തിരുവനന്തപുരം : ശംഖുംമുഖം വെട്ടുകാട് വാര്‍ഡുകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ കൗണ്‍സിലര്‍മാരും സര്‍ക്കാരും കയ്യൊഴിഞ്ഞിരിക്കുന്നു. ബന്ധപ്പെട്ടവരെ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. തിരയടിച്ചിലില്‍ അപകട ഭീഷണി നേരിടുന്ന അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയില്ല. മിക്ക വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഈ വീടുകളില്‍ ഇനി അന്തിയുറങ്ങുന്നതിന് സ്വന്തം ചെലവില്‍ മണല്‍ചാക്കിട്ട് സുരക്ഷയൊരുക്കേണ്ട ഗതികേടിലാണെന്ന് തീരദേസവാസികള്‍ പറഞ്ഞു. എംഎല്‍എമാരും തലസ്ഥാനത്തെ മന്ത്രിയും നിലമ്പൂരില്‍ വോട്ട് പിടിത്തത്തിന്റെ തിരക്കിലായതിനാല്‍ തീരാദേശ വാസികളുടെ ദുരിതം കാണാന്‍ ആരുമില്ല.
ശംഖുംമുഖം വെട്ടുകാട് വാര്‍ഡുകളില്‍പ്പെട്ട ചെറുവെട്ടുകാട് പ്രദേശവാസികളാണ് കടല്‍ക്ഷോഭത്തില്‍ ദുരിതത്തിലായിരിക്കുന്നത്. മുപ്പതോളം വീടുകളാണ് ഇവിടങ്ങളില്‍ അപകട ഭീതിയിലായിരിക്കുന്നത്. ഇതില്‍ പലതും ഭാഗികമായി തകര്‍ന്ന നിലയിലാണ്. രണ്ട് വര്‍ഷം മുമ്പുണ്ടായ കടല്‍ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കടലെടുത്തിരിക്കുകയാണ്. കടല്‍ക്ഷോഭം കുറച്ചുകൂടി ശക്തിയായാല്‍ നിലവില്‍ ഭാഗികമായി തകര്‍ന്ന വീടുകളും പൂര്‍ണ്ണമായും തകരും.
ശക്തമായി തിരയടിച്ചിലുള്ള പ്രദേശങ്ങളില്‍ മണല്‍ചാക്കുകള്‍ അടുക്കി താത്കാലിക സുരക്ഷയൊരുക്കുന്നതിനായി അനവധി പ്രാവശ്യമാണ് കൗണ്‍സിലര്‍മാരുമായും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും അവര്‍ ഫോണ്‍ എടുക്കാന്‍ തയ്യാറാവുന്നില്ല. ചിലര്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എംഎല്‍എയെ വിളിക്കാനാണ് മറുപടി നല്‍കിയതെന്നും ചെറുവെട്ടുകാട് സ്വദേശികളായ മാര്‍ക്കോസ് ആല്‍ബിന്‍, ജെനറ്റ് എന്നിവര്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട നഗരസഭ പ്രതിനിധികള്‍ ഇങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നും തീരവാസികള്‍ ചോദിക്കുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മണല്‍ നിറയ്‌ക്കാനുള്ള ചാക്കും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ നിന്ന് മണല്‍ ലഭിക്കാനുള്ള സാഹചര്യവും ഒരുക്കി തന്നിട്ടുണ്ട്. എന്നാല്‍ മണല്‍തീരത്ത് എത്തിക്കണമെങ്കില്‍ ഒരു ലോഡിന് 1000 രൂപ വാഹനത്തിന് നല്‍കണം. കൂടാതെ ചാക്കുകളില്‍ മണല്‍ നിറച്ച് തീരത്ത് അടുക്കണമെങ്കില്‍ പ്രത്യേക കൂലിയും നല്‍കണം.
കഴിഞ്ഞ ദിവസങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജില്ലയില്‍ 9 വീടുകളാണ് പൂര്‍ണമായും കടലെടുത്തത്. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ബീമാപള്ളി, കൊച്ചുതോപ്പ്, ശംഖുമുഖം, പൂന്തുറ, ചെറിയതുറ, വലിയതുറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 200 ഓളം വീടുകള്‍ ഏതുനിമിഷവും കടലെടുത്തേക്കുമെന്ന ഭയപ്പാടിലാണ് മത്സ്യത്തൊഴിലാളികള്‍. ശംഖുംമുഖം വാര്‍ഡില്‍ കനത്ത തിരയെത്തുടര്‍ന്ന് മൂന്നു വരി വീടുകള്‍ ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക