ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘര്‍ഷം സൃഷ്ടിച്ച് മതവികാരം ആളിക്കത്തിക്കാന്‍ നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയമുഖമായ എസ്എഡിപിഐ ശ്രമിക്കുന്നതായി ആക്ഷേപം. സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് മുസ്ലീം മതവികാരം ആളിക്കത്തിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ധ്യയനം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം എസ്ഡിപിഐയുടെ കൊടി നാട്ടുന്നത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്‌ക്കാനാണെന്നാണ് ആക്ഷേപമുയരുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലാണ് എസ്ഡിപിഐക്കാര്‍ പാര്‍ട്ടി പതാക മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാകയ്‌ക്കൊപ്പം ഉയര്‍ത്തിയത്. നിരോധിത ഭീകരസംഘടനക്ക് നല്ല സ്വാധീനമുള്ള മണ്ണഞ്ചേരിയിലെ സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് സംഘര്‍ഷം ലക്ഷ്യമാക്കിയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കൊടി നീക്കുകയും എസ്ഡിപിഐക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ക്യാമ്പസ് ഫ്രണ്ടിന് പകരമായി എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച് സ്‌കൂളുകളിലും കലാലയങ്ങളും വേരോട്ടം ഉണ്ടാക്കാനാണ് നീക്കം. ഇതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് നിന്നും എസ്ഡിപിഐക്കാരായ ക്വട്ടേഷന്‍ സംഘം രഹസ്യമായി ആലപ്പുഴയില്‍ തമ്പടിച്ചതും ഗൗരവതരമാണ്. പോലീസ് യഥാസമയം അവരെ കസ്റ്റഡിയിലെടുത്തതിനാല്‍ ഗൂഢനീക്കം പൊളിഞ്ഞു. എന്നാല്‍ ഇവരുടെ എസ്ഡിപിഐ ബന്ധവും ലക്ഷ്യവും അന്വേഷിക്കാതെ കേവലം ക്വട്ടേഷന്‍ സംഘമെന്ന നിലയില്‍ അന്വേഷേണം അവസാനിച്ചു.
തിരുവനന്തപുരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയായ മുന്‍നിര മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഇപ്പോള്‍ എസ്ഡിപിഐയില്‍ സജീവമായ സംഘത്തലവന്‍ അര്‍ഷാദ് പേയാട് (33), അര്‍ഷിദ് കടവന്‍കോട് (32), ആസിഫ് കുറുമ്പായം (28), അല്‍ അമീന്‍ കാട്ടാക്കട (38), ഷിമ്മിസ് ഖാന്‍ വള്ളവട്ടം (30), ഷംനാദ് പേയാട് (38), മുഹമ്മദ് റാഫി പേയാട് (44) എന്നിവരെയാണ് പിടികൂടിയത്. ആലപ്പുഴ പട്ടണത്തിലെ മുന്തിയ ഹോട്ടലില്‍ കച്ചവടം നടത്താനെന്ന വ്യാജേനയാണ് ഇവര്‍ തങ്ങിയത്. പതിവിന് വിപരീതമായി എസ്ഡിപിഐയുടെ ജില്ലാ നേതാക്കള്‍, ഈ സംഘത്തെ പോലീസ് കരുതല്‍ അറസ്റ്റ് ചെയ്തിട്ടും ഇടപെടാന്‍ തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.
സംഘടനയും ഇവരുമായുള്ള ബന്ധം ചര്‍ച്ചയാകാതിരിക്കാന്‍ എല്ലാ കരുതലുകളും ഇവര്‍ സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒരു ഭാഗത്ത് സേവന പ്രവര്‍ത്തനങ്ങളും മറുഭാഗത്ത് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയുമാണ് മതഭീകരസംഘടനകളെന്നാണ് സംശയം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: