നെയ്‌റോബി :ഖത്തറില്‍ നിന്നും കെനിയയില്‍ വിനോദയാത്രക്കെത്തി ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടെന്ന് നെയ്റോബിയിലെ ഇന്ത്യന്‍ സമൂഹം അറിയിച്ചു.
വിമാനം ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. നോര്‍ക്ക റൂട്ട്‌സിന്റെ ആംബുലന്‍സുകളില്‍ മൃതദേഹം അഞ്ചുപേരുടെയും വീടുകളില്‍ എത്തിക്കും. വിമാനം ദോഹ വഴിയാണ്കൊ ച്ചിയിലെത്തുക.
മാവേലിക്കര ചെറുകോല്‍ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8),ഗുരുവായൂര്‍ സ്വദേശിനി ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.ഗീതയുടെ ഭര്‍ത്താവ് ഷോജി ഐസക്, മകന്‍ അബേല്‍ ഉമ്മന്‍ ഐസക്, ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍ കോണ്‍വേ, മകന്‍ ട്രാവിസ് നോയല്‍ എന്നിവര്‍ മൃതദേഹങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. ഇവര്‍ പരിക്കേറ്റ് നെയ്‌റോബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹങ്ങളുമായി ഇവര്‍ നാട്ടിലേക്ക് എത്തുന്നത്.
23 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ ഇന്നലെയും 9 പേര്‍ ഇന്നും സുഖം പ്രാപിച്ച് തിരികെ ദോഹയിലേക്ക് മടങ്ങി. അവശേഷിക്കുന്ന 9 പേര്‍ വരും ദിവസങ്ങളില്‍ ആശുപത്രി വിടും. കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍, നോര്‍ക്ക റൂട്ട്‌സ്, സിയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗിക നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക