കർഷകരുടെ മിത്രവും പറമ്പുകളിൽ യഥേഷ്ടം കാണപ്പെടുകയും ചെയ്യുന്ന ചേരയെ സംസ്ഥാന പാമ്പ് പദവിലേക്കുയർത്താൻ ശിപാർശ ചെയ്ത് വനം വകുപ്പ്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ഇന്ന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ജനവാസമേഖലയിൽ സർവസാധാരണമായി കാണുന്ന വിഷ രഹിതമായ പാമ്പാണ് ചേര.
കൃഷിയിടങ്ങളിലെ ധാന്യവും കിഴങ്ങും നശിപ്പിക്കുകയും പകർച്ചവ്യാധികൾക്കിടയാക്കുകയും ചെയ്യുന്ന എലികളുടെ എണ്ണം കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ കർഷക മിത്രമെന്നും ചേരയെ വിളിക്കാറുണ്ട്.എലികൾ മാത്രമല്ല അപകടകാരികളായേക്കാവുന്ന മൂർഖൻ തുടങ്ങിയ ഉഗ്ര വിഷപ്പാമ്പുകളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കാറുണ്ട്.
മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. സംരക്ഷണ പ്രാധാന്യമർഹിക്കുന്ന ജീവിയാണെന്നതിനാലാണ് വന്യജീവി ബോർഡിന് മുന്നിൽ വനംവകുപ്പ് ചേരയെ സംസ്ഥാന പാമ്പ് പദവിയിലേക്കുയർത്താൻ ശുപാർശ ചെയ്തിട്ടുള്ളത് .വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് വിഷമില്ലാത്ത ഇനം പാമ്പായ ചേര ഉൾപ്പെടുന്നത്.
മനുഷ്യ മൃഗ സംഘർഷം ഏറുകയും പാമ്പു കടിയേറ്റുള്ള മരണങ്ങളും പെരുകുന്ന സാഹചര്യത്തിലാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമുയർന്നത്. സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.












