ടെഹ്റാൻ : ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇറാൻ. ഒരു രഹസ്യ ഓപ്പറേഷനിലൂടെ തങ്ങളുടെ രഹസ്യ ഏജൻസികൾ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ പട്ടിക നേടിയിട്ടുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇസ്രായേലിന് ആണവ കേന്ദ്രങ്ങളുള്ള സ്ഥലങ്ങളുടെ പട്ടിക തങ്ങളുടെ രഹസ്യ ഏജന്റുമാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് പറഞ്ഞത്.
ഇതിനു പുറമെ ഇസ്രായേലിനെ ഭീഷണിപ്പെടുത്താനും ഇറാൻ മറന്നില്ല. തങ്ങൾക്കെതിരെ ഇസ്രായേൽ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാൽ ഇസ്രായേലിന്റെ ആണവ കേന്ദ്രത്തെ ആക്രമിക്കുമെന്നാണ് ഇറാൻ ഭീഷണിപ്പെടുത്തിയത്. ഇസ്രായേലിന്റെ ആണവ പദ്ധതിയെക്കുറിച്ചും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള രഹസ്യ രേഖകളുടെ ഒരു ശേഖരം കണ്ടെത്തിയതായി ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം പറഞ്ഞു.
ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് ഇതിനെ വളരെ പ്രധാനപ്പെട്ട ഒരു ഇന്റലിജൻസ് നേട്ടമായി വിശേഷിപ്പിക്കുകയും ഇതിൽ രേഖകൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്നും അവ ഉടൻ പരസ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും മറ്റ് മാധ്യമങ്ങളും ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ഇറാനിയൻ ഇന്റലിജൻസ് ഏജന്റുമാർക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം ഇറാനെതിരെ ഇസ്രായേൽ ഉടൻ തന്നെ അപകടകരമായ നടപടികൾ സ്വീകരിച്ചേക്കാമെന്ന് അടുത്തിടെ യുഎസ് ഇന്റലിജൻസ് ഏജൻസികൾ സൂചിപ്പിച്ചിരുന്നു. യുഎസ് ഇന്റലിജൻസ് പ്രകാരം ഇസ്രായേൽ സൈന്യത്തിന് ഇറാന്റെ ആണവ താവളങ്ങൾ ആക്രമിക്കാൻ കഴിയും.
മാത്രമല്ല ആണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ശേഖരം ഇറാൻ അതിവേഗം വർദ്ധിപ്പിക്കുകയാണെന്ന് അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ നൂതന സെൻട്രിഫ്യൂജുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: