ന്യൂദൽഹി: ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളോട് ഇന്ത്യയും പ്രതികരിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ പറഞ്ഞു.
സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കാൻ ന്യൂദൽഹി ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. കൂടാതെ മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം സാധ്യമായ എല്ലാ സഹകരണത്തിനും ഇന്ത്യ തയ്യാറാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഘർഷം കുറയ്‌ക്കുന്നതിന് നിലവിലുള്ള നയതന്ത്ര, സംഭാഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇരു രാജ്യങ്ങളുമായും അടുത്തതും സൗഹൃദപരവുമായ ബന്ധം നിലനിർത്തുന്നുണ്ടെന്നും പിരിമുറുക്കം കുറയ്‌ക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്നും ഇന്ത്യ വീണ്ടും ഊന്നിപ്പറഞ്ഞു.
അതേ സമയം ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ 16 ദീർഘദൂര വിമാനങ്ങളുടെ റൂട്ട് മാറ്റി. എയർലൈൻ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇറാനിലെ ഉയർന്നുവരുന്ന സാഹചര്യം, തുടർന്നുള്ള വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ അവയുടെ യഥാർത്ഥ സ്ഥലത്തേക്ക് മടങ്ങുകയോ ചെയ്യുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഇസ്രായേൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ഓപ്പറേഷന് ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്നാണ് പേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: