നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമായി ഉണ്ടാകുന്ന ഒരു സീറ്റിന്റെ കുറവോ കൂടുതലോ നിലവിലുള്ള സംസ്ഥാന ഭരണകൂടത്തിന് പ്രത്യക്ഷ ഭീഷണി സൃഷ്ടിക്കുന്നതല്ല. എന്നാല്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയം കേരളത്തിന്റെ വര്‍ത്തമാനത്തേയും ഭാവിയേയും ഗുരുതരമായി ബാധിക്കുമെന്ന ദിശാസൂചനകങ്ങളാണ് നല്‍കുന്നത്. മുസ്ലിം ന്യൂനപക്ഷ വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ വിലപേശലുകള്‍ക്ക് മുന്നില്‍ പൂര്‍ണമായും അടിയറവ് പറയുന്ന ദു:സ്ഥിതിയിലേക്ക് കേരള രാഷ്‌ട്രീയം അധ:പതിച്ചിരിക്കുന്നു.
മുസ്ലിം വര്‍ഗീയതയെ മുന്നണികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നതല്ല, മുസ്ലിം വര്‍ഗീയ സംഘടനകള്‍ മുന്നണികളെ നിയന്ത്രിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പുണ്ടായിരുന്ന നിലപാടുകള്‍ പൂര്‍ണ്ണമായും മറച്ചുവെച്ചുകൊണ്ട് പിഡിപിയേയും ജമാഅത്തെ ഇസ്ലാമിയേയും തെരഞ്ഞെടുപ്പ് സഖ്യകക്ഷികളാക്കാന്‍ ഇരുമുന്നണികള്‍ക്കും യാതൊരു മടിയുമുണ്ടായില്ല. നിലമ്പൂരില്‍ ഇത്തരം മുസ്ലിം വര്‍ഗീയ സംഘടനകള്‍ക്ക് എത്ര വോട്ടുണ്ടെന്നുള്ളത് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. എന്നാല്‍ എത്ര വോട്ടുണ്ടെന്നതല്ല, മറിച്ച് ഇവരുടെ മതേതര വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമായ ആശയങ്ങളുടെ വരിക്കാരായി ഇരുമുന്നണികളും മാറുന്നുവെന്നതാണ് കേരളം നേരിടുന്ന യഥാര്‍ത്ഥ ഭീഷണി.
താല്‍ക്കാലിക തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ എന്ന നിലയില്‍ തള്ളിക്കളയാവുന്നതല്ല ഈ മഴവില്‍ സഖ്യങ്ങള്‍. പിഡിപിയേയും ജമാഅത്തെ ഇസ്ലാമിയേയും ന്യായീകരിക്കാനും അവരുടെ വിദ്വേഷരാഷ്‌ട്രീയത്തേയും വിഭജന ആശയങ്ങളേയും വെള്ളപൂശാനും
മുന്നണിയിലെ പ്രമുഖ നേതാക്കള്‍ ആവേശപൂര്‍വ്വം രംഗത്തുവരുന്നു. ഇത്തരം സംഘടനകളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന് ഇരുമുന്നണികളും നല്‍കിയ ഉറപ്പുകളെന്തെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് ഈ സംഘടനകളെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത് എന്നത് ഗൗരവമായി കാണേണ്ടതാണ്.
മദനിയെ മഹാത്മജിയോട് ഉപമിച്ച ഇഎംഎസ്സിന്റെ ചരിത്രം ലജ്ജയില്ലാതെ ആവര്‍ത്തിക്കുകയാണ് സിപിഎം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിര്‍ത്ത പാരമ്പര്യമുള്ള, ആര്‍ജ്ജവുമുള്ള നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. ആര്യാടന്‍ മുഹമ്മദിന്റെ രാഷ്‌ട്രീയത്തെ റദ്ദാക്കുന്നതാണ് യുഡിഎഫിന്റെ നിലമ്പൂരിലെ പുതിയ വേഴ്‌ച്ചകള്‍. തെരഞ്ഞെടുപ്പ് ജയം ലക്ഷ്യമാക്കി മതപ്രീണനം നടത്തുന്ന കോണ്‍ഗ്രസ്സിന്റെ പതിവ് രീതികളില്‍ നിന്ന് അകന്ന് സഞ്ചരിച്ചിരുന്ന ആര്യാടന്‍ മുഹമ്മദ് മതഭീകരവാദികള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇത് മനസ്സിലാക്കാനുള്ള കഴിവ് പോലും ഇല്ലാത്തവരാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തുള്ളത്.
മൗദൂദിയന്‍ – മദനി ചേരികളെ ആശ്രയിക്കുന്ന മുന്നണി നിലപാടുകള്‍ കേരളത്തിലെ മുസ്ലിംസമൂഹമനസിനെ ആഴത്തില്‍ സ്വാധീനിക്കും. ജമാഅത്തെ ഇസ്ലാമി ഒറ്റുകാരാണെന്നും അവരെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട പാരമ്പര്യമുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഹിറാ സെന്ററില്‍ അഭയം പ്രാപിക്കുന്നത് ആ സമൂഹത്തിന് തെറ്റായ സൂചനകളാണ് നല്‍കുന്നത്. സായുധവും ആക്രാമികവുമായ ശൈലിയിലൂടെ സംഘടന രൂപീകരിച്ച് സംസ്ഥാനത്ത് വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചവരുടെ കൂടെ വര്‍ഗരാഷ്‌ട്രീയം ലയിച്ചു ചേരുന്നതും ഇതേ ഫലം ചെയ്യും. വിദ്വേഷ രാഷ്‌ട്രീയത്തിന്റെയും വിഭജന മനോഭാവത്തിന്റെയും കൂടാരങ്ങളിലേക്ക് മുസ്ലിംസമൂഹത്തെ സമ്പൂര്‍ണമായി ആട്ടിത്തെളിയിച്ച് കൊണ്ടുപോകാനേ ഈ നിലപാടുകള്‍ക്ക് കഴിയൂ. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ താല്‍ക്കാലിക വിജയങ്ങള്‍ക്ക് വേണ്ടി രാഷ്‌ട്രതാല്‍പര്യം ബലികഴിക്കുന്ന കച്ചവട തന്ത്രങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. മുസ്ലിംമത- വര്‍ഗീയ സംഘടനകളുമായുള്ള ആപല്‍ക്കരമായ ബാന്ധവത്തിനെതിരെ കേരളീയമനസ്സ് ജാഗരൂകരാകേണ്ടതുണ്ട്. നിലമ്പൂര്‍ പാഠവും വെല്ലുവിളിയുമാകുന്നത് ഈ സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: