ആദ്യത്തെ ബാലാവകാശ സമരം 1914 ജൂണ്‍ 16 ന് മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടമായ എല്‍പി സ്‌കൂളിലാണ് നടന്നത്. തിരുവിതാംകൂര്‍ പ്രചാര്‍സഭയില്‍ 1912 മാര്‍ച്ച് 4ന് ജാതിയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന പിന്നാക്ക പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം നിയമം മൂലം ലഭിച്ചിരുന്നു. എന്നാല്‍ ഈ നിയമം നടപ്പിലാക്കുന്നതില്‍ മുന്നാക്ക സമുദായങ്ങള്‍ വിമുഖത പുലര്‍ത്തി. പിന്നാക്ക വിഭാഗങ്ങളാവട്ടെ ഭയംമൂലം പഠിക്കാന്‍ മുന്നോട്ട് വന്നതുമില്ല.
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളി, പൂജാരി അയ്യനെന്ന സാധാരണക്കാരന്റെ പഞ്ചമി എന്ന മകളെയും കൂട്ടി ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തിലെത്തി. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണം എന്നാവശ്യപ്പെട്ടു. അനുവാദം കിട്ടിയില്ലെന്നു മാത്രമല്ല, കേട്ടപാടെ അദ്ധ്യാപകര്‍ ഇറങ്ങി പോകുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് അയ്യങ്കാളി, പഞ്ചമിയെ വിദ്യാലയത്തിലെ ബെഞ്ചില്‍ കൊണ്ടിരുത്തി. 1914 ജൂണ്‍ 16 നാണ് ഈ ചരിത്ര സംഭവം നടന്നത്. ഇതിന് പിന്നാലെ നാട്ടില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. വിദ്യാലയം അഗ്നിക്കിരയാക്കി. സമൂഹത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടുന്നതിന് അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അയ്യങ്കാളി, പഞ്ചമിയെന്ന ബാലികയുടെ കൈപിടിച്ചു നടന്നുകയറിയത് ചരിത്രത്തിലേക്കാണ്.
ബാലാവകാശ സംഘടനയായ സൗരക്ഷിക 2024 മുതല്‍ ജൂണ്‍ 16 ബാലാവകാശദിനമായി ആചരിക്കുന്നതും ഈ സ്മരണ നിലനിര്‍ത്തുന്നതിനായാണ്. പഠിക്കാനുള്ള അവകാശം ഓരോ കുട്ടിക്കും ഉണ്ട്. മഹാത്മ അയ്യങ്കാളി നടത്തിയ ഈ സമരം ആദ്യ ബാലാവകാശ സമരമായിട്ടാണ് സൗരക്ഷിക കണക്കാക്കുന്നത്. ഇന്ന് കുട്ടികളുടെ സുരക്ഷയ്‌ക്കും, ക്ഷേമത്തിനും വേണ്ടി വിവിധ പദ്ധതികള്‍ കേരളത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന സൗരക്ഷിക ഈ വര്‍ഷം മുതല്‍ പഞ്ചമി പുരസ്‌കാരവും ഏര്‍പ്പെടുത്തി. ബാലാവകാശമേഖലയില്‍ ഉത്തരവാദിത്വത്തോടുകൂടി ഇടപെടുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ജൂണ്‍ 16 നാണ് ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം നല്‍കുന്നത്. കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നീ അവകാശ സംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ബാലാവകാശത്തിന്റെ പ്രാധാന്യം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ പുരസ്‌കാരത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളിലും, രക്ഷകര്‍ത്താക്കളിലും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും, ചര്‍ച്ചയും സൗരക്ഷിക നടത്താറുണ്ട്. ഒരു കുട്ടിപോലും ജീവിതത്തില്‍ പരാജയപ്പെട്ടുപോകരുതെന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് സൗരക്ഷികയുടെ പ്രവര്‍ത്തനം.
ഉത്തമ വ്യക്തികളായിട്ട് വളര്‍ന്നുവരാനുള്ള പ്രചോദനവും ദിശാബോധവും സൗരക്ഷിക നല്‍കി വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തനമുള്ള സൗരക്ഷിക 25-ാം വയസ്സിലേയ്‌ക്ക് കടക്കുന്ന വേളയിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രഥമ പഞ്ചമി പുരസ്‌കാത്തിന് പത്രപ്രവര്‍ത്തകനായ അനീഷ് അയിലം( ജന്മഭൂമി) അര്‍ഹനായി. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളടക്കം നിരവധി സാമൂഹിക വിഷയങ്ങള്‍ അനീഷ് വാര്‍ത്തയാക്കിയിട്ടുണ്ട്. കുട്ടികളുടെ നാടക പരിശീലകന്‍ കൂടിയാണ് അനീഷ്.
(സൗരക്ഷിക ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: