നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ന് ശ്രമം തുടങ്ങും. പരിക്കേറ്റവരെ നെയ്‍റോബിയിലെത്തിക്കാനാണ് നീക്കം. അപകടത്തിൽ ചിതറിയ യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.ജൂൺ 9 ന് ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിയോടെ (പ്രാദേശിക സമയം വൈകുന്നേരം 4:30) നെയ്‌റോബിയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ന്യാഹുരുരു എന്ന പട്ടണത്തിന് സമീപമാണ് അപകടം നടന്നത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്.
തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
ഖത്തറിൽ നിന്ന് യാത്ര ചെയ്ത 28 ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ലോക കേരള സഭയിലെ അംഗങ്ങൾ, നോർക്ക റൂട്ട്‌സ് (നോൺ-റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ്) വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ന്യാഹുരുരുവിൽ നിലവിൽ ചികിത്സയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള പരിക്കേറ്റവരെ രാത്രിയോടെ റോഡ് അല്ലെങ്കിൽ എയർ ആംബുലൻസ് വഴി നെയ്‌റോബിയിലെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട സഹായമോ വിവരങ്ങളോ ആവശ്യമുള്ള മലയാളികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററിന്റെ ഹെൽപ്പ് ഡെസ്‌കുമായി 18004253939 (ഇന്ത്യയിൽ നിന്ന് ടോൾ ഫ്രീ) എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ +91-8802012345 (വിദേശത്ത് നിന്ന്) എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: