Samskriti

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

Published by

ദേവീ ക്ഷേത്രങ്ങളില്‍ ചിത്ര പൗർണമി ദിവസം വലിയ പ്രാധാന്യമുള്ളതാണ്. ഈ ദിവസം മാത്രം നടതുറക്കുന്ന ഒരു ക്ഷേത്രമാണ് ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ അവകാശത്തിനായി തമിഴ്‌നാട് സംസ്ഥാനവും രംഗത്തുണ്ട്. “ചിത്രപൗർണമി” നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയെന്നും ആ പ്രതിഷ്ഠയാണ് ഇതെന്നും വിശ്വാസം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്‌ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുനത്. മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ദക്ഷിണെന്ത്യയെക്കുറിച്ച് ചരിത്രഗ്രന്ഥം എഴുതിയിട്ടുള്ള എസ്.എൻ. സദാശിവന്റെ അഭിപ്രായത്തിൽ ഈ ക്ഷേത്രം തമിഴ് നാട്ടിൽ നിന്നുള്ള ശൈവമതക്കാരുടെ ആക്രമണത്തിലാണ് നശിപ്പിക്കപ്പെട്ടതെന്നു കുറിക്കുന്നു. 9 നൂറ്റാണ്ടിൽ ശൈവ സന്യാസിയായ സംബന്ധമൂർത്തിയും അദ്ദേഹത്തിന്റെ മറവ സൈന്യവും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും സന്യാസിമാരെ വധിക്കുകയും പിന്നീട് ശബരിമലയിലെ ക്ഷേത്രം പിടിച്ചെടുക്കാനായി യാത്രതിരിക്കുകയും ചെയ്തു എന്നു കരുതുന്നു.

ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ 1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഈ ക്ഷേത്രം വിവാദങ്ങളിലായി. ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്‌ക്ക് അനുവാദം കൊടുക്കുന്നു.

ചിത്രപൗർണമി ഉത്സവമാണ് പ്രശസ്തം. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു.

പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇവിടെ യാത്രയ്‌ക്ക് പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്‌ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്. ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് – തമിഴ്‌നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by