‍ ക്വിക്സോട്ട് എന്ന കഥാപാത്രം. അയഥാര്‍ത്ഥ ജീവിതം ചിത്രീകരിച്ച പുസ്തകങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സ്വയം വീരനായകനായി സങ്കല്‍പ്പിച്ച് കാറ്റാടി യന്ത്രങ്ങളോട് യുദ്ധം ചെയ്ത് പരിഹാസ്യനായ അയാള്‍ അവസാനം മരണശയ്യയില്‍ കിടന്ന് വിലപിച്ചത് ‘ആത്മാവില്‍ പ്രകാശം പരത്തുന്ന ഗ്രന്ഥങ്ങള്‍ വായിച്ച് പ്രായശ്ചിത്തം ചെയ്യാന്‍ ഇനി സമയമില്ലല്ലോ’ എന്നാണ്. ഏതെങ്കിലും പുസ്തകമല്ല, നല്ല പുസ്തകമാണ് വായിക്കേണ്ടത് എന്ന് ഈ കഥ ഉദ്ബോധിപ്പിക്കുന്നു.

നമ്മുടെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വായനയുടെ മഹത്വം മനസ്സിലാക്കിയിരുന്നു. ചിങ്ങത്തില്‍ കൃഷ്ണ ഗാഥയില്‍ തുടങ്ങി കര്‍ക്കടകത്തില്‍ രാമായണത്തില്‍ എത്തും വിധം വായന ക്രമീകരിച്ചിരുന്ന അവര്‍ വായനയെ കേവലം വാരാഘോഷമായല്ല വര്‍ഷാഘോഷമായിത്തന്നെ ആണ് ആചരിച്ചത്. മഹാഭാരതം ആദിപര്‍വ്വം 62-ാം അദ്ധ്യായത്തില്‍ വ്യാസഭഗവാന്‍ ഇങ്ങനെ പറയുന്നു:

‘ഇത് വായിച്ചാല്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും ചെയ്ത പാപങ്ങളെല്ലാം നശിക്കും. ഇത് വേദങ്ങള്‍ പോലെ പവിത്രവും ഉത്തമവുമാണ്. ഇത് കേള്‍ക്കുന്നവനും കേള്‍പ്പിക്കുന്നവനും ദേവതുല്യരാകും’.

‘കൊണ്ടാടുവോര്‍ക്കുമിതു കേള്‍ക്കുന്നവര്‍ക്കുമുട-
നുണ്ടായ് വരുംഗതി പരീക്ഷിത്തു പോലറിക’
എന്നു തുഞ്ചത്താചാര്യന്‍ ഭാഗവതത്തെപ്പറ്റി പാടിയതുപോലെ. എന്നാല്‍ ഇത്ര മഹത്തായ മഹാഭാരതം വീട്ടില്‍ വെച്ച് വായിച്ചാല്‍ കലഹമുണ്ടാകുമെന്ന അന്ധവിശ്വാസത്താല്‍ കുറേപ്പേര്‍ വായിക്കാതെയിരുന്ന ചരിത്രവുമുണ്ട്.

വായന സാന്ത്വനവും സന്ദീപനവുമാണ്. ഇന്നത്തെ പുസ്തകപ്പുഴുക്കളാണ് നാളത്തെ അക്ഷരശലഭങ്ങള്‍ ആകുന്നത്. നല്ല പുസ്തകങ്ങള്‍ വായിക്കുന്നവര്‍ വായിക്കാത്തവരേക്കാള്‍ ശരാശരി രണ്ടു വര്‍ഷമെങ്കിലും കൂടുതല്‍ ജീവിക്കുമെന്ന് യേല്‍ സര്‍വ്വകലാശാല ഈയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭാവനയുടെ ഭാസുരതയെ ഉച്ചൈസ്തരം വിളംബരം ചെയ്ത ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തന്റെ ഭാവനയ്‌ക്ക് പ്രചോദനമായത് വായനയാണെന്നു പറഞ്ഞത് പ്രചോദകമാകട്ടെ.

(അധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by