Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

അപേക്ഷ പരിശോധിച്ച സമിതി പദ്ധതിക്കായി ഉദ്ദേശിക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും നെല്‍വയലോ തണ്ണീര്‍ത്തടമോ ആണെന്ന് കണ്ടെത്തി

Published by

തിരുവനന്തപുരം: വിമാനത്താവളം നിര്‍മ്മിക്കാനിരുന്ന ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല. ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാന്‍
ലക്ഷ്യമിടുന്ന വയലും തണ്ണീര്‍ത്തടവും ഉള്‍പ്പെടുന്ന ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സമിതി യോഗം ചേര്‍ന്നത്.ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ മുന്നോട്ട് വന്ന TOFL PATHANAMTHITTA INFRA LIMITED എന്ന കമ്പനിയുടെ അപേക്ഷയിലാണ് സമിതി നിലപാടെടുത്തത്.

അപേക്ഷ പരിശോധിച്ച സമിതി പദ്ധതിക്കായി ഉദ്ദേശിക്കുന്ന ഭൂമിയുടെ ഭൂരിഭാഗവും നെല്‍വയലോ തണ്ണീര്‍ത്തടമോ ആണെന്ന് കണ്ടെത്തി. പദ്ധതിക്കെതിരായ കൃഷി വകുപ്പിന്റെ നിലപാട് സമിതിയംഗമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് യോഗത്തില്‍ അറിയിച്ചു.ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയാണെന്ന് റവന്യ വകുപ്പും അറിയിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വയലും തണ്ണീര്‍ത്തടവും അടങ്ങുന്ന ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചു.

ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 139.20 ഹെക്ടര്‍ സ്ഥലമാണ് കമ്പനിയുടെ പക്കലുളളത്. ഇതില്‍ 16.32 ഹെക്ടര്‍ മാത്രമേ കരഭൂമിയുളളു. ബാക്കി വയലും തണ്ണീര്‍ത്തടവുമാണ്. വിമാനത്താവള പദ്ധതി നടക്കാതെ പോയതിന് കാരണം ഇതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by