ലോക ഫുട്‌ബോളിലെ സൂപ്പര്‍ ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി മൈതാനത്ത് കണ്ണീരൊഴുക്കി, ആനന്ദക്കണ്ണീര്‍. സ്വന്തം രാഷ്‌ട്രത്തിന് വേണ്ടി മൂന്നാമത്തെ പ്രധാന കിരീടം ഏറ്റുവാങ്ങാന്‍ നിയോഗം ലഭിച്ചതിലുള്ള സന്തോഷം ആ കണ്ണീരില്‍ തിളങ്ങി നിന്നു. ആ കണ്ണീരിന്റെ കാരണം മത്സര ശേഷം തുറന്നു പറയാനും ക്രിസ്റ്റ്യാനോ മടിച്ചില്ല- ‘ഇത് കണ്ണീരാണ്, വിവിധ ക്ലബ്ബുകള്‍ക്കൊപ്പം നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും അതൊന്നും ഇതിനൊപ്പം വരില്ല, പോര്‍ച്ചുഗലിന് വേണ്ടി കിരീടം നേടുന്നത് വളരെ സ്‌പെഷ്യല്‍ ആണ്, വലിയൊരു ദൗത്യം പൂര്‍ത്തിയായതിലുള്ള ആനന്ദമാണ് ഈ കണ്ണീരിന് പിന്നില്‍’
ക്രിസ്റ്റ്യാനോ കിരീടമേറ്റുവാങ്ങുന്നതിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ നിര്‍ണായകമായ സമനില ഗോള്‍ പറന്നെത്തിയതും ലോക ഫുട്‌ബോളിലെ ഈ ഇന്ദ്രജാലക്കാരന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. കളിയുടെ 88 മിനിറ്റും മധുരപ്പതിനേഴിന്റെ ചുറുചുറുക്കിനെ തോല്‍പ്പിച്ചുകൊണ്ട് 40ന്റെ ചെറുപ്പവുമായി അയാള്‍ മ്യൂണിക് മൈതാനം നിറഞ്ഞു നിന്നു. മത്സരം 61 മിനിറ്റെത്തിയപ്പോള്‍ ഇടത് വശത്ത് നിന്നും പറന്നെത്തിയ പന്ത് നിലം തൊടും മുമ്പേ വലംകാല്‍ കൊണ്ട് അതിമനോഹരമായൊരു വോളി. തടയാന്‍ നിന്ന സ്‌പെയിന്‍ പടയാളികള്‍ക്കും ഗോളിക്കും യാതൊരവസരവും നല്‍കാതെ പന്ത് വലയില്‍. നിര്‍ണായകമായ ഈ ഗോള്‍ പിന്നീട് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു. പോര്‍ച്ചുഗലിന് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ 138-ാം ഗോളായിരുന്നു ഇത്.
ഭാരതത്തില്‍ ഇന്നലെ പുലര്‍ന്നു തുടങ്ങിയ നേരത്തായിരുന്നു റോണോയും സംഘവും പോര്‍ച്ചുഗലിന്റെ രണ്ടാം യുഫേ നേഷന്‍ കിരീടം കൈയ്യിലേന്തി ആഘോഷിച്ചുകൊണ്ടിരുന്നത്. ഫൈനല്‍ മത്സരത്തെ സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിനപ്പുറം. കായികലോകത്തെ തന്നെ രണ്ട് തലമുറകളിലെ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തത്. 17 വിട്ട് 18-ാം വയസിലേക്കെത്താന്‍ ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്ന ലാമിനെ യമാലിന്റെ സ്‌പെയിനും 40 വയസ് പിന്നിട്ടു നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും. ഫൈനല്‍ കഴിഞ്ഞു കിരീടം കൈയ്യിലേന്തി നില്‍ക്കുന്ന ക്രിസ്റ്റ്യാനോ പറയാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്- ഈ പ്രായത്തിലും തനിക്ക് 20നേക്കാള്‍ ചെറുപ്പമാണെന്ന്.
അര്‍മദ മറിച്ച് പറങ്കിപ്പട; പോര്‍ച്ചുഗലിന് യുവേഫ നേഷന്‍സ് കിരീടം
മ്യൂണിക്: പറങ്കിപ്പടയുടെ ഷൂട്ടൗട്ട് വീര്യത്തില്‍ സ്പാനിഷ് അര്‍മദ തകര്‍ന്നു. തുല്യശക്തികള്‍ ഒപ്പത്തിനൊപ്പം നിന്ന് പടവെട്ടിയ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനെ തോല്‍പ്പിച്ചു. രണ്ട് ടീമുകളും രണ്ട് വീതം ഗോള്‍ നേടിയ നിശ്ചിത സമയവും അധികസമയവും കടന്ന മത്സരം പൂര്‍ത്തിയായത് ഷൂട്ടൗട്ടില്‍. സ്‌പെയിന്‍ നേടിയ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടി പോര്‍ച്ചുഗല്‍ ചരിത്രത്തിലെ രണ്ടാം നേഷന്‍സ് ടൈറ്റില്‍ നേടി.
ജര്‍മന്‍ നഗരം മ്യൂണിക്കില്‍ നടന്ന ഫൈനല്‍ അത്യധികം ആവേശോജ്വലമായിരുന്നു. നിശ്ചിത സമയത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്നു. പോര്‍ച്ചുഗലിന്റെ ഒന്നിനെതിരെ രണ്ട് ഗോളുമായി സ്‌പെയിന്‍ മുന്നിട്ടു നിന്നു. 21-ാം മിനിറ്റില്‍ സ്‌പെയിന്റെ മാര്‍ട്ടിന്‍ സുബിമെന്‍ഡി ആണ് ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനകം മ്യൂനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പേ സ്‌പെയിന്‍ വീണ്ടും മുന്നില്‍. 45-ാം മിനിറ്റില്‍ മികേല്‍ അയര്‍സബാലിന്റെ വകയായിരുന്നു ഗോള്‍.
വിജയതുല്യമായ സിആര്‍ 7ന്റെ സമനിലഗോള്‍
മത്സരം രണ്ടാം പകുതിയിലേക്ക് തിരിയുമ്പോള്‍ സ്‌പെയിന്റെ കരുത്തന്‍ നീക്കങ്ങളെ ഫലപ്രദമായി ചെറുത്തുതോല്‍പ്പിക്കുന്ന പോര്‍ച്ചുഗലിനെയാണ് കണ്ടത്. 61-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി വിലപ്പെട്ട സമനില സമ്മാനിച്ചു. ക്ലോസ് റേഞ്ചില്‍ നിന്നൊരു തകര്‍പ്പന്‍ ഫിനിഷ്.
പിന്നീട് മത്സരം പൂര്‍ത്തിയാകും വരെ ഗോളൊന്നും വീണില്ല. മത്സരം അധികസമയത്തിലേക്ക്. അരമണിക്കൂര്‍ നീണ്ട അധികസമയം പോര്‍ച്ചുഗല്‍ ആണ് കളി നിയന്ത്രിച്ചത് പക്ഷെ ഗോള്‍ മാത്രം കണ്ടില്ല. ഒടുവില്‍ വിജയികളെ നിര്‍ണയിക്കാന്‍ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.
കോസ്റ്റയുടെ സേവും നെവെസിസിന്റെ പൂര്‍ത്തീകരണവും
നിര്‍ണായകമായ ഷൂട്ടൗട്ടിന്റെ ഭാഗമാകാന്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലാമിനെ യമാലും ഉണ്ടായിരുന്നില്ല. 88-ാം മിനിറ്റില്‍ റോണാള്‍ഡോയെ പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ട് മാര്‍ട്ടിനെസും 105-ാം മിനിറ്റില്‍ യമാലിനെ സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ഫ്വെന്റെയും പിന്‍വലിച്ചിരുന്നു. ഷൂട്ടൗട്ടിലെ ആദ്യ ഊഴം പോര്‍ച്ചുഗലിനായിരുന്നു. ഗോന്‍സാലോ റാമോസ്, വിതീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ സ്‌പെയിന് വേണ്ടി വലകുലുക്കി. മറുവശത്ത് മികേല്‍ മെറിനോ, അലെക്‌സ് ബയേന, ഇസ്‌കോ എന്നിവരും ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി നാലാം കിക്കെടുത്ത ന്യൂനോ മെന്‍ഡസ് പന്ത് വലയിലെത്തിച്ചു. ഇതിന് പകരം ഗോള്‍ നേടാന്‍ സ്‌പെയിന് വേണ്ടി സ്‌പോട്ട് കിക്കെടുത്ത സൂപ്പര്‍ താരം അല്‍വാരോ മൊറാട്ട വലയുടെ വലത് മൂല ലക്ഷ്യമാക്കി പന്ത് തൊടുത്തു. പരിചയ സമ്പന്നനായ പോര്‍ച്ചുഗല്‍ കാവല്‍ക്കാരന്‍ ഡീഗ കോസ്റ്റയുടെ ചാട്ടം പിഴച്ചില്ല, പന്ത് അതിഗംഭീരമായി സേവ് ചെയ്തു. തൊട്ടടുത്ത അവസരത്തില്‍ റൂബന്‍ നെവെസ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടതോടെ കിരീടം ഉറപ്പിച്ചു.
പൊലിഞ്ഞത് സ്‌പെയിന്റെ ഹാട്രിക് മോഹം
2023ല്‍ യുവേഫ നേഷന്‍സ് കിരീടം നേടിയ സ്‌പെയിന്‍ കഴിഞ്ഞ വര്‍ഷം യൂറോ കപ്പിലും മുത്തമിട്ടിരുന്നു. ഇത്തവണ വീണ്ടും യുവേഫ നേഷന്‍സ് ഫൈനലിലെത്തിയ അവര്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് യുവേഫ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടി ഹാട്രിക് തികയ്‌ക്കാമെന്ന കണക്കുകൂട്ടലിലാണിറങ്ങിയത്. പക്ഷെ ഫൈനലില്‍ പരാജയപ്പെട്ടതോടെ മോഹം പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക