തിരുവനന്തപുരം : കരമനയില്‍ ആത്മഹത്യ ചെയ്ത ദമ്പതികള്‍ക്ക് ബാങ്കിലുളള കടമെഴുതി തള്ളും. ദദമ്പതികളുടെ മൃതദേഹവുമായി പ്രതിഷേധിച്ച വൈകുണ്ഠ സ്വാമി ധര്‍മ്മ പ്രചരണ സഭ (വിഎസ്ഡിപി ) പ്രവര്‍ത്തകരും ബാങ്ക് അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം .ആത്മഹത്യയ്‌ക്ക് കാരണം ബാങ്ക് അധികൃതരാണെന്ന് ആരോപിച്ചാണ് വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെയോടെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.ദമ്പതികള്‍ക്ക് മേല്‍ ബാങ്ക് അധികൃതര്‍ അനാവശ്യ സമര്‍ദ്ദം ഉണ്ടാക്കിയെന്നാണ് ആരോപണം. ബാങ്ക് മാനേജരെ മരണത്തില്‍ പ്രതിചേര്‍ക്കണം എന്നും ആവശ്യമുണ്ടായിരുന്നു.മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് പിന്നാലെ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കടം മുഴുവനായും എഴുതിത്തള്ളാന്‍ തീരുമാനമായി.
20 ദിവസത്തിനുള്ളില്‍ ബാങ്ക് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നും പാനല്‍ കമ്മിറ്റിയില്‍ ശിപാര്‍ശ ചെയ്യുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. തുടര്‍ന്നാണ് വിഎസ്ഡിപിയും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ ഉള്‍പ്പെടെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്നതായിരുന്നു ആത്മഹത്യ ചെയ്ത സതീശന്റെ ജോലി. എസ്ബിഐ ബാങ്ക് ജനറല്‍ ആശുപത്രി ശാഖയില്‍ നിന്നും സതീശന്‍ വലിയ തുക വായ്പയെടുത്തിരുന്നു.ഇതിനിടെ സതീശന് പക്ഷാഘാതം വന്നപ്പോള്‍ വായ്പ കൃത്യമായി തിരിച്ചടയ്‌ക്കാനാകാതെ വന്നു. സാവകാശം ചോദിച്ചിട്ടും ബാങ്ക് നല്‍കിയില്ല. ഇതോടെ ബാങ്ക് പലതവണ ജപ്തി മുന്നറിയിപ്പുകള്‍ നല്‍കി. രണ്ടരക്കോടി രൂപ തിരിച്ചടക്കണമെന്നാണ് ദമ്പതികളോട് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്.
കരമന തമലത്തെ വീട്ടിലാണ് ഞായറാഴ്ച രാവിലെയോടെ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശനെ കഴുത്ത് അറുത്ത് കൊന്ന ശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: