”രാജ്യത്തിന്റെ ഒറ്റുകാരായ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണം. അവരുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് അടച്ചു പൂട്ടി മുദ്രവെക്കണം. ഭാരതത്തെ ആക്രമിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കും എന്നര്‍ത്ഥം വരുന്ന ഹദീസ് കളവായി പ്രവാചകന്റെ പേരില്‍ എഴുതിചേര്‍ത്ത മൗലാനാ മൗദൂദിയെ താത്വിക ആചാര്യനായി കൊണ്ടുനടക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവര്‍ 1992 മുതല്‍ കേരളത്തില്‍ നിന്ന് തീവ്രവാദി ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. പാകിസ്ഥാനിലെ മൗദൂദി ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സൊസൈറ്റിയാണ് റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്നത്. എന്‍ഡിഎഫിനും ഐഎസ്എസിനും മുമ്പു തന്നെ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ പാവപ്പെട്ട ചെറുപ്പക്കാരുടെ മനസില്‍ തീവ്രവാദത്തിന്റെ വിഷവിത്തുകള്‍ വിതച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇന്ത്യാ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഏജന്റുമാരുടെ കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു.” ഇത് പറഞ്ഞത് സംശയിക്കേണ്ട, ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനല്ല. ജമാഅത്തെ ഇസ്ലാമിയുടെ നിരുപാധിക പിന്തുണയില്‍ നിലമ്പൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്താണ്. ഷൗക്കത്തിന് ഇത് ഓര്‍മയുണ്ടാവില്ലെങ്കിലും പ്രബോധനം വായിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കെങ്കിലും ഇത് ഓര്‍മ്മയുണ്ടാവണം. കോണ്‍ഗ്രസുകാര്‍ ഇതൊന്നും വായിക്കാത്തതുകൊണ്ട് പ്രശ്‌നമില്ല. അവര്‍ ആര്യാടന്‍ മുഹമ്മദിനെയും മറന്നവരാണല്ലോ.
ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി നിലമ്പൂര്‍ കടക്കാമെന്ന വ്യാമോഹത്തില്‍ കോണ്‍ഗ്രസും യുഡിഎഫും വിയര്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരില്‍ സിപിഎമ്മും ഇടതുമുന്നണിയും യുഡിഎഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. എത്ര ‘ആത്മാര്‍ത്ഥമായാണ്’ അവര്‍ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നത് എന്ന് അവരുടെ ഇടതടവില്ലാത്ത പ്രസംഗം കേട്ടാല്‍ തോന്നും. എന്നാല്‍ 1996 ഏപ്രില്‍ 22 ന് സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം പുകഴ്‌ത്തിയത് ഇതേ ജമാഅത്തെ ഇസ്ലാമിയെയാണ്. 96 ലെ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതിലുള്ള സന്തോഷത്തില്‍ പുളകം കൊണ്ടാണ് ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ പുകഴ്‌ത്തിയത്. 1991, 94, 96, 98, 99, 2006, 2010, 2011, 2015 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ, ലോക്‌സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ഒരു മടിയുമില്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ ഹിറാ സെന്ററില്‍ നിന്ന് അനുഗ്രഹം വാങ്ങി വോട്ടുതേടിയവരാണ് നിലമ്പൂരിലെത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നത്. ഭാരതത്തിന്റെ ഭരണ വ്യവസ്ഥ ഉള്‍പ്പെടെ ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങി എല്ലാ ആശയങ്ങളെയും എക്കാലവും തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിയെ പുതുതായി കാണുന്നതു പോലെയാണ് സിപിഎം ഇപ്പോള്‍ പെരുമാറുന്നത്. പിഡിപിയുടെ തോളില്‍ കയറി ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയെന്ന പരിതാപകരമായ അവസ്ഥയില്‍ സിപിഎം എത്തിയിരിക്കുന്നു. യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി പിന്തുണച്ച ചരിത്രമാണ് മദനിയുടെ മാനസപുത്രിയായ പിഡിപിക്കുള്ളത്. സാമുദായിക രാഷ്‌ട്രീയത്തിന്റെ തുരുത്തുകളില്‍ നിന്ന് മതഭീകര രാഷ്‌ട്രീയത്തിന്റെ ഇരുണ്ട കോട്ടകളിലേക്ക് കേരള രാഷ്‌ട്രീയത്തെ കണ്ണും കെട്ടി നയിക്കുകയാണ് ഇരു മുന്നണികളും.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. മത വര്‍ഗീയതയെ പ്രീണിപ്പിച്ച മുന്നണി രാഷ്‌ട്രീയം മതഭീകരതയെ പിന്തുണയ്‌ക്കുന്ന തലത്തിലെത്തിനില്‍ക്കുന്നു. മുന്നണികള്‍ മുസ്ലിം വര്‍ഗീയതയെ പ്രീണിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ മുസ്ലിം മതഭീകരവാദികള്‍ മുന്നണി രാഷ്‌ട്രീയത്തെ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് അത് മാറിയിരിക്കുന്നു.
രാഷ്‌ട്ര വിഭജനത്തിന്റെയും വര്‍ഗീയ ലഹളകളുടെയും പാപഭാരം പേറിയ മുസ്ലിം ലീഗ് 1959 ലെ തെരഞ്ഞെടുപ്പോടു കൂടിയാണ് മുഖ്യധാരയില്‍ മുഖം മിനുക്കി രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്റെയും പിഎസ്പിയുടെയും സഖ്യകക്ഷിയായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ കേരള രാഷ്‌ട്രീയം സാമുദായിക രാഷ്‌ട്രീയ പ്രീണനത്തിന്റെ ചളിക്കുണ്ടിലേക്ക് അധഃപതിക്കുകയായിരുന്നു. മതരാഷ്‌ട്രവാദത്തിന്റെ യഥാര്‍ത്ഥ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെ സഖ്യകക്ഷിയാക്കുകവഴി മുസ്ലിം സാമുദായിക രാഷ്‌ട്രീയ പ്രീണനത്തില്‍ നിന്ന് പൊളിറ്റിക്കല്‍ ഇസ്ലാമിനെ ആശ്ലേഷിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കേരള രാഷ്‌ട്രീയം വഴിമാറിയിരിക്കുന്നു. മുസ്ലിം ലീഗ് ഉത്പാദിപ്പിച്ച സാമുദായിക രാഷ്‌ട്രീയത്തിന്റെ വിഷക്കൂട്ട് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രീയ വിഷക്കൂട്ടുമായി കൂടിക്കുഴയുകയാണ്. മതവര്‍ഗീയതയുടെ പേരില്‍ മുസ്ലിം ലീഗിന് കല്‍പ്പിച്ച അയിത്തം 1959 ല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തോടെ മാറാന്‍ തുടങ്ങിയെങ്കില്‍ അതേ കോണ്‍ഗ്രസ്സിന്റെ തീരുമാനം വഴിജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്ര വാദവും കേരളത്തില്‍ വെള്ളപൂശപ്പെടുന്നു. പിഡിപി, പീഡിതരുടെ പാര്‍ട്ടിയാണെന്ന സിപിഎമ്മിന്റെ പുതിയ സൈദ്ധാന്തിക വാദം ഇതിന്റെ മറ്റൊരു പതിപ്പാണ്. മദനിയെ മഹാത്മജിയെന്ന് പുകഴ്‌ത്തിയ ഇഎംഎസ്സിന്റെ സിപിഎമ്മിന് പുതിയ അവതാരത്തെ കിട്ടിയിരിക്കുന്നു. മുസ്ലിങ്ങള്‍ ആര്‍ക്കും വോട്ട് ചെയ്യരുതെന്നായിരുന്നു അബ്ദുള്‍ നാസര്‍ മദനിയുടെ ആദ്യ ഫത്വ. മുസ്ലീമിന്റെ മതവും മുസ്ലീമിന്റെ രാഷ്‌ട്രീയവും വേറെവേറെയല്ലെന്ന മത ആശയത്തില്‍ നിന്നാണ് ഐഎസ്എസ് ഉണ്ടാകുന്നത്. പിന്നീട് പിഡിപി ആകുന്നതും. ഇതിന്റെ നേതാവുമായി ഒന്നിച്ച് വേദി പങ്കിടാന്‍ പിണറായി വിജയന് മടിയേതുമുണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്ര വാദത്തില്‍ നിന്ന് വേറിട്ടതല്ല പിഡിപിയുടെ ഇസ്ലാമിക രാഷ്‌ട്രീയമെന്ന് തിരിച്ചറിയാത്തവരല്ല സിപിഎം.
ജമാഅത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് 2011 ഏപ്രില്‍ 4 ന് വടക്കാഞ്ചേരിയില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ തുറന്ന് സമ്മതിച്ച അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയായി നിലമ്പൂരിലെത്തുമ്പോള്‍ അതേ ജമാഅത്തെ ഇസ്ലാമിയെ തളളിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ മലയാളിക്ക് ഓര്‍മവരുന്നത് പഴയ സ്മാര്‍ത്ത വിചാരത്തെയാണ്. 2024 ല്‍ സിപി
എം വിജയിച്ചത് നാല് ലോക്‌സഭാ സീറ്റുകളിലാണ്. ഇതില്‍ മൂന്ന് പേരും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പേരിലാണ്. രാജസ്ഥാനിലെ സിക്കര്‍ മണ്ഡലത്തില്‍ നിന്ന് അംറ റാം വിജയിച്ചത് സിപിഎം പിന്തുണയിലാണ്. കോയമ്പത്തൂരില്‍ നിന്ന് വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി പി. ആര്‍. നടരാജനും ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ഈ രണ്ട് എംപിമാരും സിപിഎം നേതാക്കളും ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിലെത്തി അവരോട് തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിലുള്ള നന്ദിയും അറിയിച്ചു.
2019 ല്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത് സിപിഎം-ജമാഅത്തെ ബാന്ധവത്തിലായിരുന്നു. സഹ്യന് അപ്പുറവും ഇപ്പുറവും രണ്ട് രാഷ്‌ട്രീയ നിലപാടുകള്‍ എടുക്കുന്ന സിപിഎമ്മിന് ഇതും ഒരു അലങ്കാരമായിരിക്കാം. ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തു പിടിച്ച സിപിഎമ്മിന്റെ പാപക്കറ നിലമ്പൂരിലെ അവസരവാദ രാഷ്‌ട്രീയം കൊണ്ട് കഴുകിക്കളയാമെന്ന വ്യാമോഹത്തിലാണവര്‍.
എന്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടേണ്ടത്? ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പ്രവേശനമല്ല ജമാഅത്തെ ഇസ്ലാമി തന്നെയാണ് എതിര്‍ക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം- ഹുകുമത്തെ ഇലാഹി- എന്ന ലക്ഷ്യ സാധ്യത്തിന് തീവ്ര പ്രത്യയശാസ്ത്രം വിതച്ച് മതരാഷ്‌ട്രം കൊയ്യാമെന്ന ദുഷ്ടലക്ഷ്യമാണ് അതിനുള്ളത്. അത് ജനാധിപത്യത്തെ റദ്ദുചെയ്യുന്നു. മതം മാറിയവന്‍ വധാര്‍ഹനാണെന്ന മൗദൂദി പ്രത്യയശാസ്ത്രത്തെ അവര്‍ പിന്‍പറ്റുന്നു. ഭാരതം പോലെയുള്ള ജനാധിപത്യ രാഷ്‌ട്രത്തില്‍ ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാമെന്നും അവസരം ഒത്തുവരുമ്പോള്‍ യഥാര്‍ത്ഥ രൂപം കൈക്കൊള്ളാമെന്നുമുള്ള അജണ്ടയാണ് യഥാര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്ലാമിയ്‌ക്കുള്ളത്. ആത്യന്തിക ലക്ഷ്യം നേടാന്‍ അതത് അവസരങ്ങളില്‍ അനുയോജ്യമായ നിലപാട് എടുക്കുകയാണ് ബുദ്ധിയെന്ന തന്ത്രമാണ് ജമാഅത്തെ ഇസ്ലാമിയ്‌ക്കുള്ളത്. ദരിദ്രന്റെയും ദളിതന്റെയും വിശപ്പിന്റെയും എന്തിന് ട്രാന്‍സ്‌ജെന്ററുകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത് ഒളിപ്പിച്ചുവെച്ച മതരാഷ്‌ട്രവാദത്തിന്റെ പൂ
ര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ്. മാധ്യമങ്ങളിലും സാംസ്‌കാരിക ഇടങ്ങളിലും ഉദാരമായ നിലപാടുകളുമായി അവര്‍ കയ്യടി നേടാന്‍ ശ്രമിക്കും. ബഹുസ്വരതയുടെ വൈവിധ്യപൂര്‍ണ്ണമായ ആകാശങ്ങളെക്കുറിച്ച് വാതോരാതെ വിവരിക്കും. പാകിസ്ഥാനിലും ബംഗ്ലാദേശിലും കശ്മീരിലും വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അവര്‍ ഒരേ ആശയധാരയെ പിന്‍പറ്റുന്നു. അത് ആധുനിക ജനാധിപത്യ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പിന്തിരിപ്പന്‍ മൗദൂദി ആശയങ്ങളാണ്. ആഗോളബന്ധങ്ങളുള്ള തീവ്രവാദ സംഘങ്ങള്‍ ജന്മമെടുത്തത് ഇത്തരം ആശയാടിത്തറകളില്‍ നിന്നാണ്. അത് ഒരിക്കല്‍ എന്‍ഡിഎഫ് ആണെങ്കില്‍ മറ്റൊരിക്കല്‍ ഐഎസ്എസ് ആണെന്ന് മാത്രം. പാകിസ്ഥാനിലെ മതപാഠശാലകളില്‍ നിന്ന് പരിശീലനം സിദ്ധിച്ച് വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന ഭീകരവാദ സംഘങ്ങളില്‍ നിന്നും വ്യത്യസ്തമല്ല ഇത്തരം സംഘങ്ങള്‍. പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തില്‍ നിന്നും വ്യത്യസ്തമല്ല ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയധാരയും. സൈനിക ബലത്തിലൂടെ അട്ടിമറി സൃഷ്ടിച്ച് അധികാരം കൈപ്പറ്റിയ സിയാഉള്‍ഹക്കിന് പിന്തുണ നല്‍കാന്‍ ജമാഅത്തെ ഇസ്ലാമി ഉണ്ടായിരുന്നു. മതനിയമങ്ങള്‍ രാഷ്‌ട്രനിയമങ്ങളാക്കുന്ന കുടില വിചാരത്തെ പിന്തുണക്കുകയായിരുന്നു അവര്‍. കേരളത്തില്‍ എന്‍ഡിഎഫിന്റെ പിറവിക്ക് പിന്നിലും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രീയ തത്വശാസ്ത്രമായിരുന്നു.
മതഭീകരതയെ പ്രചരിപ്പിക്കുന്നതും മത തീവ്രവാദം വളര്‍ത്തുന്നതും സാമുദായിക സംരക്ഷണത്തിന്റെ ലേബലിലാണ് കേരളത്തില്‍ നടക്കുന്നത്. ജനാധിപത്യം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അവസരങ്ങളെയും ഉപയോഗിച്ച് ജനാധിപത്യ സമൂഹത്തിനകത്ത് നടത്തുന്ന അപകടകരമായ കുറ്റകൃത്യമാണ് മത തീവ്രവാദം. അതിന് രാഷ്‌ട്രീയ മുഖം നല്‍കി അവതരിപ്പിക്കുകയാണ് കേരളത്തില്‍. അതിനെ പിന്തുണയ്‌ക്കുകയാണ് ഇരുമുന്നണികളും. ഈ അപകടകരമായ രാഷ്‌ട്രീയത്തെയാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്. ഇതിനെ ജനാധിപത്യപരമായി ചെറുത്ത് തോല്‍പ്പിക്കുകയെന്നതാണ് നിലമ്പൂരിലെ വോട്ടര്‍മാരുടെ ഉത്തരവാദിത്തം. ഈ തെരഞ്ഞെടുപ്പ് ഒരു മണ്ഡലത്തെ മാത്രമല്ല കേരളത്തെ മുഴുവന്‍ ബാധിക്കുന്ന തെരഞ്ഞെടുപ്പായി മാറുന്നത് അതുകൊണ്ടാണ്. ഭീകരതയെ തെരഞ്ഞെടുക്കണമോ ദേശീയതയെ വിജയിപ്പിക്കണമോ എന്നതാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് മുമ്പിലുള്ള ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: